ആശമാരുടെ സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണയേറുന്നു. ഓണറേറിയം പതിനായിരം രൂപയാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കാത്തത് സിഐടിയു യൂണിയന്‍ പൊളിയുമെന്ന ഭീതികാരണം. സമരം വേറെ തലത്തിലേക്ക് മാറ്റുമെന്ന് ആശമാരുടെ മുന്നറിയിപ്പ്. മാര്‍ത്തോമാ വൈദികരും മുടിമുറിച്ച് പിന്തുണച്ചു. നിരാഹാരം കിടന്നവര്‍ തളര്‍ന്നു വീണിട്ടും ആംബുലന്‍സില്ല. മൂന്നാംപിണറായി സര്‍ക്കാര്‍ പ്രതീക്ഷയില്‍ തിരിച്ചടിയാവുമോ ആശാസമരം

കേരളത്തിലെ 26000 ആശമാരിൽ കേവലം 1.34ശതമാനം പേർ മാത്രമാണ് സമരത്തിനുള്ളത് എന്ന് പുച്ഛിച്ച് സമരത്തെ തള്ളുകയാണ് സർക്കാർ.  സമരക്കാരുടെ ശാഠ്യവും നിർബന്ധബുദ്ധിയുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞത്.

New Update
asha workers protest-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ പ്രവർത്തകരുടെ സമരത്തിന്റെ അമ്പതാംദിവസത്തെ മുടിമുറിക്കൽ സമരത്തിലൂടെ ആശമാരുടെ സമരത്തിന് കിട്ടിയത് അപ്രതീക്ഷിതമായ ജനപ്രീതി.

Advertisment

ആശമാർക്ക് പിന്തുണയുമായി പത്തനംതിട്ട വാര്യാപുരം സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരിയടക്കം വൈദികർ സമരപ്പന്തലിലെത്തി സ്വന്തം മുടിമുറിച്ചു. രണ്ട് സ്ത്രീകൾ തല മുണ്ഡനം ചെയ്തു. സമരത്തിൽ പങ്കെടുത്ത മറ്റ് ആശമാരെല്ലാം മുടിമുറിച്ച് അതുമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രകടനവും നടത്തി.


സർക്കാരിന്റെ പിടിവാശി തുടർന്നാൽ സമരത്തിന്റെ രൂപം മാറുമെന്ന് ആശമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ആശമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പൊതുസമൂഹത്തിൽ നിന്ന് ആവശ്യം ശക്തമായി ഉയരുകയാണ്.  

ആശമാരുടെ ഓണറേറിയം പതിനായിരം രൂപയാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതാണ്. വേതനം കൂട്ടുമെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ എസ്.യു.സി.ഐ നയിക്കുന്ന സമരത്തെതുടർന്ന് വേതനം കൂട്ടിയാൽ സി.ഐ.ടി.യു യൂണിയൻ തകരുമെന്നാണ് വിലയിരുത്തൽ.


ഇങ്ങനെയൊരു രാഷ്ട്രീയ കാരണമുള്ളതിനാലാണ് വേതനം കൂട്ടുകയോ ആശമാരുടെ സമരത്തിന് പരിഹാരമുണ്ടാക്കുകയോ ചെയ്യാത്തത്. നേരത്തേ എളമരം കരിം, ആശമാരുടെ ഓണറേറിയം പതിനായിരം രൂപയാക്കണമെന്ന് നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടത് ഈ സമരം ന്യായയുക്തമാണെന്നതിന്റെ സൂചനയാണെന്ന് സമ‌രക്കാർ പറയുന്നു.


കേവലം 232 രൂപ പ്രതിദിനം ലഭിക്കുന്ന തങ്ങൾ ഈ തുക കൊണ്ട് എങ്ങനെ ജീവിക്കുമെന്നാണ് ആശമാർ ചോദിക്കുന്നത്. മിനിമം കൂലി ഉറപ്പാക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രിക ഉയർത്തിക്കാട്ടി, ആ വാഗ്ദാനം പാലിക്കാനാണ് ആശമാർ ആവശ്യപ്പെടുന്നത്.

asha workers protest-3

വിവിധ തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ ഓണറേറിയം കൂട്ടിയതും സർക്കാരിന് കടുത്ത സമ്മർദ്ദമുണ്ടാക്കുന്നതാണ്. മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനായി പണം ബജറ്റിൽ വകയിരുത്തി. പക്ഷേ സർക്കാരിന്റെ അനുമതിയില്ലാതെ ഓണറേറിയം വർദ്ധിപ്പിക്കാനാവില്ല.

തദ്ദേശ സ്ഥാപനങ്ങൾ കൂട്ടിയ ഓണറേറിയം പോലും നൽകാൻ അനുവദിച്ചില്ലെങ്കിൽ സർക്കാരിനെതിരേ ജനരോഷം ഉയരും. അതിനാൽ തികഞ്ഞ അവധാനതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണിത്.


അവഗണിച്ച് സമരത്തെ ഇല്ലാതാക്കാനാണ് ഇതുവരെ സർക്കാർ ശ്രമിച്ചത്. പക്ഷേ ഇനിമുതൽ സമരത്തിന്റെ രൂപം മാറുമെന്ന് ആശമാർ പ്രഖ്യാപിച്ചതിനാൽ ആ തന്ത്രം വിലപ്പോവാൻ ഇടയില്ല.


നിലവിൽ ലഭിക്കുന്ന 232 രൂപ പ്രതിദിന ഓണറേറിയം 700രൂപയാക്കണമെന്നാണ് ആശമാരുടെ പ്രധാന ആവശ്യം. ബംഗാളിലടക്കം നടപ്പാക്കിയതു പോലെ വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം നൽകണമെന്നും പെൻഷൻ ഏർപ്പെടുത്തണമെന്നും ആശമാർ ആവശ്യപ്പെടുന്നു.

കേന്ദ്രസർക്കാരിനോട് ആശമാരുടെ പ്രധാന ആവശ്യം അവരെ തൊഴിലാളികളായി അംഗീകരിക്കണം എന്നാണ്. ഇപ്പോൾ സ്കീം വർക്കർമാർ മാത്രമാണിവർ.


മികച്ച വേതനം, പി.എഫ്. ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി അടക്കം ലഭിക്കണമെങ്കിൽ തൊഴിലാളികളായി ഇവരെ അംഗീകരിക്കണം. തൊഴിലാളികൾക്കുള്ള മിനിമം വേതനം ഉറപ്പാക്കണമെന്നും ഇപ്പോഴുള്ള സ്ഥിരം ഇൻസെന്റീവ് വർധിപ്പിക്കണമെന്നും ആശമാർ ആവശ്യപ്പെടുന്നു.


എന്നാൽ തൊഴിലാളികളായി ആശമാരെ അംഗീകരിക്കുന്നതടക്കം കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. 2007ൽ 500 രൂപ ഉത്സവബത്ത മാത്രമാണ് ആശമാർക്ക് കിട്ടിക്കൊണ്ടിരുന്നത്. 

2011-ലെ ബജറ്റിൽ വി.എസ്. അച്യുതാനന്ദൻസർക്കാർ ആദ്യമായി 300 രൂപ ഓണറേറിയം പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിസർക്കാർ ആദ്യം 500 രൂപയും പിന്നീട് ആയിരം രൂപയുമാക്കി.  2007-2016 കാലയളവിൽ ആയിരം രൂപ ഓണറേറിയമായിരുന്നു.


2016 മുതൽ 2025 വരെയുള്ള ഒൻപതുവർഷത്തിൽ ഓണറേറിയം 7000 രൂപയാക്കി. ഇൻസെന്റീവ് കൂട്ടേണ്ടത് കേന്ദ്രസർക്കാരാണെന്നും സംസ്ഥാന സർക്കാർ പറയുന്നു.


എന്നാൽ സംസ്ഥാനത്തിന് മതിയായ പണം അനുവദിച്ചിട്ടുണ്ടെന്നും സ്ഥിരം ഇൻസെന്റീവ് വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. തുക ഉയർത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി രണ്ടുതവണ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ 26000 ആശമാരിൽ കേവലം 1.34ശതമാനം പേർ മാത്രമാണ് സമരത്തിനുള്ളത് എന്ന് പുച്ഛിച്ച് സമരത്തെ തള്ളുകയാണ് സർക്കാർ.  സമരക്കാരുടെ ശാഠ്യവും നിർബന്ധബുദ്ധിയുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞത്.


ആശമാരുടെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പരിഹരിക്കപ്പെട്ട ആവശ്യങ്ങൾ വീണ്ടുമുന്നയിച്ച് എങ്ങനെയും സമരം നീട്ടിക്കൊണ്ടുപോവുകയാണ് ഉദ്ദേശമെന്നും മന്ത്രി പറയുന്നു.  


സമരക്കാരെ നയിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. ആശമാരെ ഹെൽത്ത് വർക്കർമാരാക്കുകയെന്ന യഥാർത്ഥ ആവശ്യമുന്നയിക്കാതെ കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിത്.

26000 ആശമാരിൽ 354 പേർ മാത്രമാണ് സമരത്തിലുള്ളത്. ഇത് 1.34% മാത്രമാണ്. സമരക്കാർ പിടിവാശി ഉപേക്ഷിച്ചാൽ പരിഹാരമുണ്ടാവും. അല്ലെങ്കിൽ ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ല. ഒറ്റ തൊഴിലാളി സംഘടനയും സമരത്തെ പിന്തുണയ്ക്കുന്നില്ല.

asha workers protest-6

ഉപാധിരഹിത ഓണറേറിയം അടക്കം അംഗീകരിക്കാൻ പറ്റുന്ന ആവശ്യങ്ങൾ അംഗീകരിച്ചു. വോളണ്ടിയർ എന്നതുമാറ്റി ഹെൽത്ത് വർക്കർമാരാക്കിയാലേ ആശമാർക്ക് മിനിമംകൂലി, പെൻഷൻ, പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കൂ. കേന്ദ്രമാനദണ്ഡ പ്രകാരം ഇക്കാര്യം മാത്രം സംസ്ഥാനത്തിന് തീരുമാനിക്കാനാവില്ല.


ആശമാരോട് കേന്ദ്രം വഞ്ചനകാട്ടി. ഉറപ്പുള്ള പതിനായിരം രൂപ ഓണറേറിയത്തിൽ 8200 സംസ്ഥാനവും 1800 കേന്ദ്രവുമാണ് നൽകുന്നത്. 8200 രൂപ നൽകുന്ന സംസ്ഥാനത്തിനെതിരെയാണ് സമരം. കേന്ദ്രത്തിനെതിരേ ഒരു പ്രതിഷേധവുമില്ല. ആശമാരുടെ പ്രശ്നങ്ങളോട് സർക്കാരിന് അനുഭാവപൂർണമായ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.


ആശമാരുടെ സമരത്തെ അവഗണിക്കുക മാത്രമല്ല, അവരെ അപകടത്തിലേക്ക് തള്ളിവിടുകയുമാണ് സർക്കാർ. മാർച്ച് രണ്ടിന് പുലർച്ചെപെയ്ത മഴയിൽ സമരപ്പന്തലിലുയർന്ന ടാർപ്പോളിൻ പോലീസുകാരെത്തി പൊളിച്ചുമാറ്റി.  

സിപിഎം ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും കീഴിലെ പിഎച്ച്സികളിലെ ജെ പിഎച്ച്എൻമാർ മുഖേന പിരിച്ചുവിടുമെന്ന് ഭീഷണിയുണ്ടായി. വാർഡ് കൗൺസിലർമാർ വിളിച്ച്, സമരത്തിൽനിന്ന്‌ പിന്മാറണമെന്നും അല്ലാത്തപക്ഷം പകരം വൊളന്റിയർമാരെ നിയോഗിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.


മാർച്ച് 17-ന് സംഘടിപ്പിച്ച ഉപരോധം പൊളിക്കാൻ 16-ന് ആശമാർക്കുള്ള അടിയന്തരപരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതായി എൻഎച്ച്‌എം അറിയിച്ചു. പങ്കെടുക്കാത്തവർക്കുപകരം വൊളന്റിയർമാരെ നിയോഗിക്കുമെന്ന് ഉത്തരവിറക്കി.


നിരാഹാരമിരിക്കുന്നവർ തളർന്നുവീണപ്പോൾ അവരെ ആശുപത്രിയിലെത്തിക്കാൻ സമരക്കാർ ആംബുലൻസിനായി കാത്തിരുന്നത് ഒരു മണിക്കൂറിലേറെയാണ്.

സെക്രട്ടേറിയറ്റിനു മുന്നിലെ എല്ലാ നിരാഹാര സമരങ്ങളിലും സമരക്കാരുടെ ആരോഗ്യനില പരിശോധിക്കാൻ ഡോക്ടർമാരെ ജനറൽ ആശുപത്രിയിൽ നിന്ന് അയയ്ക്കുക പതിവാണെങ്കിലും ആശമാരുടെ ആരോഗ്യം പരിശോധിക്കാൻ ഡോക്ടറെ അയയ്ക്കാതിരുന്നതും സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയായി വിലയിരുത്തപ്പെടുന്നു.

Advertisment