തിരുവനന്തപുരം: അഞ്ചു മാസമായി സസ്പെൻഷനിൽ തുടരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് ഐ.എ.എസിൽ നിന്ന് സ്വയം വിരമിച്ച് രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം അതിശക്തമായി. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന് ഇന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
'ഫൈനലി, ഡിസിഷൻ, ഇറ്റ് ടൈം, സംതിംഗ് ന്യൂ ലോഡിംഗ്' എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം റോസാപ്പൂവ് ഇതളുകളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അഡി.ചീഫ് സെക്രട്ടറി ജയതിലകിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ കഴിഞ്ഞ അഞ്ചുമാസമായി സസ്‌പെൻഷനിലാണ് പ്രശാന്ത്. നവംബർ 11നായിരുന്നു സസ്‌പെൻഷൻ ലഭിച്ചത്.
/sathyam/media/media_files/2024/11/09/TpTNNtanmg44SMEUOubS.jpg)
പോസ്റ്റ് കണ്ട് സിവിൽ സർവിസിലെ ഏറ്റവും അടുപ്പക്കാരായ ആളുകൾ വിളിച്ചിട്ടും പ്രശാന്ത് ഫോൺ എടുക്കുകയോ പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. എന്നാൽ ഏപ്രിൽ ഒന്നായ ഇന്ന് പ്രശാന്തിന്റെ ഏപ്രിൽ ഫൂൾ പരിപാടിയാണിതെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നുണ്ട്.
സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രശാന്ത് സിവിൽ സർവീസ് ഉപേക്ഷിക്കുമെന്നാണ് പ്രചാരണം. തമിഴ്നാട്ടിൽ ഐ.പി.എസ് ഉപേക്ഷിച്ച് ബി.ജെ.പിയിലിറങ്ങിയ നിലവിലെ ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയുടെ മാതൃകയിൽ പ്രശാന്ത് കേരളത്തിൽ ബിജെപിയുടെ മുഖമാവുമെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ട്.
അഴിമതി രഹിതനെന്ന് ക്ലീൻ പ്രതിച്ഛായയുള്ള പ്രശാന്ത് സർക്കാരിന്റെ മനപൂർവമുള്ള ഉപദ്രവം കാരണം ഐ.എ.എസ് ഉപേക്ഷിക്കേണ്ടി വന്നു എന്ന സാഹചര്യം ഉരുത്തിരിഞ്ഞാൽ അത് രാഷ്ട്രീയ പ്രവേശനത്തിന് ഏറെ അനുകൂലമായിരിക്കും.
എന്നാൽ ഇരുപത് വർഷത്തോളം സർവീസ് അവശേഷിക്കുന്ന പ്രശാന്ത് ഐ.എ.എസ് ഉപേക്ഷിക്കുമോയെന്ന് വ്യക്തമല്ല. കേരളത്തിന്റെ ചീഫ്സെക്രട്ടറിയായി വർഷങ്ങളോളം പ്രവർത്തിക്കാനുള്ള സീനിയോരിറ്റി അദ്ദേഹത്തിനുണ്ട്.
'കടുത്ത തീരുമാനങ്ങൾ ഒന്നും വേണ്ട', 'തീരുമാനങ്ങൾ എല്ലാം നന്നായി ആലോചിച്ചു മാത്രം എടുക്കൂ' എന്നെല്ലാം ചിലർ ഉപദേശിക്കുമ്പോൾ ഏപ്രിൽ ഒന്നായ ഇന്ന് അദ്ദേഹം ഏപ്രിൽ ഫൂളാക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ ഇതെന്നും സംശയങ്ങൾ ഉയരുന്നുണ്ട്.
'നിരാശയുണ്ടാക്കുന്നത്' എന്നാണ് പോസ്റ്റിൽ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം കമന്‍റിട്ടത്. ഐ.എ.എസ് പോരിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായി എൻ. പ്രശാന്ത് അടുത്ത കുറച്ചുകാലമായി ഏറ്റുമുട്ടലിലാണ്.
കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു. ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകി.
/sathyam/media/media_files/2025/03/27/HLhv9INK64ROYaHodEjw.jpg)
ആദ്യം നൽകേണ്ടത് മെമ്മോയ്ക്കുള്ള മറുപടിയാണെന്നും തെളിവുകൾ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ഡോ.എ.ജയതിലക് അടുത്ത ചീഫ്സെക്രട്ടറിയാവാൻ സാദ്ധ്യത തെളിഞ്ഞിരിക്കെയാണ് നിർണായക തീരുമാനമുണ്ടാവുമെന്ന പ്രശാന്തിന്റെ കുറിപ്പ്.
സർക്കാർ അകാരണമായി തന്നോട് അന്യായം കാണിക്കുകയാണെന്നെന്നാണ് പ്രശാന്തിന്റെ വാദം. പ്രാഥമിക അന്വേഷണംപോലും നടത്താതെയും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു സസ്പെൻഷൻ. അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ചതും വിവാദമായിരുന്നു.
ചീഫ് സെക്രട്ടറി ഏഴ് കാര്യങ്ങൾക്ക് വിശദീകരണം നൽകണമെന്നാണ് പ്രശാന്ത് ആവശ്യപ്പെട്ടത്. താൻ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി തന്നാലേ ചാർജ് മെമ്മോയ്ക്ക് മറുപടി നൽകൂവെന്നും പ്രശാന്ത് നിലപാടെടുത്തിരുന്നു.
മൂന്ന് വർഷമായി തന്റെ സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ഓരോ ഫയലും ഓരോ ജീവിതമാണെങ്കിൽ തന്റെ ഫയൽ ജീവനില്ലാതെ വർഷങ്ങളായി അനക്കമറ്റു കിടക്കുകയാണെന്നും കത്തിൽ എൻ.പ്രശാന്ത് ചൂണ്ടിക്കാട്ടി.
തനിക്കു ശേഷമുള്ള മൂന്ന് ബാച്ചുകളിലെ ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ തന്റെ ഫയൽ അനിശ്ചിതമായി തടഞ്ഞിട്ടു. സെക്രട്ടറി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം അംഗീകരിച്ചതിനു പിന്നാലെയാണ് ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ തനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.
സ്ഥാനക്കയറ്റം സംബന്ധിച്ച ഫയലിന്റെ പകർപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ചട്ടങ്ങൾ പ്രകാരം ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണം. പക്ഷേ, 2022 നവംബറിൽ ആരംഭിച്ച അച്ചടക്കനടപടികൾ ഇതുവരെ അവസാനിച്ചിട്ടില്ല.
/sathyam/media/media_files/2024/11/11/arlNQHHzBx6F9l6QfwpA.jpg)
ഇതിനു പിന്നാലെയാണ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനും വ്യവസായ വകുപ്പ് മുൻ സെക്രട്ടറി കെ.ഗോപാലകൃഷ്ണനുമെതിരെ ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ പേരിൽ തന്നെ സസ്‌പെൻഡ് ചെയ്തത്.
പ്രാഥമിക അന്വേഷണം പോലും നടത്താതെയും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു നടപടി - പ്രശാന്ത് ആരോപിച്ചു. പ്രശാന്തിനൊപ്പം വിവാദ വാട്സ്ആപ്പ് വിഷയത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത് നിയമനം നൽകിയിരുന്നു.