വികസനത്തിന്റെ പേരിൽ സർവകലാശാലകളുടെ നൂറുകണക്കിന് കോടി വിലയുള്ള ഭൂമി തട്ടാൻ മാഫിയ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 500 കോടിയുടെ ഭൂമി സ്വകാര്യ ഏജൻസിക്ക് കൈമാറുന്നു. കാര്യവട്ടം സ്റ്റേഡിയത്തിനായി കേരള യൂണിവേഴ്സിറ്റി നൽകിയ 37 ഏക്കർ ഭൂമിക്ക് 84 കോടി പാട്ടകുടിശിക. കാര്യവട്ടത്തെ 100 കോടിയുടെ ഭൂമി സയൻസ് പാർക്കിന്. യൂണിവേഴ്സിറ്റികളുടെ കണ്ണായ ഭൂമി തട്ടാൻ പിടിമുറുക്കി ഭൂമാഫിയ

ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിർമ്മിക്കാൻ ചില സ്വകാര്യ ഏജൻസികൾ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് കരാറിൽ ഒപ്പു വയ്ക്കാൻ മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

New Update
calicut  university kerala university
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വികസനത്തിന്റെ മറവിൽ സർവ്വകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയിൽ സർക്കാർ ഒത്താശയോടെ ഭൂമാഫിയകൾ  പിടിമുറുക്കുന്നു.

Advertisment

400 കോടി രൂപ വില വരുന്ന കേരള സർവകലാശാലയുടെ 37ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയിൽ വിട്ടു കൊടുത്തതിന് സമാനമായി കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ്സിൽ, നാഷണൽ ഹൈവേയോട് ചേർന്ന് 42 ഏക്കർ ഭൂമി സ്വകാര്യ ഏജൻസിക്ക് ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ സൗജന്യമായി വിട്ടു നൽകാനുള്ള നടപടിക്ക് കാലിക്കറ്റ് സിൻഡിക്കേറ്റ് തീരുമാനിച്ചു. 


സ്പോർട്സ് മന്ത്രി വി. അബ്ദുറഹ്മാന്റെ നിർദ്ദേശാനുസരണമാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. ഏകദേശം 500 കോടി രൂപ വിലവരുന്ന സർവ്വകലാശാല ഭൂമിയാണ് സ്വകാര്യ ഏജൻസിക്ക് ഫുട്ബാൾ സ്റ്റേഡിയം, സ്വിമ്മിങ്പൂൾ, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവ നിർമ്മിക്കുന്നതിന് വിട്ടുകൊടുക്കുവാൻ ധാരണയായിരിക്കുന്നത്.


സിൻഡിക്കേറ്റ് ഉപസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചർച്ച നടത്തി യൂണിവേഴ്സിറ്റി ഭൂമി കൈമാറാനുള്ള സമ്മതം അദ്ദേഹത്തെ അറിയിച്ചു. 

കേരള സർവകലാശാല ഭൂമി വിട്ടുകൊടുത്ത കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് 84 കോടി പാട്ടകുടിശിക കിട്ടാനുണ്ട്. 2022 ഡിസംബർ വരെ പാട്ടത്തുകയായി കേരള സർവകലാശാലയ്ക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാൻ ഉണ്ടെന്ന്  സി. ആർ. മഹേഷിന്റെ ചോദ്യത്തിന് നിയമസഭയിൽ വെളിപ്പെടുത്തിയ സ്പോർട്സ് വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ, തന്നെയാണ് കാലിക്കറ്റ് സർവകലാശാലയുടെ ഭൂമി സ്റ്റേഡിയത്തിന് വിട്ടുനൽകാൻ നിർദ്ദേശിച്ചത്. നിലവിൽ 84 കോടി രൂപ പാട്ട കുടിശ്ശിക ഉണ്ടെങ്കിലും കേരള സർവകലാശാല അധികൃതർ നടപടികളെടുക്കുന്നില്ല.


കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകളോട്  അനുബന്ധമായി സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ സയൻസ് പാർക്കുകൾ  ആരംഭിക്കുന്നതിന് പിന്നിലും ഭൂമാഫികളുടെ സമ്മർദ്ദം ഉണ്ടെന്നറിയുന്നു.


കേരള സർവകലാശാലയുടെ കാര്യവട്ടത്തെ നൂറുകോടി രൂപ വില വരുന്ന പത്തേക്കർ ഭൂമി സയൻസ് പാർക്കിനു സൗജന്യമായി വിട്ടുകൊടുക്കാൻ കേരള സിൻഡിക്കേറ്റ് തീരുമാനിച്ചിട്ട് ഏറെ നാളായില്ല.

2010 ൽ അച്ചൂതാനന്ദൻ സർക്കാരിന്റെ കാലത്ത് സ്പോർട്ട്സ് മന്ത്രി യായിരുന്ന എം. വിജയകുമാറിന്റെ നിർദ്ദേശ പ്രകാരമാണ് കേരള സർവ്വകലാശാല ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചതെങ്കിലും ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് കെ.ബി. ഗണേഷ് കുമാർ സ്പോർട്ട്സ് വകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് 15 വർഷത്തെ പാട്ട വ്യവസ്ഥയിൽ 37 ഏക്കർ ഭൂമി കൈമാറിയത്.

സ്റ്റേഡിയത്തിനു പുറമേ സിനിമ തീയറ്ററുകൾ, റസ്റ്റോറൻറ്, നീന്തൽ കുളം, വിവാഹ മണ്ഡപം, കോൺഫറൻസ് ഹാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയ സ്റ്റേഡിയത്തോട് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്.

2012 ൽ  ഡിജിപി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് നാഷണൽ ഗെയിംസ് സെക്രട്ടേറിയറ്റിനു വേണ്ടി കരാറുകളിൽ ഒപ്പുവച്ചതെങ്കിലും സ്റ്റേഡിയം നിർമ്മാണം സർക്കാർ ഡി.ബി.ഒ.ടി വ്യവസ്ഥയിൽ ഒരു സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു.


ഫലത്തിൽ സർവ്വകലാശാലയുടെ 37 ഏക്കർ ഭൂമിയും സ്റ്റേഡിയവും, അനുബന്ധ സ്ഥാപനങ്ങളും നിലവിൽ ആരുടെ ചുമതലയിലെന്ന് പോലും സർവ്വകലാശാലയ്ക്ക് അറിയില്ല. സമാനമായാണ് കാലിക്കറ്റ് സർവകലാശാല 42 ഏക്കർ ഭൂമി നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.


ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിർമ്മിക്കാൻ ചില സ്വകാര്യ ഏജൻസികൾ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് കരാറിൽ ഒപ്പു വയ്ക്കാൻ മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ക്യാമ്പസ്സിനുള്ളിലുള്ളപ്പോൾ മറ്റൊരു സ്റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് സർവ്വകലാശാല അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ആരായുന്നത്.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി നൂതന കോർഴ്സുകൾ ആരംഭിക്കുന്നതിന് കൂടുതൽ സ്ഥലം സവ്വകലാശാലയ്ക്ക് ആവശ്യമുള്ളപ്പോഴാണ് സർക്കാർ ചില ബാഹ്യ ഏജൻസികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിരിക്കുന്നത്.


സർവ്വകലാശാലയുടെ  അക്കാദമിക് വികസന പ്രവർത്തനങ്ങളെ  ഭാവിയിൽ ദോഷകരമായി ബാധിക്കുന്ന കാലിക്കറ്റ്‌ സർവ്വകലാശാലയുടെ ഭൂമി കച്ചവടം  തടയണമെന്നും, കേരള സർവകലാശാലയ്ക്ക് കരാർ പ്രകാരമുള്ള പാട്ടത്തുക ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്റ്റേഡിയതിന്റെ നിയന്ത്രണം തിരികെ ഏറ്റെടുക്കാൻ കേരള സർവകലാശാലയ്ക്ക് നിർദ്ദേശം നൽകണമെന്നും ഗവർണർക്ക് പരാതി ലഭിച്ചിട്ടുണ്ട്.

Advertisment