തിരുവനന്തപുരം: കേരളത്തിൽ ക്രൈസ്തവ വിഭാഗത്തെ ബി.ജെ.പിയോട് അടുപ്പിക്കാൻ കേക്കും ഷെയ്ക്ക് ഹാൻഡും പദ്ധതി നടപ്പാക്കുന്ന സംഘപരിവാർ ഉത്തരേന്ത്യയിൽ വൈദികർക്ക് നൽകുന്നത് ഇടിയും തൊഴിയും.
വഖഫ് ബില്ലിൽ സി.ബി.സി.ഐയും കെ.സി.ബി.സിയും പിന്തുണ നൽകിയതിന്റെ തൊട്ടു പിന്നാലെയാണ് ഇന്നലെ രാത്രി മധ്യപ്രദേശിലെ ജബൽപൂരിൽ ഒരുപറ്റം കത്തോലിക്കാ വൈദികരേയും കന്യാസ്ത്രീകളേയും വിശ്വാസികളേയും ബജ്രംഗ്ദൾ പ്രവർത്തകർ അതിക്രൂരമായി മർദ്ദിക്കുകയും അക്രമിക്കുകയും ചെയ്തതായി യുണൈറ്റഡ് കാത്തലിക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ജബൽപൂരിലെ മണ്ഡല പ്രദേശത്തെ ദേവാലയത്തിലെ വൈദികരും വിശ്വാസികളും ഒരുമിച്ച് തൊട്ടടുത്ത തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകും വഴിയാണ് ഒരുസംഘം ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.
വികാരി ജനറൽ ഫാദർ ഡേവിസ്, ഫാദർ ടി.ജോർജ് എന്നിവർക്കാണ് പരിക്കേറ്റത്. മർദനമേറ്റിട്ടും വൈദികർ പ്രകോപനമുണ്ടാകാതെ ശാന്തരായി നിൽക്കുകയായിരുന്നു. ജൂബിലി വർഷം പ്രമാണിച്ച് തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് നടത്തിയ റാലി തടയുകയും പോലീസ് വൈദികരെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അക്രമത്തിനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണത്തെ അപലപിക്കാനോ തള്ളിപറയാനോ പതിവുപോലെ ആർ.എസ്.എസ് നേതൃത്വം തുനിഞ്ഞിട്ടില്ല. വിഷയത്തിൽ നിന്നും അവർ അകലം പാലിക്കുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മറിച്ച് മതന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ തന്ത്രമാണെന്നും സി.ബി.സി.ഐ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമ്മാണത്തിലും ക്രിസ്ത്യൻ സമൂഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും പീഡനങ്ങൾ അവർ തുടർന്നും നേരിടുന്നു എന്നത് വളരെ ആശങ്കാജനകമാണെന്നും സി.ബി.സി.ഐ പറയുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ എന്നിവരുൾപ്പെടെയുള്ളവരോട് വിഷയത്തിൽ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് സി.ബി.സി.ഐ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ജനാധിപത്യം മതേതരത്വം, ബഹുസ്വരത, മതസൗഹാർദ്ദം തകർക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായ നിയമപരവും ഭരണപരവുമായ നടപടികൾ ഉപയോഗിച്ച് നേരിടണമെന്ന് മദ്ധ്യപ്രദേശ് സർക്കാരിനോടും സംഘടന ആവശ്യപ്പെട്ടു.