തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് പൊളിയുന്നു. പദ്ധതി നിലവിൽ എല്ലാവർക്കും നിർബന്ധമായി ചേരേണ്ടതാണ്. വരുന്ന വർഷം പദ്ധതിയിൽ ചേരാതിരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ രംഗത്തെത്തി.
പദ്ധതിയുടെ കാലാവധി ജൂൺ 30ന് തീരുകയാണ്. മികച്ച ആശുപത്രികളില്ലാത്തതും എംപാനൽ ചെയ്ത ആശുപത്രികളിൽ തന്നെ ആവശ്യമായ ചികിത്സ കിട്ടാത്തതും പലരോഗങ്ങൾക്കും ക്ളെയിം നിരസിക്കുന്നത് മൂലം പണം നൽകേണ്ടിവരുന്നതുമാണ് ജീവനക്കാരെ മടുപ്പിക്കുന്നത്.
പരാതി പറഞ്ഞാൽ ഫലമില്ലെന്നും ആവലാതിയുണ്ട്. പ്രതിമാസം 500രൂപ നൽകി 5.45ലക്ഷം ജീവനക്കാരും 5.81ലക്ഷം പെൻഷൻകാരും 19ലക്ഷം ആശ്രിതരുമുൾപ്പെടെ മെഡിസെപ് പദ്ധതിയിൽ 30.26ലക്ഷം ഗുണഭോക്താക്കളാണ് അംഗങ്ങൾ.
നിലവിലെ രീതിയിൽ ജീവനക്കാർക്ക് മെഡിസെപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല. എല്ലാവരും നിർബന്ധമായി ചേർന്നേ പറ്റൂ. ജീവനക്കാരും പെൻഷൻകാരും അത് ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസം 500രൂപ പ്രീമിയം അടയ്ക്കുക തന്നെ വേണം.
മെഡിസെപ് പ്രയോജനമില്ല എന്ന് തിരിച്ചറിയുമ്പോഴും ജീവനക്കാരും പെൻഷൻകാരും അതിൽ തുടരാൻ നിർബന്ധിതരാണ്. മെഡിസെപ് പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠിക്കാനായി സർക്കാർ നിയോഗിച്ച ഡോ.ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷനായുള്ള കമ്മിറ്റി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
റിപ്പോർട്ട് കിട്ടിയാൽ പദ്ധതി തുടരുന്നതിൽ സർക്കാർ തീരുമാനമെടുക്കും.അങ്ങനെയെങ്കിൽ വ്യവസ്ഥകളും നിരക്കുകളും പരിഷ്‌കരിച്ച് ടെൻഡർ വിളിക്കുകയാണ് അടുത്ത നടപടി. കഴിഞ്ഞവർഷം നവംബറിൽ രൂപീകരിച്ച കമ്മിറ്റിയിൽ സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി.നായർ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, പ്രൊഫ.ബിജു സോമൻ, ഡോ.എ.ജയകുമാർ, ഡോ.എ.വി.ജയകൃഷ്ണൻ, ഡോ.എ.എൽ.ലിജീഷ്, ഡോ.ബിനോയ് എന്നിവരാണുള്ളത്.
ഡിസെപ്പിൽ 30 ലക്ഷത്തോളം ഉപഭോക്താക്കളിൽ ആദ്യവർഷം 3 ലക്ഷം പേർമാത്രമാണ് ക്ളെയിം ചെയ്തതെങ്കിലും തുക കൂടുതലാണ്. 717 കോടി ക്ലെയിം ചെയ്തു. 697 കോടി രൂപയുടെ ക്ലെയിം അംഗീകരിച്ച് പണംനൽകേണ്ടിവന്നു.
അതോടെപദ്ധതിയിൽ പങ്കാളികളായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കൈപൊള്ളുന്ന സ്ഥിതിയായി. പദ്ധതി നഷ്ടത്തിലായെന്നും ചുരുങ്ങിയത് 50 രൂപയെങ്കിലും പ്രീമിയം കൂട്ടണമെന്നുമാവശ്യപ്പെട്ട് കമ്പനി സർക്കാരിന് കത്തും നൽകിയിട്ടുണ്ട്. വർഷം 450 കോടിരൂപയുടെ ക്ലെയിമാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്.
അതേസമയം മെഡിസെപ്പിലെ പോരായ്മകൾ പരിഹരിക്കുമെന്നാണ് സർക്കാർ വിശദീകരണം. സർക്കാർ നിശ്ചയിച്ചതിലുമേറെ പണം വാങ്ങുന്നതടക്കം സർക്കാരിന് ലഭിച്ച നിരവധി പരാതികൾ ഇൻഷ്വറൻസ് കമ്പനിയുമായി ചർച്ച ചെയ്ത് പരിഹരിക്കും.
അധികം പണം കൈപ്പറ്റുന്ന ആശുപത്രികളെ സസ്പെൻഡ് ചെയ്യും. ആശുപത്രികൾക്കുള്ള കുടിശിക ഉടൻ നൽകും. മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ മാത്രമാക്കിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അധിക ഫണ്ട് അനുവദിക്കും.
മെഡിസെപ്പിൽ സഹകരണ ആശുപത്രികളെ ഉൾപ്പെടുത്തും. 30 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. 11.15 ലക്ഷം അംഗങ്ങളുണ്ട്. 803 കോടി ഇൻഷ്വറൻസ് വിഹിതം കമ്പനിക്ക് കൈമാറിയിട്ടുണ്ട്. 2.93 ലക്ഷം പേർക്ക് 742.46 കോടിയുടെ ചികിത്സ ലഭ്യമാക്കി. 1932 അവയവമാറ്റ ശസ്ത്രക്രിയകൾക്കായി 38.78 കോടി ചെലവിട്ടു. ആശുപത്രികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർ മാത്രമല്ല, സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും അടങ്ങുന്ന 40 ലക്ഷത്തോളം പേർക്ക് ഗുണകരമായ പദ്ധതിയാണിത്.
1920 ചികിത്സകൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമടക്കം പരിരക്ഷ ലഭിക്കും. 394 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ഇതിനുപുറമെ അപകടം, അടിയന്തര സാഹചര്യം, ജീവന് ഭീഷണി തുടങ്ങിയ ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കും പരിരക്ഷ ലഭിക്കും.
പരാതി പരിഹാരത്തിന് ത്രിതല സംവിധാനവുമുണ്ട്. പദ്ധതി ആരംഭിച്ച് ഒരാഴ്ചയ്ക്കകം 902 പേർക്കായി 1,89,56,000 രൂപ ക്ലെയിം നൽകിയെന്നൊക്കെയാണ് സർക്കാർ വിശദീകരിക്കുന്നതെങ്കിലും ജീവനക്കാർ അതെല്ലാം തള്ളുകയാണ്. മെഡിസെപ്പ് എന്നല്ല, മേടിക്കൽ സെപ്പ് എന്നാണ് പദ്ധതിയെ വിളിക്കേണ്ടതെന്നാണ് അവർ പറയുന്നത്.