പണി വരുന്നുണ്ട് അച്ചായാ ! കത്തോലിക്ക സഭയുടെ സ്വത്തിന്റെ കണക്കെടുത്ത് ആർഎസ്എസ് മുഖപ്രതം 'ഓർഗനൈസർ' ലേഖനം. രാജ്യത്തെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമ കത്തോലിക്ക സഭയാണെന്ന് അക്കമിട്ടു നിരത്തിയ ലേഖനം വിവാദമായപ്പോള്‍ പിന്‍വലിച്ചു. മിണ്ടാതെ ഉരിയാടാതെ കെസിബിസിയും സിബിസിഐയും. മൗനിബാബയായി കാസയും കത്തോലിക്കാ കോണ്‍ഗ്രസും

കേരളത്തില്‍ ക്രൈസ്തവരെ കൂട്ടുപിടിച്ചു സംസ്ഥാനത്ത് ഭരണത്തിലെത്താനുള്ള അജണ്ടയ്ക്ക് ലേഖനം തടസമാകുമെന്ന് കണ്ടപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ അടക്കമുള്ളവരുടെ ഇടപെടലാണ് ലേഖനം പിന്‍വലിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

New Update
organiser
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വഖഫ് ബില്ലിലൂടെ മുസ്ലീം സമുദായത്തിന്റെ വസ്തുവകകൾക്ക് നേരെ വാളെടുത്ത കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യൻ സഭകളെന്ന് സൂചന നൽകുന്ന തരത്തിൽ സംഘപരിവാർ മുഖപത്രത്തിൽ ലേഖനം.

Advertisment

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) മുഖപത്രമായ 'ഓർഗനൈസറി'ലെ ലേഖനത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമസ്ഥർ വഖഫ് ബോർഡല്ല, മറിച്ച് ഇന്ത്യയിലെ കത്തോലിക്കാ സഭയാണെന്ന് വ്യക്തമാക്കപ്പെടുന്നത്. 


ഈ മാസം മൂന്നിനാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വഖഫ് ബില്ലിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച കത്തോലിക്ക സഭയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് സംഘപരിവാർ ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. എന്നാല്‍ ലേഖനം ടെലഗ്രാഫ്, ഹിന്ദു പോസ്റ്റ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ലേഖനം പിന്‍വലിച്ചതും ശ്രദ്ധേയമായി.


കേരളത്തില്‍ ക്രൈസ്തവരെ കൂട്ടുപിടിച്ചു സംസ്ഥാനത്ത് ഭരണത്തിലെത്താനുള്ള അജണ്ടയ്ക്ക് ലേഖനം തടസമാകുമെന്ന് കണ്ടപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ അടക്കമുള്ളവരുടെ ഇടപെടലാണ് ലേഖനം പിന്‍വലിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.  

organiser news

വഖഫ് ഭേദഗതി ബിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള മുനമ്പം പ്രതിഷേധക്കാർക്ക് സമ്മാനമാണെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കുന്നതിനിടെയാണ് ഇത്തരമൊരു ലേഖനം ഓർഗനൈസറിൽ വന്നിട്ടുള്ളത്.


'ഇന്ത്യയിൽ ആർക്കാണ് കൂടുതൽ ഭൂമി ? കത്തോലിക്കാ സഭയ്‌ക്കോ വഖഫ് ബോർഡിനോ എന്ന ചർച്ചയെപ്പറ്റി' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോർഡാണെന്ന് വർഷങ്ങളായി ഒരു പൊതു വിശ്വാസം നിലവിലുണ്ട്.


എന്നാൽ  ഈ അവകാശവാദം രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള യഥാർത്ഥ ഡാറ്റയുമായി പൊരുത്തപ്പെടുന്നില്ലെന്നും, ഏറ്റവും വലിയ സർക്കാരിതര ഭൂവുടമ എന്ന ബഹുമതി ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കാണെന്നും ലേഖനം വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം കത്തോലിക്കാ സഭയ്ക്ക് ഏകദേശം 17.29 കോടി ഏക്കർ (7 കോടി ഹെക്ടർ) ഭൂമിയുണ്ട്. ഈ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപയാണ്. ഇത് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സഭയെ ഒരു പ്രധാന പങ്കാളിയാക്കുന്നു.

hindu post

 2012 ലെ കണക്കനുസരിച്ച്, കത്തോലിക്കാ സഭയ്ക്ക് 2,457 ആശുപത്രികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്‌സിംഗ് കോളേജുകൾ, 28 ജനറൽ കോളേജുകൾ, 5 എഞ്ചിനീയറിംഗ് കോളേജുകൾ, 3,765 സെക്കൻഡറി സ്‌കൂളുകൾ, 7,319 പ്രൈമറി സ്‌കൂളുകൾ, 3,187 നഴ്‌സറി സ്‌കൂളുകൾ എന്നിവയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്താണ് ഇതിന്റെയെല്ലാം ഭൂമിയുടെ ഭൂരിഭാഗവും ഏറ്റെടുത്തത്. 1927ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് ആക്ട് പാസാക്കി, ഇത് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി ഗ്രാന്റുകൾ അനുവദിക്കുന്നതാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.


സംശയാസ്പദമായ മാർഗങ്ങളിലൂടെയാണോ ഭൂമി ലഭിച്ചതെന്ന ഒരു പ്രധാന വാദത്തിലേക്കും ഓർഗനൈസർ ലേഖനം വിരൽ ചൂണ്ടുന്നു. സഭ നടത്തുന്ന സ്‌കൂളുകളും ആശുപത്രികളും സൗജന്യമോ കുറഞ്ഞ ചെലവിലുള്ളതോ ആയ സേവനങ്ങൾ നൽകി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികളെ ആകർഷിക്കുകയും അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുവെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്നും ലേഖനം പറഞ്ഞുവെയ്ക്കുന്നു.


ആദിവാസി, ഗ്രാമീണ സമൂഹങ്ങളിൽ നിന്നുള്ള ഭൂവുടമകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചതോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ നിർബന്ധിച്ച് അവരുടെ ഭൂമി പള്ളിയുമായി ബന്ധപ്പെട്ട സംഘടനകൾ ഏറ്റെടുത്തതോ ആയ നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.

indian express

ഈ ആരോപണങ്ങൾ സഭ നിഷേധിക്കുന്നുണ്ടെങ്കിലും, മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി അനധികൃത ഭൂമി ഏറ്റെടുക്കലുകൾ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. 

ഇത് ഇന്ത്യയുടെ സാമൂഹിക-മത മേഖലയിൽ മിഷനറി സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുന്നുവെന്നും ഒരുകാലത്ത് തദ്ദേശീയ സമൂഹങ്ങളുടെ വകയായിരുന്ന ഗോത്ര ഭൂമികൾ ക്രമേണ വിവിധ കാരണങ്ങളാൽ സഭാ അധികാരികൾക്ക് കൈമാറിയ നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും വഖഫ് ബില്ലിന്റെ പശ്ചാത്തലത്തിൽ ആർ.എസ്.എസ് പറഞ്ഞുവെയ്ക്കുമ്പോൾ വലിയ രാഷ്ട്രീയ മാനങ്ങളാണ് ഇതിന് പിന്നിലുള്ളതെന്നും കരുതപ്പെടുന്നു.

ഇത്തരത്തിൽ ആർ.എസ്.എസ് മുഖപത്രത്തിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടിട്ടും അതിന് വിശദീകരണം നൽകുവാനോ സഭ മതപരിവർത്തനത്തിൽ ഏർപ്പെട്ടുവെന്ന ആരോപണം നിഷേധിക്കാനോ കെ.സി.ബി.സിയും സി.ബി.സി.ഐയും തയ്യാറായിട്ടില്ല. 


തങ്ങളുടെ വസ്തുവകകളുടെ കണക്കെടുത്ത് പൊതുസമൂഹത്തിന് മുമ്പിൽ ആരോപണങ്ങളുടെ അകമ്പടിയോടെ വയ്ക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിക്കാനും ഒരു ക്രൈസ്തവ മതമേലധ്യക്ഷൻമാരും തയ്യാറായിട്ടില്ലെന്നതും അമ്പരപ്പുളവാക്കുന്നു. 


സംസ്ഥാനത്ത് സംഘപരിവാറിന്റെ പിണിയാളായി പ്രവർത്തിക്കുന്ന കാസയ്ക്കും ഏതാണ്ട് അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസിനും ഇതേപ്പറ്റി മിണ്ടാട്ടമില്ല.

the telegraph

സംഘപരിവാറിന്റെ ചെയ്തികളെ ഒരു ഉളുപ്പുമില്ലാതെ പുകഴ്ത്തുന്ന കാസ. കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കൾ സഭയുടെ സ്വത്ത് സംബന്ധിച്ച് വന്ന ലേഖനത്തിൽ പ്രതികരിക്കാത്തത് വിചിത്രമാണെന്നും വിശ്വാസികൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു.

സംഘപരിവാറിന് വഴങ്ങി നിന്നില്ലെങ്കിൽ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന ഭീഷണി ഇതിന് പിന്നിലുണ്ടെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് ബി.ജെ.പിക്ക് വേരുറപ്പിക്കാനും തിരഞ്ഞെടുപ്പ് വിജയം സാധ്യമാക്കാനും ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ മതമേതലധ്യക്ഷൻമാരെ വിരട്ടാനും ലേഖനം ഉപയോഗപ്പെടുത്തിയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

Advertisment