അഴിമതിയുടെ കൂത്തരങ്ങായി കേരളം. ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി വേട്ടയുമായി വിജിലൻസ്. മൂന്നു മാസത്തിനിടെ 25 ട്രാപ്പ് കേസുകൾ. ഉന്നത ഉദ്യോസ്ഥരടക്കം 36 പേ‌ർ അറസ്റ്റിൽ. റവന്യൂ വകുപ്പിന് അഴിമതിയിൽ ഒന്നാം റാങ്ക്. അറസ്റ്റിലായതിൽ റവന്യൂ ഉദ്യോഗസ്ഥർ 14. വിജിലൻസ് ഓപ്പറേഷൻ കൊണ്ട് സർക്കാരിന് അധിക വരുമാനമുണ്ടായത് 500 കോടി. അഴിമതിയോട് സന്ധിയില്ലെന്ന് വിജിലൻസ് മേധാവി

വിജിലൻസ് അന്വേഷണത്തിനും കേസിനും സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ കൈക്കൂലി കയ്യോടെ പിടിക്കുന്ന ട്രാപ്പ് ഓപ്പറേഷനും കേസിനും സർക്കാരിന്റെ അനുമതി വേണ്ട. അതിനാലാണ് ട്രാപ്പ് ഓപ്പറേഷനുകൾ വിജിലൻസ് കടുപ്പിക്കുന്നത്.

New Update
corruption
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വേട്ടയുമായി വിജിലൻസ്. ഇക്കൊല്ലത്തെ ആദ്യ മൂന്നുമാസം മാത്രം കൈക്കൂലിക്കാരെ കൈയ്യോടെ പിടികൂടാനുള്ള 25 ട്രാപ്പ് ഓപ്പറേഷനുകളിൽ നിന്ന് 36 കൈക്കൂലിക്കാരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

Advertisment

വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ കൈക്കൂലി വേട്ട. വിജിലൻസ് മേധാവായായി ഡിജിപി റാങ്കുള്ള യോഗേഷ് ഗുപ്ത എത്തിയതോടെയാണ് ഈ മാറ്റം ദൃശ്യമായത്. എല്ലാ ദിവസവും വിജിലൻസ് ട്രാപ്പ് ഓപ്പറേഷനുകൾ നടത്തുന്നു. കൈക്കൂലിക്കാരെ കൈയ്യോടെ പിടികൂടി കേസെടുക്കുന്നു.

വിജിലൻസ് അന്വേഷണത്തിനും കേസിനും സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ കൈക്കൂലി കയ്യോടെ പിടിക്കുന്ന ട്രാപ്പ് ഓപ്പറേഷനും കേസിനും സർക്കാരിന്റെ അനുമതി വേണ്ട. അതിനാലാണ് ട്രാപ്പ് ഓപ്പറേഷനുകൾ വിജിലൻസ് കടുപ്പിക്കുന്നത്.


മാർച്ച് മാസം മാത്രം 8 കേസ്സുകളിലായി 14 പേരെയാണ് വിജിലൻസ് കൈയ്യോടെ പിടികൂടിയത്. ജനുവരി മാസം 8 കേസ്സുകളിലായി 9 പേരെയും ഫെബ്രുവരിയിൽ 9 കേസ്സുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തിരുന്നു.


അറസ്റ്റ് ചെയ്തവരിൽ 14 പേർ റവന്യൂ ഉദ്യോഗസ്ഥരും, തദ്ദേശ സ്വയംഭരണം, പോലീസ് വകുപ്പുകളിൽ നിന്നും 4 ഉദ്യോഗസ്ഥർ വീതവും, വനം വകുപ്പിൽ നിന്ന് 2 പേരും, വാട്ടർ അതോറിറ്റി, മോട്ടോർ വാഹനം, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ വീതവും അറസ്റ്റിലായി.  

ഒരാൾ കേന്ദ്രപൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യുട്ടി ജനറൽ മാനേജരാണ്. ഇത് കൂടാതെ 4 ഏജന്റുമാരെയും, സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഡിജിറ്റൽ പണമിടപാടായി കൈക്കൂലി സ്വീകരിച്ചതും, മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതിൽപ്പെടും.


ഉന്നതങ്ങളിലെ അഴിമതിക്കാരിലും വിജിലൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വലിയ തുകകൾ കൈക്കൂലി വാങ്ങിയതിന് മുതിർന്ന ഉദ്യോഗസ്ഥർ പിടിക്കപ്പെട്ടു. ലക്ഷങ്ങൾ കൈക്കൂലി വാങ്ങവേ പ്രതികൾ അറസ്റ്റിലായ സംഭവങ്ങളും ഈ വർഷം ഉണ്ടായി. കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജർ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേയും, എയിഡഡ് സ്‌കൂൾ അദ്ധ്യാപകനിൽ നിന്നും രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ 4 പേരും ഈ വർഷം അറസ്റ്റിലായി. ഈ വർഷം ഇതുവരെ ട്രാപ്പ് കേസ്സുകളിൽ നിന്നായി ആകെ 5,80,250 രൂപ വിജിലൻസ് പിടിച്ചെടുത്തു.


ഈ വർഷം റിപ്പോർട്ട് ചെയ്ത ട്രാപ് കേസുകളിൽ 3 എണ്ണം വിജിലൻസിന്റെ തിരുവനന്തപുരം ആസ്ഥാനമായുള്ള തെക്കൻ മേഖലയിൽ നിന്നും, 4 ട്രാപ്പ് കേസുകൾ കോട്ടയം ആസ്ഥാനമായുള്ള കിഴക്കൻ മേഖലയിൽ നിന്നും, 11 കേസുകൾ എറണാകുളം ആസ്ഥാനമായുള്ള മദ്ധ്യ മേഖലയിൽ നിന്നും, 7 കേസുകൾ കോഴിക്കോട് ആസ്ഥാനമായുള്ള വടക്കൻ  മേഖലയിൽ നിന്നുമാണ് റിപ്പോർട്ട്  ചെയ്തത്.  


ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു ലിസ്റ്റ് വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോസ്ഥരും വിജിലൻസ് നിരിക്ഷണത്തിലുണ്ട്.

വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളെ തുടർന്ന് മോട്ടോർ വാഹനം, മൈനിങ് ആന്റ് ജിയോളജി, ജി.എസ്.ടി. എന്നീ മൂന്ന് വകുപ്പുകളിൽ നിന്ന് അധികപിഴ, റോയൽറ്റി, പെനാൽറ്റി, നികുതി തുടങ്ങിയ വകയിൽ സർക്കാരിന് 500 കോടി രൂപയുടെ അധിക വാർഷിക വരുമാനം ഉണ്ടായിട്ടുണ്ട്.  


'അഴിമതിയോട് സീറോ ടോളറൻസ്' എന്ന സർക്കാർ നയം അക്ഷരം പ്രതി നടപ്പിലാക്കാൻ വിജിലൻസ് പ്രതിജ്ഞാബദ്ധമാണെന്നും, അഴിമതി രഹിതമായ സർക്കാർ സേവനം ഉറപ്പ് വരുത്തുന്നതിനും അഴിമതിക്കാരായ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കുണ്ടാക്കുന്ന ദ്രോഹനടപടികൾ അവസാനിപ്പിക്കുന്നതിനും, 'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്' വരും മാസങ്ങളിലും തുടരുമെന്നും വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത അറിയിച്ചു.


കൈക്കൂലി ആവശ്യപ്പെടുന്ന ഏതെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ വിജിലൻസിന്റെ പ്രാദേശിക യൂണിറ്റുകളിൽ വിവരം അറിയിക്കണം.

സർക്കാർ ഓഫീസുകളിൽ കാര്യം സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞോ സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന്  പറഞ്ഞോ പണം വാങ്ങുന്നതും, ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പരിധിയിൽ വരും. ഇത്തരം കാര്യങ്ങൾ പറഞ്ഞ് പൈസ വാങ്ങിയാലോ  ആവശ്യപ്പെട്ടാലോ ഭീഷണിപ്പെടുത്തിയാലോ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കണം.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ  യോഗേഷ് ഗുപ്ത അഭ്യർത്ഥിച്ചു.

Advertisment