തിരുവനന്തപുരം: രാജ്യത്തെ ബി.ജെ.പി ഇതര സർക്കാരുകളെ ശ്വാസം മുട്ടിക്കാനുള്ള സംഘപരിവാർ - ബി.ജെ.പി പദ്ധതിക്ക് തമിഴ്‌നാട് ഗവർണർക്കെതിരായ വിധിയോടെ സുപ്രീം കോടതി തടയിട്ടു.
2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പല സർക്കാരുകളും പാസാക്കുന്ന ബില്ലുകൾ ഗവർണറുമാരുടെ വീറ്റോ അധികാരം ഉപയോഗിച്ച് തടസപ്പെടുത്തുന്നത് പതിവായിരുന്നു. ബി.ജെ.പി ഇതര സർക്കാരുകളുടെ ഭരണം അട്ടിമറിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപണമുന്നയിച്ചു.
നിലവിൽ തമിഴ്‌നാട് സർക്കാർ ഇതിനെതിരെ സുപ്രീകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചതോടെ ഗവർണറുമാരുടെ അപ്രമാദിത്വത്തിന് കൂച്ചുവിലങ്ങ് വീണേക്കുമെന്നാണ് സൂചന.
തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവർണർ ആര്‍.എൻ. രവിക്കെതിരേ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. മുമ്പ് കേരളത്തിലും സമാന സാഹചര്യം ഉടലെടുത്തിരുന്നു.
മുമ്പ് നിയമസഭാ പാസാക്കിയ ഏഴ് ബില്ലുകളായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ടത്. സർവ്വകലാശാല നിയമഭേദഗതി ബില്ലുകൾ (2021, 2022), സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന രണ്ടു ബില്ലുകൾ, സർവ്വകലാശാല സെർച്ച് കമ്മറ്റി പരിഷ്‌കരണ ബിൽ, ലോകായുക്ത ബിൽ, സഹകരണബിൽ എന്നിവ ഉൾപ്പെടെയുള്ളതായിരുന്നു ഈ ഏഴ് ബില്ലുകൾ.
ആദ്യം ഇത് പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെങ്കിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.
ഇതിന് പുറമേ നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർ ബൻവാരിലാൽ പുരോഹിതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗവർണറുമാരുടെ ഇത്തരം നടപടിയെ വിമർശിചച്ചതും ഇതിന് കാരണമായിരുന്നു.
ഇതിൽ ലോകായുക്ത ബില്ലിൽ പിന്നീട് ഗവർണർ ഒപ്പുവെച്ചിരുന്നു. എന്നാൽ സർവ്വകലാശാലകളിൽ ഗവർണറുമാരുടെ അധികാരം കുറയ്ക്കുന്ന ബില്ലിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
പല സംസ്ഥാനങ്ങളുടെയും ഭരണനിർവ്വഹണം ഗവർണറുമാരിടപ്പെട്ട് തടസപ്പെടുത്തുന്ന നില വന്നതോടെയാണ് രാജ്യത്താകമാനമുള്ള ബി.ജെ.പി ഇതര സർക്കാരുകൾ ബില്ലുകൾ തടഞ്ഞുവെയ്ക്കന്ന നടപടിക്കെതിരെ വ്യാപകമായി കോടതിയെ സമീപിക്കാൻ തുടങ്ങിയത്.