/sathyam/media/media_files/2025/04/15/DmRp7ZqkkonyxfEa1wpS.jpg)
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ നന്നാക്കാൻ സർക്കാരും അടച്ചുപൂട്ടണമെന്ന് നിർദ്ദേശിച്ച് ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും രംഗത്ത് എത്തിയിരിക്കെ, 1000 കോടി വിറ്റുവരവ് മറികടന്ന് അഭിമാന നേട്ടവുമായി കെൽട്രോൺ.
വ്യവസായ വകുപ്പിനു കീഴിൽ ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ പ്രതിരോധ മേഖലയിലടക്കം വമ്പൻ ഓർഡറുകൾ നേടിയാണ് ഈ നേട്ടം കൈവരിച്ചത്.
പൊതുമേഖലയിൽ രാജ്യത്താദ്യമായി നിലവിൽ വന്ന സ്ഥാപനമാണ് കെൽട്രോൺ. ഇന്ത്യയിലെ ആദ്യ കളർ ടിവി നിർമ്മാതാക്കൾ കെൽട്രോണാണ്. പിന്നീട് ഏറെക്കാലം പിന്നോട്ടായിപ്പോയ കെൽട്രോൺ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി വളർന്നിരിക്കുകയാണ്.
'ഒരു സ്‌ക്രൂ പോലും ഉണ്ടാക്കാത്ത കെൽട്രോൺ" എന്ന് ഒരിക്കൽ ചിലരെങ്കിലും പരിഹസിച്ച സ്ഥാപനമാണ് ഇന്ന് രാജ്യത്തിനുതന്നെ മാതൃകയായി തലയുയർത്തി നിൽക്കുന്നത്. 2021- 22 സാമ്പത്തിക വർഷം 521.71 കോടി രൂപയായിരുന്ന വാർഷിക വിറ്റുവരവാണ് നാലുവർഷത്തിനകം 1000 കോടിയിലേറെയായി ഉയർന്നത്.
ആദ്യകാലത്തെ ഇലക്ട്രോണിക്സ് മേഖലയ്ക്കു പുറമേ, സിസ്റ്റം ഇന്റഗ്രേഷൻ, ഹാർഡ്‌വെയർ വില്പന, സോഫ്ട്‌വെയർ ഡവലപ്‌മെന്റ്, നെറ്റ്‌വർക്കിംഗ്, നൈപുണ്യ വികസനം തുടങ്ങി വിവിധ തലത്തിലുള്ളതും വൈവിദ്ധ്യപൂർണവുമായ ബിസിനസ് ആണ് കെൽട്രോൺ ഇപ്പോൾ നടത്തുന്നത്.
പ്രതിരോധം, സ്‌പെയ്സ്, പവർ ഇലക്ട്രോണിക്സ്, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സൗരോർജം, ഐടി, സുരക്ഷാ നിരീക്ഷണം, എ.ഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്‌മെന്റ്, ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ്, സ്മാർട്ട് സിറ്റി എന്നീ മേഖലകളിലും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. ട്രാഫിക് സിഗ്നലുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ഡിജിറ്റൽ ശ്രവണ സഹായികൾ എന്നിവയുടെ നിർമ്മാണ രംഗത്തും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ പ്ളാന്റ് പൊതുമേഖലയിൽ ആരംഭിക്കാൻ കഴിഞ്ഞതും കെൽട്രോണിന്റെ മിടുക്കാണ്. കെൽട്രോൺ ഗ്രൂപ്പ് ഒഫ് കമ്പനികൾ 2021- 22 സാമ്പത്തിക വർഷം 612 കോടിരൂപയുടെ വിറ്റുവരവ് നേടി. 2022- 23 സാമ്പത്തിക വർഷം ഇത് 583 കോടിയുടേതായി വർദ്ധിച്ചു.
2023- 24 സാമ്പത്തിക വർഷം 777 കോടി രൂപയുടെ വിറ്റുവരവും 2024- 25 സാമ്പത്തിക വർഷം 1200 കോടിരൂപയുടെ വിറ്റുവരവും നേടിയെടുത്തു. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യ കരുത്ത്.
നാവികസേനയ്ക്കു വേണ്ടി ഒട്ടനവധി ഉത്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ചു നൽകിവരുന്നു. കെൽട്രോണിന്റെ സ്വന്തം സാങ്കേതികവിദ്യ കൂടാതെ സിഡാക്കിന്റെയും എൻ.പി.ഒ.എൽ-ന്റെയും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ടോവ്ഡ് അറെ സിസ്റ്റം, ട്രാൻസ്സർ, സോണോബൈ, സോണാർ പവർ ആംപ്ലിഫൈയർ, സോനാർ അരെ, എക്കോ സൗണ്ടർ, ഇ എം ലോഗ്, അണ്ടർ വാട്ടർ ടെലിഫോണി തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് നൽകുന്നുണ്ട്.
അന്തർവാഹിനികൾക്കു വേണ്ടി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന പുതിയ പദ്ധതി തുടങ്ങാനായത് കെൽട്രോണിന്റെ പ്രതിരോധ മേഖലയിലുള്ള ഉത്പന്ന നിർമ്മാണത്തിലെ ഒരു നാഴികക്കല്ലാണ്.
സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐ.എസ്.ആർ.ഒ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്‌പെയിസ് ഇലക്ട്രോണിക്സിനു വേണ്ട ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നു.
ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള മുന്നൂറോളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഏകദേശം 40 എണ്ണം കെൽട്രോൺ നിർമ്മിച്ചു നൽകുന്നവയാണ്.
നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്‌മെന്റ് സിസ്റ്റം രാജ്യത്ത് ആദ്യമായി നടപ്പാക്കി ട്രാഫിക് എൻഫോഴ്സ്‌മെന്റ് സംവിധാനത്തിൽ ഒരു വിപ്ലകാത്മക മാറ്റത്തിനാണ് കെൽട്രോൺ തുടക്കമിട്ടത്.
വിവിധ സംസ്ഥാനങ്ങളിൽ കെൽട്രോണിന്റെ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നുണ്ട്. കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ 'സെൻട്രലൈസ്ഡ് പ്രൊക്യുമെന്റ് റേറ്റ് കോൺട്രാക്ട് സിസ്റ്റം" എന്ന സംവിധാനം വഴി കെൽട്രോൺ വിവിധ സർക്കാർ വകുപ്പുകൾക്കും സ്‌കൂളുകൾക്കും നൽകിവരുന്നു.
കൊവിഡ് കാലത്ത് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ ജയിൽ, കോടതി എന്നിവയെ ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിംഗ് സിസ്റ്റം, ഡാറ്റാ സെന്ററുകൾ, ക്ലൗഡ് ഡാറ്റ സെർവറുകൾ തുടങ്ങിയ ഐ.ടി ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ, വിവിധതരം സോഫ്‌ട്‌വെയർ സൊല്യൂഷനുകൾ സ്മാർട്ട് ക്ലാസ് റൂം - ഹൈ ടെക് ലാബ് പദ്ധതികൾ തുടങ്ങിയവ കെൽട്രോണിന്റെ ഐ.ടി ബിസിനസ് യൂണിറ്റിന്‍റേതായുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതികളിൽ കെൽട്രോൺ ഓർഡറുകൾ നേടിയെടുത്തു. 2030-ൽ 2,000 കോടിയുടെ വിറ്റുവരവിനുള്ള പദ്ധതികളാണ് കമ്പനി നടപ്പാക്കുന്നത്.
ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന എൻ. നാരായണ മൂർത്തിയാണ് കെൽട്രോൺ ചെയർമാൻ; റിട്ട. വൈസ് അഡ്മിറൽ ശ്രീകുമാർ നായർ എം.ഡിയും. ടെക്‌നിക്കൽ ഡയറക്ടറായി എൻ.പി. ഒ.എൽ മുൻ ഡയറക്ടർ ഡോ എസ്. വിജയൻ പിള്ളയും എക്സിക്യുട്ടീവ് ഡയറക്ടറായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ഹേമചന്ദ്രനും പ്രവർത്തിക്കുന്നു.
വിപണിയുടെ പ്രത്യേകത മനസിലാക്കി ഉൽപ്പാദനത്തിലും മാർക്കറ്റിങ്ങിലും നടത്തിയ ചുവടുമാറ്റവും ഉൽപ്പന്നങ്ങളിലെ വൈവിധ്യവൽക്കരണവുമാണ് നേട്ടത്തിലെത്തിച്ചത്.