തിരുവനന്തപുരം: ലഹരി ഉപയോഗമില്ലാതാക്കാൻ സ്‌കൂളുകളിൽ സൂംബ നൃത്തം പരിശീലിപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് ചുവട് പിടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മൊഗാ സൂംബ പരിപാടിയിലെ ജേഴ്‌സി വിവാദമാവുന്നു. വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന കടുംചുവപ്പ് നിറത്തിലുള്ള ജേഴ്‌സിയിൽ മുഖ്യമന്ത്രിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയതാണ് വിവാദമാവുന്നത്.
പരിപാടിയെ ചുവപ്പ്‌വൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ രംഗത്ത് വന്നതോടെയാണ് ഇത് വിവാദമായത്.
1500 കുട്ടികൾ പങ്കെടുക്കുന്ന മൊഗാ സൂംബയ്ക്കുള്ള ജേഴ്‌സി കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസും ചേർന്നാണ് പുറത്തിറക്കിയത്.
ജേഴ്‌സിയുടെ നിറവും ഒപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രവും വിവാദമായതോടെ കോൺഗ്രസ് നേതാവ് കെ.മുരളീധരനും ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് പറഞ്ഞ് സർക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും മുഖ്യമന്ത്രിയുടെ പടമുള്ള ടീ ഷർട്ട് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം പ്രവർത്തനങ്ങളുടെ മറവിൽ ഇമേജ് ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്, ഇന്നത്തെ കേരളത്തിന്റെ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയാണെന്നും മുരളീധരൻ വ്യക്തമാക്കി.
എന്നാൽ ജേഴ്‌സി വിവാദമായിട്ടും പരിപാടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സമീപകാലത്ത് മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന തരത്തിലുള്ള ഗാനങ്ങളും മെഗാ തിരുവാതിരയും പുറത്ത് വന്നിരുന്നു.
ഏറ്റവും അവസാനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ.കെ രാഗേഷ് മറ്റുള്ളവർക്കായി സ്വയം എരിയുന്ന സൂര്യൻ എന്നാണ് മുഖ്യമരന്തിയെ പുകഴ്ത്തിയത്. ഓരോ വിവാദവും പുറത്ത് വരുമ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മുഖ്യമന്ത്രിക്ക് കവചമൊരുക്കുകയും ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം മുഖ്യമ്രന്തിക്കൊപ്പം ഭാര്യ കമല, മകൾ ടി.വീണ, ചെറുമകൻ എന്നിവർ കമ്മീഷൻ ചെയ്യാനിരിക്കുന്ന വിഴിഞ്ഞം തുറമുഖം സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിക്കുന്ന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തത് വിവാദമായിരുന്നു.
ഇതേ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് ജേഴ്‌സി വിവാദം തുടങ്ങിയത്. നിരവധി തവണ വിവാദങ്ങളിൽ അകപ്പെടുന്ന പിണറായി നിയന്ത്രിക്കാനോ മുന്നറിയിപ്പ് നൽകാനോ തയ്യാറാവുന്നതിന് പകരം മുഴുവൻ കാര്യങ്ങൾക്കും ന്യായീകരണം ചമച്ചാണ് സി.പി.എം സംസ്ഥാന നേതൃത്വം മുന്നോട്ട് പോകുന്നത്.