തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തുടങ്ങി സിഎംപിയും ഫോര്‍വേഡ് ബ്ലോക്കും വരെ സമയബന്ധിതമായി ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ തുടര്‍പരാജയം ഏറ്റ് നാലുവര്‍ഷങ്ങള്‍ പൂര്‍ത്തിയായിട്ടും പുനസംഘടന നടത്താനാകാതെ കോണ്‍ഗ്രസ്.
കെപിസിസി പ്രസിഡന്‍റിനെയും ഡിസിസി പ്രസിഡന്‍റുമാരെയും പ്രഖ്യാപിച്ചിട്ട് നാലു വര്‍ഷത്തോളമായിട്ടും ഇവര്‍ക്ക് സംഘടന ചലിപ്പിക്കാന്‍ വേണ്ടി ഭാരവാഹികളെ നിയമിക്കാനോ പുനസംഘടിപ്പിക്കാനോ ആകാതെ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്.
കെപിസിസി പ്രസിഡന്‍റിന്‍റെ 'പ്രകടനം' മോശം എന്നു പറയുമ്പോഴും കെപിസിസി, ഡിസിസി പുനസംഘടനകള്‍ക്ക് അനുമതിയോ അംഗീകാരമോ നല്‍കാതെ സംഘടനയെ നിര്‍ജീവമാക്കിയതില്‍ പ്രധാന പ്രതി ഹൈക്കമാന്‍റും എഐസിസിയും തന്നെയാണെന്ന വിമര്‍ശനം ശക്തമാണ്. എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി മലയാളി ആണെന്നിരിക്കെയാണ് കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഈ ഉദാസീനത എന്നതാണ് അതിശയിപ്പിക്കുന്നത്.
കെപിസിസിയുടെ ട്രഷറര്‍ മരിച്ചിട്ട് രണ്ടര വര്‍ഷമായിട്ടും പകരം ഒരു ട്രഷററെ വയ്ക്കാന്‍ എഐസിസി അനുമതി നല്‍കിയിട്ടില്ല. വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാരുടെയും വൈസ് പ്രസിഡന്‍റുമാരുടെയും ഒഴിവുകള്‍ രണ്ടും മൂന്നും വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ്.
പിടി തോമസ് മരിച്ച് മൂന്ന് വര്‍ഷമായിട്ടും തോമസിനു പകരം വര്‍ക്കിംങ്ങ് പ്രസിഡന്‍റിനെ (ക്രിസ്ത്യന്‍ നോമിനി) നിയമിച്ചിട്ടില്ല. നാലോ അഞ്ചോ ജനറല്‍ സെക്രട്ടറിമാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുന്നു. ഡിസിസികള്‍ പുനസംഘടിപ്പിച്ചിട്ട് പതിറ്റാണ്ടുകളായി. സഹഭാരവാഹികളില്ലാതെ ഡിസിസി പ്രസിഡന്‍റുമാര്‍ എങ്ങനെ പ്രവര്‍ത്തിച്ചു തുടങ്ങും. സംഘടന താഴേത്തട്ടില്‍ സജ്ജമാകാതെ കെപിസിസി പ്രസിഡന്‍റ് എങ്ങനെ പ്രവര്‍ത്തിക്കും ?
പുനസംഘടനകളുടെ പല ലിസ്റ്റുകള്‍ തയ്യാറാക്കി കേരളത്തിലെ പാര്‍ട്ടി നേതൃത്വം ഹൈക്കമാന്‍റിന് കൈമാറിയതാണ്. ഓരോ തവണ ലിസ്റ്റ് നല്‍കുമ്പോഴും എഐസിസി അത് പൂഴ്ത്തും. പിന്നെ... പിന്നെ... എന്നാണ് മറുപടി.
കെപിസിസി സെക്രട്ടറിമാര്‍ എന്നൊരു വിഭാഗം ഉണ്ടെന്നും ഇല്ലെന്നും തരാതരം പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 'ഉണ്ടില്ല' എന്നതാണ് ഇപ്പോഴും സ്ഥിതി. പാര്‍ട്ടിയിലെ പതിറ്റാണ്ടുകളായി തുടരുന്ന ഭാരവാഹികള്‍ തങ്ങളെ മാറ്റുമോ ഇല്ലയോ എന്നതില്‍ നിശ്ചയമില്ലാത്തതിനാല്‍ പണിയെടുക്കുന്നില്ല.
പുനസംഘടന നടക്കാത്തതിനാല്‍ പഴയ കെഎസ്‌യുക്കാർ വരെ ഷഷ്ടി പൂര്‍ത്തി ആയിട്ടും പാര്‍ട്ടി പരിഗണന കിട്ടാതെ നിരാശയിലാണ്. പാര്‍ട്ടിയിലെ രണ്ടോ മൂന്നോ തലമുറകള്‍ക്ക് അവസരങ്ങളില്ല. അതിനാല്‍ അവരും പണി നിര്‍ത്തി വീട്ടില്‍ കയറി, ചിലര്‍ വേറേ പാര്‍ട്ടികളിലും. കെഎസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും മുന്‍ ഭാരവാഹികള്‍ക്ക് എട്ടും പത്തും വര്‍ഷമായി പാര്‍ട്ടി അക്കൊമഡേഷന്‍ ഇല്ലാതെ നിരാശയിലാണ്.
ഏത് പ്രളയം നടന്നാലും മൂന്ന് വര്‍ഷം കൂടുമ്പോള്‍ ബ്രാഞ്ച് മുതല്‍ ദേശീയ തലം വരെ എണ്ണയിട്ട യന്ത്രം പോലെ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ രംഗത്തിറക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതേ നിലയില്‍ തന്നെയാണ് ബിജെപിയും. അവരോട് മല്‍സരിക്കുന്ന കോണ്‍ഗ്രസില്‍ ഒരു കെപിസിസി പ്രസിഡന്‍റിനെ മാറ്റാന്‍ ആലോചിച്ച് തുടങ്ങിയിട്ട് വര്‍ഷം രണ്ടായി.
14 -ല്‍ 10 ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്ന് സംസ്ഥാന ചുമതലയുള്ള എഐസിസി സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ട് ഒരു വര്‍ഷത്തോളമായി. മാറ്റുമോ ഇല്ലയോ എന്നൊരു തീരുമാനം ഇല്ല. അതിനാല്‍ തന്നെ അവരും നിര്‍ജീവമാണ്.
ഒരു വര്‍ഷത്തിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ട സംസ്ഥാനത്താണ് ഈ സ്ഥിതി എന്നതാണ് അതിശയിപ്പിക്കുന്നത്. ഈ പാര്‍ട്ടി കേരളത്തില്‍ ഗതിപിടിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കല്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
കൊടിയേരി ബാലകൃഷ്ണനേപ്പോലെ ഒരു അതികായന്‍ രോഗബാധിതനായി ആശുപത്രിയില്‍ പോയപ്പോള്‍ പകരം ആക്ടിംങ്ങ് സെക്രട്ടറിയെ നിയമിക്കുകയാണ് സിപിഎം ചെയ്തത്. കോണ്‍ഗ്രസിലാണെങ്കില്‍ അഞ്ചാം ചരമവാര്‍ഷികം കഴിഞ്ഞാലും പകരം ആളെ നിയമിക്കില്ല.
വെറുതെയല്ല മൂന്നാം തവണയും രാജ്യത്ത് ലോക്സഭയുടെ ഒരു കോണില്‍ ഒളിച്ചിരിക്കേണ്ട ഗതികേട് വന്നത് എന്നകാര്യം എഐസിസി പോലും മറക്കുന്നു.