തിരുവനന്തപുരം: സംഘടനാ നവീകരണ യജ്ഞം പ്രഖ്യാപിച്ചു കൊണ്ടാണ് കോൺഗ്രസ്സിന്റെ അഹമ്മദാബാദ് സമ്മേളനം പിരിഞ്ഞത്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ പുതിയ ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്താൻ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ പാനലുകൾ രൂപീകരിച്ചു.
എല്ലാ ജില്ലകളിലും എഐസിസി നിരീക്ഷകരായി ഓരോരുത്തരും പിസിസി നിരീക്ഷകരായി നാല് പേർ വീതവുമുണ്ടാകും എന്നും തീരുമാനിച്ചിരുന്നു. ഇങ്ങനെ അഞ്ചംഗ സമിതി കണ്ടെത്തുന്ന പേരുകളിൽനിന്നാകും ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുക എന്നും തീരുമാനമെടുത്തു.
സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗുജറാത്തിൽ കഴിഞ്ഞ മാസം നേതാക്കൾ ഒത്തുകൂടിയത്. കേരളത്തിലെ പാർട്ടിയിൽ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഏപ്രിൽ ഏഴിന് പറഞ്ഞു.
താഴെത്തട്ടിൽ വരെ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ നിലപാട്. കേരളത്തിൽ സിപിഎമ്മിനെയും ബിജെപിയേയും എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച ചർച്ച വേണമെന്നു കൂടി കൊടിക്കുന്നിൽ അഹമ്മദാബാദിൽ വെച്ച് കൂട്ടിച്ചേർത്തു.
അന്ന് സുപ്രധാനമായൊരു കൂടിചേരലിന് വേദിയുണർന്ന ഘട്ടത്തിൽ 'ഇന്ത്യ മുന്നണിക്ക് എം.എ. ബേബി ഗുണം ചെയ്യുമോ എന്ന് കാത്തിരുന്നു കാണാ'മെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോൺഗ്രസ് സംഘടന നവീകരണത്തെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞില്ല. ഇതാണ് കോൺഗ്രസ് എന്ന് ഒറ്റവാക്കിൽ വിലയിരുത്തുന്നവർ നിരവധി.
അഹമ്മദാബാദിൽ എഴുതി വെച്ച പ്രമേയങ്ങളുടെയും സംഘടനാ പുനരുജ്ജീവന നടപടികളുടെയും മഷി ഉണങ്ങുന്നതിന് മുൻപാണ് കേരളത്തിൽ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പരസ്യമായി വിവാദങ്ങൾ അരങ്ങേറിയത് എന്നത് അഹമ്മദാബാദ് തീരുമാനങ്ങളെ തകർക്കുന്ന വിധമായി എന്നു വിലയിരുത്തുന്നവരും ഉണ്ട്.
മാറണമെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ലെന്നും തന്നെ ആർക്കുമങ്ങനെ തൊടാൻ കഴിയില്ലെന്നും മാധ്യമങ്ങളോട് വിളിച്ചു പറയുന്നത് കെ പി സി സി പ്രസിഡന്റായ കെ സുധാകരൻ. തനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന പ്രചാരണം നടക്കുകയാണെന്നും അതിനു പിന്നിൽ സ്വന്തം പാർട്ടിക്കാർ തന്നെയെന്നും അവരെ തനിക്കറിയാമെന്നും സുധാകരൻ മാധ്യമങ്ങളോട് തുറന്നടിച്ചു.
പാർട്ടിയെ സെമി കേഡർ പാർട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച സുധാകരനാണ് പരസ്യമായി ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നതെന്ന് എതിരാളികൾ ഓർമ്മപ്പെടുത്തുന്നുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷി എഐസിസിക്ക് കൊടുത്ത റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കെ സുധാകരൻ മാറുന്നതാണ് നല്ലതെന്ന നിഗമനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയത്.
ഈ നീക്കം ഉണ്ടായപ്പോൾ മുതൽ വിവാദങ്ങളിലേക്ക് വഴി തുറന്ന വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളാണ് മുതിർന്ന നേതാക്കൾ വരെ നടത്തിയത്.
ഇതിൽ ഹൈക്കമാന്റിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. അതെസമയം മാറാനോ മാറ്റാനോ തീരുമാനമില്ലെന്നും തന്നെ തൊടാൻ ആർക്കും കഴിയില്ലെന്നുമുള്ള പ്രസ്താവന സുധാകരന് വിനയായി. ഇതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പരസ്യ വിമർശനവുമായി രങ്ങത്തെത്തിയത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സുധാകരൻ മാറണമെന്ന് ആഗ്രഹിക്കുന്നവരാണ്. നേതൃത്വത്തെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നതിന് പിന്നിൽ മുതിര്‍ന്ന നേതാക്കളുടെ തന്നെ പ്രേരണ ഉണ്ടെന്ന് കരുതുന്നവരും നിരവധിയാണ്.
തിരുത്താൻ ഒന്നുമില്ലാത്തതുകൊണ്ടല്ല പാർട്ടിയിലെ യുവാക്കൾ മിണ്ടാതിരിക്കുന്നതെന്നും ഞങ്ങൾ കൂടി മിണ്ടിയാൽ അത് നേരിടാനുള്ള ആരോഗ്യം പാർട്ടിക്കില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.
ഏതായാലും അഹമ്മദാബാദ് സമ്മേളനത്തിന്റെ ലക്ഷ്യവും തീരുമാനങ്ങളും ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ വായുവിലെ വര പോലെയായ അവസ്ഥ യിലാണ് കേരളത്തിലെ കോൺഗ്രസ് എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.