തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ സൈബർ സി.ഐയുടെ നേതൃത്വ ത്തിൽ നടത്തിയ പ്രതികാര നടപടിയുടെ പേരിൽ സി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) രംഗത്ത്.
ഇതുസംബന്ധിച്ച് നിയമ വിരുദ്ധ നടപടി സ്വീകരിച്ച സി.ഐയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്കും എതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് കോം ഇന്ത്യ ഭാരവാഹികൾ പരാതി നൽകി.
ഷാജനെതിരെ വ്യക്തിപരമായ വൈരാഗ്യവും ചില സാമ്പത്തിക - രാഷ്ട്രീയ ശക്തികളുടെ പ്രേരണയും രാത്രിയിൽ നടന്ന അറസ്റ്റിന് പിന്നിലുണ്ടെന്നും സിഐയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് - വാട്‌സാപ്പ് സന്ദേശങ്ങൻ സഹിതം വിജിലൻസ് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകീർത്തി കേസിൽ, ഒരു നോട്ടീസ് നൽകി വിളിച്ചു വരുത്താമായിരുന്ന മാധ്യമ പ്രവർത്തകനെ അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുമ്പോൾ ഷർട്ട് പോലും ധരിക്കാൻ അനുവദിക്കാതെ ബലമായി പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോയതിന് പിന്നിൽ പ്രത്യക്ഷത്തിൽ തന്നെ പ്രത്യേക താൽപ്പര്യം വ്യക്തമാണ്.
മറുനാടൻ മലയാളി, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അംഗീകരിച്ച കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ - കോം ഇന്ത്യയിൽ അംഗമാണ്.
ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും വരുന്ന വാർത്തകൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അത് നൽകേണ്ടത് കേന്ദ്ര വാർത്താ മന്ത്രാലയം അംഗീകരിച്ച കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. കെ.കെ എൻ കുറുപ്പ് അദ്ധ്യക്ഷനായ ഉന്നതസമിതിക്ക് മുമ്പാകെയാണ്.
എന്നാൽ ഈ മാർഗ്ഗങ്ങൾ ഒന്നും തന്നെ സ്വീകരിക്കാതെയാണ് യുവതി സൈബർ പൊലീസിൽ പരാതി നൽകിയത്. ഇത് ഷാജനെ കുടുക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന സംശയവും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.
ഷാജനെതിരെ വാർത്തകളുടെ പേരിൽ എന്ത് നടപടി സ്വീകരിക്കണമെങ്കിലും പത്ത് ദിവസം മുൻപ് തന്നെ നോട്ടീസ് നൽകണമെന്ന ഉത്തരവും ഹൈക്കോടതി മുമ്പ് തന്നെ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊന്നും കണക്കിലെടുക്കാൻ സൈബർ സെൽ സി.ഐ മുതിർന്നില്ല.
ഇതുപോലുള്ള പകപോക്കൽ രീതി പൊലീസ് പിന്തുടരുന്നത് മാധ്യമ പ്രവർത്തകർകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്.
ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്ന് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും ജനറൽ സെക്രട്ടറി കെ കെ ശ്രീജിത്തും വ്യക്തമാക്കി.
ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി സൈബർ സെൽ സി.ഐക്കും നിയമ വിരുദ്ധ നീക്കങ്ങൾക്ക് സി.ഐയെ പ്രേരിപ്പിച്ചവർക്കുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കും വരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ തീരുമാനിച്ചിരിക്കുന്നത്.