കോവിഡ് വാക്സിൻ പോലെ ജനങ്ങൾക്കെല്ലാം പേവിഷ വാക്സിനും നൽകുമോ. പേവിഷമേറ്റുള്ള മരണങ്ങൾ കുതിച്ചുയരുന്നതിന് പരിഹാരം വാക്സിൻ മാത്രം. മുൻകൂട്ടി നൽകിയാൽ കടിയേറ്റാലും വൈറസ് തലച്ചോറിലെത്തുന്നത് ഒഴിവാക്കാം. വാക്സിൻ ദൗത്യത്തിന് ചെലവ് കോടികൾ. വാക്സിൻ ലഭ്യതയും ഉറപ്പാക്കണം. ആരോഗ്യ രംഗത്ത് മറ്റൊരു കേരളാ മോഡൽ വരുമോ

നായയുടെയോ പൂച്ചയുടെയോ കടിയേറ്റാൽ നൽകുന്ന അതേ വാക്‌സിൻ മൂന്നു ഡോസ് നൽകിയാൽ പ്രതിരോധം കൈവരിക്കാം. തുടർന്ന് ഇത്തരത്തിൽ കടിയേറ്റാൽ രണ്ട് ‌ഡോസ് ബൂസ്റ്റർ എടുത്താൽ മതി. കടിയേറ്റാലുടൻ വൈറസ് തലച്ചോറിലേക്ക് എത്തുന്നതും തടയാം.

New Update
rabis vaccine
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രതിവർഷം 3.16 ലക്ഷത്തോളം പേർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുകയും പേവിഷബാധയേറ്റ് കഴിഞ്ഞ വർഷം 26 പേർ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ് വാക്സിൻ നൽകിയതു പോലെ മനുഷ്യർക്ക് പേവിഷ പ്രതിരോധ വാക്‌സിൻ മുൻകൂട്ടി നൽകുന്നത് പരിഗണനയിൽ. കേരളത്തിൽ ശരാശരി 877 പേർക്ക് പ്രതിദിനം കടിയേൽക്കുന്ന സാഹചര്യത്തിൽ മുൻകൂട്ടി വാക്സിൻ നൽകണമെന്ന് ഡോക്ടർമാരാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.

Advertisment

ഇത്തരത്തിൽ കുത്തിവെയ്പ്പെടുത്താൻ കടിയേറ്റാലും വൈറസ് തലച്ചോറിലെത്തുന്നത് ഉൾപ്പെടെയുള്ള സങ്കീർണതകൾ ഇല്ലാതാക്കാമെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ എല്ലാവർക്കും വാക്സിൻ നൽകാൻ കോടാനുകോടികൾ ചെലവുണ്ടാവും. ഇത്രത്തോളം വാക്സിൻ ലഭ്യത എങ്ങനെ ഉറപ്പാക്കാനാവുമെന്നുമുള്ള ചോദ്യവും ഉയരുന്നുണ്ട്.  


കേരളത്തിൽ നായ്ക്കളുടെ കടിയേൽക്കുന്നവരിൽ 35 ശതമാനത്തിലധികം കുട്ടികളിലാണ്. അതിനാൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന ഈ മാർഗം കുട്ടികളിൽ എത്രയും വേഗം ആരംഭിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. അതിനാൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നതും പരിഗണനയിലാണ്.


നായയുടെയോ പൂച്ചയുടെയോ കടിയേറ്റാൽ നൽകുന്ന അതേ വാക്‌സിൻ മൂന്നു ഡോസ് നൽകിയാൽ പ്രതിരോധം കൈവരിക്കാം. തുടർന്ന് ഇത്തരത്തിൽ കടിയേറ്റാൽ രണ്ട് ‌ഡോസ് ബൂസ്റ്റർ എടുത്താൽ മതി. കടിയേറ്റാലുടൻ വൈറസ് തലച്ചോറിലേക്ക് എത്തുന്നതും തടയാം.

0.1 എം.എൽ വാക്‌സിൻ 0, 7, 21 അല്ലെങ്കിൽ 28 എന്നിങ്ങനെ ദിവസങ്ങളിലാണ് എടുക്കേണ്ടത്. തുടർന്ന് കടിയേറ്റാൽ മുറിവിൽ കുത്തിവെയ്ക്കുന്ന ചെലവേറിയ റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ ഒഴിവാക്കാം. നിലവിൽ മൃഗഡോക്ടർമാർ, നായ്ക്കളെ പിടിയ്ക്കുന്നവർ, വന്ധ്യംകരിക്കുന്നവർ എന്നിവർക്ക് ഇത്തരത്തിൽ പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്‌സിസ് വാക്‌സിൻ നൽകുന്നുണ്ട്. 

കുട്ടികൾ കടിയേറ്റ വിവരം അറിയിക്കാനോ ശരിയായ രീതിയിൽ മുറിവ് കൃത്യമായി പരിചരിക്കാനോകഴിയാതെവരും. കുട്ടികളിൽ അപകടസാദ്ധ്യത കൂടുതലുള്ള രീതിയിൽ മുഖത്തും കൈകളിലും കടിയേൽക്കുന്നത് കൂടുതലുമാണ്.


സംസ്ഥാനത്ത് നായയുടെയും പൂച്ചയുടെയും കടിയേൽക്കുന്നവർക്ക് സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ 28കോടിയുടെ വാക്‌സിനാണ് പ്രതിവർഷം വാങ്ങുന്നത്. 3.16ലക്ഷം പേർക്കാണ് കഴിഞ്ഞവർഷം കടിയേറ്റത്. 3.5കോടി ജനങ്ങൾക്കും മുൻകൂട്ടി വാക്‌സിൻ നൽകണമെങ്കിൽ കോടികൾ വാക്‌സിന് വേണ്ടി മുടക്കേണ്ടിവരും.


വന്ധ്യംകരണം നിലച്ചതോടെ പെറ്റുപെരുകുകയാണ് നായ്ക്കൾ. ഇത്രയേറെ വംശവർദ്ധനവുണ്ടായിട്ടും നായ്ക്കളെ കൊല്ലാൻ സർക്കാരിന് കഴിയില്ല. അത് നിയമപ്രശ്നമാണ്. വന്ധ്യംകരണവും വാക്‌സിനേഷനും നിലച്ചതോടെ നിരത്തുകൾ വീണ്ടും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്.

കേരളത്തിൽ 5 ലക്ഷത്തിലേറെ തെരുവുനായ്ക്കളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവയെ നിയന്ത്രിക്കാൻ ഒരു വഴിയും കാണാതെ സർക്കാരും പ്രതിസന്ധിയിലാണ്.

പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ പെരുകാൻ ഇടയാവുന്നു. 2017ൽ തെരുവ് നായ ആക്രമണത്തിന് ഇരയായത് 1.35 ലക്ഷം പേരായിരുന്നു. ഏഴുവർഷത്തിനിടെയാണ് 3.16ലക്ഷം എന്ന കണക്കിലേക്ക് ഉയർന്നത്.


പേപ്പട്ടിയുടെ കടിയേറ്റ് മരണമടയുന്നവരുടെ എണ്ണവും വർധിച്ചു. 2021 ൽ 11 പേർ മരിച്ച സ്ഥാനത്ത് 2024 ൽ 26 പേരാണ് പേവിഷബാധയേറ്റു മരിച്ചത്. 2025 ൽ 4 മാസത്തിനിടെ മാത്രം 14 പേർ മരിച്ചു.


2024ൽ പേവിഷബാധയേറ്റ് മരിച്ചത് 26 പേരാണ്. അപൂർവമായിയേൽക്കുന്ന ഗുരുതരമായ മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറിലെത്തിയതാണ് ഈ മരണങ്ങൾക്ക് കാരണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.