തിരുവനന്തപുരം: മറ്റ് പാർട്ടികളിൽ നിന്നും സി.പി.എമ്മിലെത്തുന്നവർക്ക് നൽകുന്ന പദവികളിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. കോൺഗ്രസിൽ നിന്നും സി.പി.എമ്മിലെത്തിയ ഡോ.പി സരിനെ 80,000 രൂപ മാസ ശമ്പളത്തിൽ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചതിനെ തുടർന്നാണ് നേതാക്കളുടെ അടക്കിപ്പിടിച്ച എതിർപ്പ് ചെറുതായി പുറത്തേക്ക് വരുന്നത്.
പാലക്കാട് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വരെ മുഖ്യമരന്തി പിണറായി വിജയനെയും സി.പി.എമ്മിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും അപഹസിക്കുകയും ചെയ്തയാളെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്കുള്ളിൽ വലിയ അമർഷം രൂപപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഏറ്റുവാങ്ങിയിട്ടും വീണ്ടും കനത്ത ശമ്പളമുള്ള പദവി നൽകി സരിനെ സർക്കാരിന്റെ ഭാഗമാക്കുന്നതിനെതിരെയാണ് സി.പി.എമ്മിൽ മുറുമുറപ്പുയരുന്നത്.
മുമ്പ് സി.പി.എമ്മിനൊപ്പം ചേർന്ന ചെറിയാൻ ഫിലിപ്പിന്റെയും പി.വി അൻവറിന്റെയും പാതയിലാവും സരിനും സഞ്ചരിക്കുകയെന്നാണ് പരക്കെ ഉയരുന്ന വിമർശനം. കോൺഗ്രസിൽ സുധാകരപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന സരിന് പാർട്ടി പാലക്കാട് സീറ്റ് നൽകാൻ തയ്യാറായിരുന്നില്ല.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകിയതോടെയാണ് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന സരിൻ പാർട്ടി ബന്ധമുപേക്ഷിച്ച് സി.പി.എം സ്ഥാനാർത്ഥിയായത്. സരിന് മുമ്പും സി.പി.എമ്മിൽ ചേർന്നവർക്ക് പദവി നൽകുന്ന സമീപനമാണ് വീണ്ടും ആവർത്തിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
മുമ്പ് കോൺഗ്രസിൽ നിന്നും സി.പി.എമ്മിലെത്തിയ കെ.പി അനിൽ കുമാർ, രതികുമാർ, പി.എസ് പ്രശാന്ത്, ഹാഷിദാ കമാൽ, കെ.സി റോസക്കുട്ടി എന്നിവർക്കും ബി.ജെ.പിയിൽ നിന്നെത്തിയ ഒ.കെ വാസുവിനും വിവിധ പദവികൾ നൽകിയിരുന്നു.
കെ.പി അനിൽ കുമാറിന് ഒഡേപെക്ക് ചെയർമാൻ സ്ഥാനം നൽകിയപ്പോൾ പ്രശാന്തിനെ തിരുവതാംകൂർ ദേവസവം ബോർഡ് അദ്ധ്യക്ഷനാക്കുകയാണ് ചെയ്തത്. രതികുമാറിനും കോർപ്പറേഷൻ അംഗത്വം കിട്ടി. ഷാഹിദ കമാലിനെ മുമ്പ് വനിതാ കമ്മീഷൻ അംഗമാക്കിയപ്പോൾ കെ.സി റോസക്കുട്ടിയെ വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സണാക്കുകയും ചെയ്തു.
ബി.ജെ.പിയിൽ നിന്നുമെത്തിയ ഒ.കെ വാസുവിനെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ചുമതലയും ഏൽപ്പിച്ചിരുന്നു. വർഷങ്ങളായി സി.പി.എമ്മിൽ പ്രവർത്തിക്കുന്ന കേഡറുമാരെ ഒഴിവാക്കി മറ്റ് പാർട്ടികളിൽ നിന്ന് വരുന്നവർക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന രീതിയോട് പാർട്ടിയിലെ ഭൂരിഭാഗത്തിനും കടുത്ത അമർഷമാണുള്ളത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളിൽ രപവർത്തിച്ച് സി.പി.എമ്മിൽ എത്തിച്ചേരുന്നവരെക്കാൾ നേതാക്കൾക്ക് പ്രിയം മറ്റ് പാർട്ടികളിൽ നിന്നും വരുന്നവരോടാണെന്ന രാഷ്ട്രീയ വിമർശനവും ചിലർ ഉയർത്തുന്നുണ്ട്.
എന്നാൽ പലർക്കും കൊടുക്കുന്ന പദവികൾ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണ് നൽകുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമരങ്ങളിൽ പങ്കെടുത്ത വർക്കും പൊലീസിന്റെ അടിയും തൊഴിയുമേറ്റവർക്കും താഴേത്തട്ടിൽ പ്രവർത്തിക്കുന്നവർക്കും എന്നും അവഗണന മാത്രമാണെന്ന വികാരവും സി.പി.എമ്മിൽ ശക്തമാകുന്നുണ്ട്.