കോഴിക്കോട് കണ്ടിട്ടും പഠിച്ചില്ല ! സണ്ണി ജോസഫും ടീമും ചുമതലയേൽക്കുന്ന ചടങ്ങിലും വേദിയിൽ തിക്കിതിരക്കി നേതാക്കൾ. അജയ് തറയിൽ, എൻ ശക്തൻ, ശിവകുമാർ, ഷാനിമോൾ, ബിന്ദു കൃഷ്ണ തുടങ്ങി സ്റ്റേജിൽ കസേര പിടിച്ചത് രണ്ട് ഡസനിലേറെ 'അപ്രസക്തർ'. സദസിലെ  പണിയെടുക്കുന്ന സാധാരണ പ്രവർത്തകർക്കൊപ്പം ഇരിക്കാൻ ഇവർക്കെന്താ ഇത്ര അയിത്തം ? സണ്ണി ജോസഫ് ആദ്യം ചെയ്യേണ്ടത് പാർട്ടി വേദികൾക്ക് പ്രോട്ടോക്കോൾ ഉണ്ടാക്കൽ

പുതിയതായി ചുമതലയേറ്റ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി പരിപാടികള്‍ക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കുക എന്നതാണ്. ആ പ്രോട്ടോക്കോള്‍ പദവികളുടെ മാത്രം അടിസ്ഥാനത്തിലും ആകരുത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kpcc office barerers
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രവര്‍ത്തകരെ താഴെ ഇരുത്തി ഏതോ കാലത്ത് ഈ പാര്‍ട്ടികൊണ്ട് എന്തൊക്കെയോ ആയിരുന്നവരും ഇപ്പോള്‍ ആയിരിക്കുന്നവരും വേദി കൈയ്യടക്കി തിക്കി തിരക്കിയ അനുഭവം ഇന്ന് കെപിസിസി ഭാരവാഹികളുടെ സ്ഥാനം ഏറ്റെടുക്കാല്‍ ചടങ്ങിലും ആവര്‍ത്തിക്കപ്പെട്ടു.

Advertisment

കോഴിക്കോട് ഡിസിസി മന്ദിരം ഉദ്ഘാടന വേദിയില്‍ നേരിട്ട നാണക്കേടുകൊണ്ടൊന്നും കോണ്‍ഗ്രസ് പാഠം പഠിക്കില്ലെന്ന് ഇന്നത്തെ പരിപാടിയും തെളിയിച്ചു.


ചിലര്‍ സ്വയം മേലാളന്മാര്‍ ചമഞ്ഞു വേദിയിലിരുന്നപ്പോള്‍ താഴെ ഇരുന്ന് ഇവര്‍ക്കൊക്കെ വേണ്ടി രാപ്പകല്‍ പോസ്റ്ററൊട്ടിച്ചും വെള്ളം കോരിയും നടന്ന സാധാരണ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ഉള്‍പ്പെടെയുള്ള പാവങ്ങള്‍ സദസിലും ഇരുന്നു. അവര്‍ക്കൊപ്പം ഇരിക്കാന്‍ അയിത്തം തോന്നിയതുകൊണ്ടായിരിക്കാം ചിലര്‍ വേദിയില്‍ തന്നെ ഇരിക്കണമെന്ന് വാശിപിടിച്ചത്.


പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരും പദവി ഒഴിയുന്നവരും എഐസിസിയില്‍ നിന്നെത്തിയ നേതാക്കളും പരമാവധി മുതിര്‍ന്ന നേതാക്കളും മാത്രം വേദിയിലിരിക്കേണ്ടിടത്താണ് അമ്പതോളം പേര്‍ വേദിയില്‍ തടിച്ചുകൂടിയത്. പത്തോ പതിനഞ്ചോ പേരിലധികം ഒരു വേദിയില്‍ ഇരിക്കുകയെന്നാല്‍ തന്നെ അരോചകമാണ്. അതും നാനൂറോ അഞ്ഞൂറോ ആളുകള്‍ മാത്രം കൂടുന്ന ഒരു വദിയില്‍.

kpcc office bararers-2

പദവി ഒഴിയുന്ന പ്രസിഡന്‍റും പുതിയ പ്രസി‍ഡന്‍റും ഭാരവാഹികളും പ്രതിപക്ഷ നേതാവും പ്രവര്‍ത്തക സമിതി അംഗങ്ങളും മുന്‍ കെപിസിസി പ്രസിഡന്‍റുമാരുമായിരുന്നു വേദിയില്‍. ഇവര്‍ക്കൊപ്പം പദവി ഒഴിയുന്ന ഭാരവാഹികള്‍ കൂടി മുന്‍ നിരയിലെത്തി.


അത് കൂടാതെയാണ് രണ്ടാം നിരയിലേയ്ക്ക് ഷാനിമോള്‍ ഉസ്മാന്‍, അജയ് തറയില്‍, ജെയ്സണ്‍ ജോസഫ്, കെസി ജോസഫ് (മുന്‍ നിരയില്‍ തന്നെ കയറി പിടിച്ചു), ബിന്ദു കൃഷ്ണ, വിഎസ് ശിവകുമാര്‍, എന്‍ ശക്തന്‍, ചെറിയാന്‍ ഫിലിപ്പ് പിന്നെ കെ മുരളീധരന്‍ പറഞ്ഞതുപോലെ ഫോട്ടോ കണ്ടാല്‍പോലും തിരിച്ചറിയാത്ത ഒരു ഡസന്‍പേര്‍ വേറെയും എത്തിയത്.


താഴെ പ്രവര്‍ത്തകര്‍ക്കും ചെറിയ നേതാക്കള്‍ക്കും ഒപ്പമിരിക്കാന്‍ ഇവര്‍ക്കൊക്കെ കുറച്ചിലാണത്രെ. അവരൊക്കെ എന്തോ കൂലിപ്പണിക്കാരോ തൊട്ടുകൂടാത്തവരോ ആണെന്നപോലെയാണ് ഏത് വിധേനയും വേദിയില്‍ ഇരിക്കാന്‍ ചിലര്‍ മല്‍സരിച്ചത്.

പുതിയതായി ചുമതലയേറ്റ സണ്ണി ജോസഫും മറ്റ് ഭാരവാഹികളും ആദ്യം ചെയ്യേണ്ടത് പാര്‍ട്ടി പരിപാടികള്‍ക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കുക എന്നതാണ്. ആ പ്രോട്ടോക്കോള്‍ പദവികളുടെ മാത്രം അടിസ്ഥാനത്തിലും ആകരുത്.


ഉദാഹരണത്തിന്, ഒരു ഡിസിസിയുടെ പരിപാടിയിലേയ്ക്ക് കെപിസിസിയുടെ 3 വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാരും 12 വൈസ് പ്രസിഡന്‍റുമാരും എത്തിയാല്‍ അത് മാത്രം 15 ആയി. പിന്നെ ഡിസിസിയ്ക്ക് 30 - 40 ഭാരവാഹികള്‍ വേറെയുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ വേദി വലുതും സദസ് ചെറുതും ആക്കേണ്ടി വരും. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. 


പകരം, ഓരോ പരിപാടിയുടെയും സ്വഭാവത്തിനനുസരിച്ച് പ്രോട്ടോക്കോള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. പരമാവധി ഒരു സംഖ്യ ആദ്യം നിശ്ചയിക്കുക. അതിലേയ്ക്ക് ക്ഷണിക്കപ്പെട്ടവരെ മാത്രം വേദിയില്‍ ഇരുത്തുക.

ഒരു വര്‍ക്കിംങ്ങ് പ്രസിഡന്‍റിനെ ക്ഷണിച്ചു, വേറൊരു വര്‍ക്കിംങ്ങ് പ്രസിഡന്‍റ് അവിചാരിതമായി കയറി വന്നു എന്ന സാഹചര്യം വന്നാല്‍ ക്ഷണിച്ചുവന്നയാളെ വേദിയിലും കയറിവന്ന ആളെ സദസിന്‍റെ മുന്‍ നിരയിലും ഇരുത്താന്‍ എന്ന് കോണ്‍ഗ്രസ് പഠിക്കുന്നുവോ അന്നുമുതലേ കോണ്‍ഗ്രസ് വേദികളെ ജനങ്ങള്‍ ഗൗരവത്തോടെ കാണുകയുള്ളു. അല്ലെങ്കില്‍ അതൊരു ആള്‍ക്കൂട്ടമായി ജനം ചിരിച്ചുതള്ളും.