തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും അനാരോഗ്യ മൂലം കെ.സുധാകരനെ മാറ്റാൻ ഹൈക്കമാന്റ് തീരുമാനിച്ചത് മുതൽ പ്രതിരോധം തീർത്തത് കെ.പി.സി.സിയിലെ ഉന്നതനെന്ന് സൂചന.
സുധാകരൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ പേരിൽ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ട് പോകാൻ മുൻകൈയെടുത്തതും ഇതേ നേതാവായിരുന്നു. സുധാകരൻ അനാരോഗ്യത്തിന്റെ പേരിൽ ചികിത്സ നടത്തുന്നുവെന്ന കാര്യം പാർട്ടിയിലും പൊതുസമൂഹത്തിലും പരസ്യമായിരുന്നു.
അദ്ദേഹത്തിന് ഗുരുതരമായ ഓർമ്മ പിശകുണ്ടെന്നത് പ്രസിഡന്റ് എന്ന നിലയിൽ എടുക്കുന്ന തീരുമാനങ്ങളുടെ നടപ്പാക്കലിനെയും തുടർച്ചയെയും ബാധിച്ചിരുന്നു. പാർട്ടിപരമായി ആലോചിക്കുന്ന ചില കാര്യങ്ങളും അദ്ദേഹത്തിന്റെ ഓർമ്മയിൽ നിൽക്കുന്നുണ്ടായിരുന്നില്ല എന്നതും സഹപ്രവർത്തകർക്ക് മുഴുവൻ അറിയുന്ന കാര്യമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വെച്ച് ഈ നേതാവടക്കം പലരും മുതലെടുക്കുന്നുവെന്ന ആരോപണം ശക്തമായതോടെയാണ് സുധാകരനെ മാറ്റാൻ ഹൈക്കമാന്റ് തീരുമാനമെടുക്കുന്നത്. സാമ്പത്തിക തിരിമറി അടക്കം ആരോപണങ്ങളുണ്ട്.
സുധാകരന്റെ ആരോഗ്യ പ്രശ്‌നങ്ങൾ സംസ്ഥാനത്തെ കോൺഗ്രസിനെ സാരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടാണ് കാര്യകാരണ സഹിതം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എ.ഐ.സി.സിക്ക് നൽകിയതെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിക്ക് പുതിയ അദ്ധ്യക്ഷൻ വേണമെന്നും സമ്പൂർണ്ണ പുന:സംഘടന സംഘടനാ തലത്തിൽ ഉണ്ടാവണമെന്നും ഹൈക്കമാന്റ് തീരുമാനിച്ചത്.
എന്നാൽ ഓരോ തവണ നടക്കുന്ന ആലോചനയും സുധാകരപക്ഷത്തിന്റെ തലതൊട്ടപ്പനായി നിന്ന് കെ.പി.സി.സി ഉന്നതൻ അട്ടിമറിക്കുകയായിരുന്നു. ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചുമായിരുന്നു ഹൈക്കമാന്റിനെ വെട്ടിലാക്കിയത്.
/sathyam/media/media_files/2025/05/15/FcGElN7frxiO43OEFg62.jpg)
കെ.പി.സി.സി അദ്ധ്യക്ഷനൊപ്പം പ്രതിപക്ഷനേതാവിനെയും മാറ്റണമെന്നായിരുന്നു അതിലൊരു ന്യായം. സുധാകരന്റെ അനാരോഗ്യം പൂർണ്ണമായും മറച്ചുവെച്ച ഈ നേതാവ് സുധാകരൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വരുത്തി തീർക്കാനും ശ്രമിച്ചിരുന്നു.
സുധാകരന്റെ മാറ്റം ഉറപ്പിച്ചതോടെയാണ് ഏഷ്യാനെറ്റിന് അഭിമുഖം നൽകി അത് പൊളിക്കാൻ ഈ നേതാവും ഒപ്പമുള്ളവരും ശ്രമിച്ചത്. എന്നാൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം സണ്ണി ജോസഫിന് നൽകിയപ്പോൾ അദ്ദേഹവുമായി സുധാകരൻ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. അപ്പോഴും ഇതേ നേതാവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
സ്ഥാനമേറ്റെടുക്കുന്നതിന്റെ തലേന്ന് തിരുവനന്തപുരം ബൈപാസിലുള്ള ഒരു ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. കെ.പി.സി.സി ഉന്നതന്റെ സ്ഥാനം തെറിപ്പിക്കരുതെന്ന ആവശ്യം ഈ കൂടിക്കാഴ്ച്ചയിൽ സുധാകരൻ മുന്നോട്ട് വച്ചതായാണ് സൂചന. എന്തായാലും ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
എന്നാൽ ഇത്തരമൊരു ചർച്ചയിൽ കെ.പി.സി.സി ഉന്നതനുമായി ബന്ധപ്പെട്ട് സുധാകരൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സണ്ണി ജോസഫ് വിമുഖത പ്രകടിപ്പിച്ചതാവാം നിലവിലെ സുധാകരന്റെ കടന്നാക്രമണത്തിന് കാരണമെന്നും സംശയിക്കപ്പെടുന്നു.
കെ.പി.സി.സി ഉന്നതന്റെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ച് സുധാകരൻ പ്രവർത്തിക്കുകയാണെന്നും ചില പാർട്ടി നേതാക്കൾ ആക്ഷേപമുന്നയിക്കുന്നുണ്ട്. ഈ ഉന്നതനൊപ്പം ആദ്യം മുതൽ നിലയുറപ്പിച്ച ഒരു അഭിഭാഷക എം.എൽ.എയെ ഒരു മുതിർന്ന നേതാവ് രൂക്ഷമായ ഭാഷയിൽ ശാസിച്ചുവെന്നും വിവരമുണ്ട്.
പല തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും വിജയിക്കാനാവാത്ത ഉന്നതൻ പാർട്ടി സംഘടനാ തലത്തിൽ നൽകിയ ചുമതലകൾ നിർവ്വഹിക്കുന്നതിലും വീഴ്ച്ച വരുത്തിയതായി ആരോപണമുണ്ട്.
സുധാകരൻ സ്ഥാനത്ത് നിന്നും മാറുമ്പോൾ കെ.പി.സി.സി അദ്ധ്യക്ഷപദവി കൈപിടിയിലൊതുക്കാൻ ഈ ഉന്നതൻ ചില കരുക്കൾ നീക്കിയതായും വിവരങ്ങളുണ്ട്. പല ആളുകളോടും അതേക്കുറിച്ച് അദ്ദേഹം ചില അഭിപ്രായങ്ങൾ പങ്ക്‌വെച്ചിരുന്നതായും സൂചനകളുണ്ട്.
പാർട്ടിയിൽ തലമുറമാറ്റം വരണമെന്ന ആമൂഖത്തോടെയായിരുന്നു തന്റെ കാര്യങ്ങൾ പരോക്ഷമായി പല നേതാക്കൾക്ക് മുമ്പിലും അവതരിപ്പിച്ചിരുന്നതെന്നും പാർട്ടിയിലെ ചിലർ വ്യക്തമാക്കുന്നു.
നിലവിൽ ചില എം.പിമാരും നേതാക്കളുമടക്കമുള്ളവർ പ്രകടിപ്പിച്ചിരിക്കുന്ന അസ്വാരസ്യങ്ങൾ ആളിക്കത്തിക്കാനും ഉന്നതൻ ശ്രമം തുടരുകയാണ്. അവരിൽ ചിലരുമായി പല ഘട്ടങ്ങളിൽ ഇദ്ദേഹം ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.