തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് അനുമതി നേടിയെടുക്കാൻ പുതിയ കൺസൾട്ടൻസിയെ നിയോഗിച്ച് സർക്കാർ. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി നവി മുംബയിലെ എസ് ടി യു പി കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡിനെ 4.366 കോടി ഫീസ് നൽകി കൺസൾട്ടന്റാക്കി. വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതിയെ ഇന്ന് ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ശബരിമല വിമാനത്താവളത്തിനുള്ള പ്രധാന തടസം നീങ്ങിയിട്ടുണ്ട്. കേന്ദ്രത്തിന്റെ പാരിസ്ഥിതിക, മണ്ണുപരിശോധന, വ്യോമയാന, സാങ്കേതിക അനുമതികൾ കിട്ടാനുണ്ട്. ഇവ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ മൂന്നുവർഷം കൊണ്ട് വിമാനത്താവളം യാഥാർത്ഥ്യമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
കേന്ദ്രാനുമതികളെല്ലാം ലഭിച്ചാൽ 2028ൽ അവിടെ വിമാനമിറക്കാമെന്നാണ് വിലയിരുത്തൽ. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 25 ലക്ഷത്തിലേറെ വിദേശ മലയാളി കുടുംബങ്ങൾക്കും മൂന്നു കോടിയോളം ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടും. പ്രവാസികളുടേതടക്കം സ്വകാര്യ ഓഹരിയാവും മൂലധനം.
2,570ഏക്കർ ഭൂമി വിമാനത്താവള നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിനും നടപടി തുടങ്ങി. പദ്ധതിക്ക് കേന്ദ്രത്തിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) തയ്യാറാക്കിയ അന്തിമ സാമൂഹ്യാഘാത വിലയിരുത്തൽ റിപ്പോർട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അതിവേഗ നടപടികളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ.
തൊട്ടടുത്ത് മൂന്ന് വിമാനത്താവളങ്ങളുള്ളതിനാൽ സിഗ്നലുകൾ കൂടിക്കലരുമോയെന്ന് ആശങ്കയുണ്ടായിരുന്നു. 88 കിലോമീറ്ററിൽ നെടുമ്പാശേരി, 120 കിലോമീറ്ററിൽ തിരുവനന്തപുരം, 200 കിലോമീറ്ററിൽ മധുര വിമാനത്താവളങ്ങൾ ഉള്ളതിനാൽ സിഗ്നലുകൾ കൂടിക്കലരാമെന്ന വ്യോമയാന ഡയറക്ടർ ജനറലിന്റെ ആശങ്ക അസ്ഥാനത്താണെന്ന് സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്.
എയർ സ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് മറികടക്കാം. ചെന്നൈ, ഡൽഹി, മുംബയ്, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും വിദേശത്തും വിജയകരമായി ഉപയോഗിക്കുന്നുണ്ട്. എയർപോർട്ട് അതോറിട്ടിയും ഡി.ജി.സി.എയും ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതോടെ സൈറ്റ് ക്ലിയറൻസ് ഉടൻ ലഭിച്ചേക്കും.
ജിയോടെക്‌നിക്കൽ പഠനത്തിൽ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് ലൈസൻസുകളാണ് കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടത്. റബർ തോട്ടമായതിനാൽ പാരിസ്ഥിതിക അനുമതിക്ക് തടസമുണ്ടാവില്ല. കേന്ദ്രാനുമതി ലഭിച്ചാലുടൻ വിമാനത്താവള കമ്പനി രജിസ്റ്റർ ചെയ്യും.
ശബരിമല വിമാനത്താവളം ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല. രണ്ട് ദേശീയ പാതകളും അഞ്ച് സംസ്ഥാന പാതകളും ഈ മേഖലയിലൂടെ കടന്നുപോവുന്നതും ഗുണകരമാണ്. ശബരിമലയിലേക്ക് 48, കോട്ടയത്തു നിന്ന് 40 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.
2030ൽ 24.5ലക്ഷവും 2050ൽ 64.2ലക്ഷവും യാത്രക്കാരുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ശബരിമല തീർത്ഥാടകരിൽ 25% ഉപയോഗിച്ചാൽ വിമാനത്താവളം ലാഭകരമാവും. കേരളത്തിന് മാത്രമല്ല തമിഴ്നാട്ടിലെ തേനി ജില്ലക്കാർക്കും വിമാനത്താവളം ഗുണം ചെയ്യും. കാർഷിക, സുഗന്ധവ്യഞ്ജന കയറ്റുമതി എളുപ്പമാവും. 5000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പത്തിരട്ടി പരോക്ഷ തൊഴിൽ സൃഷ്ടിക്കപ്പെടും