തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് തന്റെ എതിർപ്പറിയിച്ച് വിവിധ ചാനലുകൾ അഭിമുഖം നൽകുന്നതിന് പിന്നിൽ സുധാകരപക്ഷത്തെ നയിക്കുന്ന കെ.പി.സി.സി ഉന്നതനെന്ന് സൂചന.
പുന:സംഘടനയോടെ സ്ഥാനത്ത് നിന്നും തെറിക്കുമെന്നുറപ്പായ നേതാവാണ് പാർട്ടിയിലെ ഐക്യാന്തരീക്ഷം തകർക്കാൻ നടക്കുന്ന നീക്കത്തിന് പിന്നിലെ തിരക്കഥ രചിച്ചിരിക്കുന്നത്.
പാർട്ടി പുന:സംഘടനയോടെ സംസ്ഥാന കോൺഗ്രസിൽ ഉയരുന്ന ചില അപസ്വരങ്ങൾക്ക് എണ്ണപകർന്ന് പാർട്ടിയുടെ കെട്ടുറപ്പ് ചോദ്യം ചെയ്യുന്ന വിധത്തിൽ പൊതുസമൂഹത്തിൽ വരുത്തി തീർക്കണമെന്നാണ് സുധാകരപക്ഷത്തെ നേതാക്കൾക്ക് ഇദ്ദേഹം രഹസ്യമായി നൽകിയിരിക്കുന്ന നിർദ്ദേശം.
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തന്നെ മാറ്റി സണ്ണി ജോസഫിനെ നിയോഗിച്ച ദിവസങ്ങളിലൊന്നും സുധാകരൻ എതിർപ്പിന് തയ്യാറായിരുന്നില്ല. തന്നെയുമല്ല സ്ഥാനം ഏറ്റെടുത്ത സണ്ണി ജോസഫിനെ അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
നിലവിൽ പുറത്ത് വന്നിരിക്കുന്ന ചാനൽ അഭിമുഖത്തിലും സണ്ണി ജോസഫിനെ തള്ളി പറയാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.
എന്നാൽ രണ്ട് ചാനലുകൾ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരെ പരോക്ഷമായി വിമർശിക്കുന്നുണ്ട്. കോൺഗ്രസ് ഹൈക്കമാന്റിനെ ഇവർ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ആദ്യം എല്ലാം അംഗീകരിച്ച സുധാകരനാണ് ദിവസങ്ങള്‍ക്ക് ശേഷം ഇത് പറഞ്ഞിരിക്കുന്നത്.
കെ.പി.സി.സിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ച ശേഷം ഡൽഹിയിൽ ഇക്കഴിഞ്ഞ ദിവസം നടന്ന യോഗത്തിലേക്ക് കെ.സുധാകരന് ക്ഷണമുണ്ടായിരുന്നു. അദ്ദേഹം പോകാമെന്ന് സമ്മതിച്ചതുമായിരുന്നു.
എന്നാൽ പിന്നീട് യോഗത്തിൽ അദ്ദേഹം പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് കെ.പി.സി.സി ഉന്നതൻ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയതെന്നും സൂചനകളുണ്ട്. ഈ നീക്കങ്ങളടക്കം ഒരു തിരക്കഥയുടെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.
ഡൽഹിയിലെ യോഗത്തിൽ സുധാകരൻ പങ്കെടുക്കാത്തത് തന്നെ മാറ്റിയതിലുള്ള എതിർപ്പാണെന്ന് മാധ്യമങ്ങളിലൂടെ വാർത്ത സൃഷ്ടിച്ച ശേഷമാണ് ഇപ്പോൾ അഭിമുഖം നൽകിയിട്ടുള്ളത്.
മുമ്പ് സുധാകരനെ മാറ്റി ആന്റോ ആന്റണിയെ കെ.പി.സി.സി അദ്ധ്യക്ഷനാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ ഏഷ്യാനെറ്റിനെ കെ.പി.സി.സി ഓഫീസിലെത്തിച്ച് അഭിമുഖം നൽകിയതിന് പിന്നിലും ഇതേ നേതാവാണ് പ്രവർത്തിച്ചത്.
തന്നെ മാറ്റാൻ ഹൈക്കമാന്റിന് കഴിയില്ലെന്നായിരുന്നു അഭിമുഖത്തിൽ സുധാകരൻ വ്യക്തമാക്കിയത്. അതേ അഭിമുഖത്തിൽ ഒന്നിൽ കൂടുതൽ തവണ സുധാകരൻ ഈ നേതാവിനെ പേര് ചൊല്ലി വിളിക്കുന്നുണ്ടായിരുന്നു. അഭിമുഖം നടക്കുമ്പോൾ അദ്ദേഹം കൂടി അടുത്തിരിപ്പുണ്ടായിരുന്നുവെന്ന തെളിവും ഇതോടെ പുറത്ത് വരികയും ചെയ്തു.
ഇതിന് ശേഷം എസ്.എൻ.ഡി.പി ജനറൽ സെരകട്ടറി വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കിയതിന് പിന്നിലും ഇതേ നേതാവിന്റെ കൈകളാണെന്നും ആരോപണമുണ്ട്.
സുധാകരന് പകരം ഏത് മൈഗുണാഞ്ചനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കുമെന്ന ചോദ്യമാണ് അന്ന് വെള്ളാപ്പള്ളി ഉയർത്തിയത്.
പുന:സംഘടനയോടെ സ്ഥാനത്ത് നിന്നും മാറുന്ന ഈ നേതാവിനെതിരെ പാർട്ടിയിലെ അച്ചടക്കം തകർക്കാൻ മന:പൂർവ്വം നടത്തിയ ശ്രമങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞിട്ടുണ്ട്.
അതിനിടെ കെ സുധാകരന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ മറയാക്കി കെപിസിസി ഫണ്ടില്‍ വ്യാപക തിരിമറികള്‍ നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.