തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സമഗ്ര പക്ഷാഘാത പരിചരണ കേന്ദ്രമായി ഉയര്‍ത്തുമ്പോള്‍ പക്ഷാഘാതം ഉണ്ടാകുന്നവര്‍ക്ക് മികച്ച ചികിത്സയും അതിലൂടെ സാധാരണ നിലയിലുള്ള തുടര്‍ജീവിതവും ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. കാത്ത് ലാബും സ്ട്രോക്ക് ഐസിയുവും ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കോമ്പ്രിഹെന്‍സീവ് സ്ട്രോക്ക് സെന്‍റര്‍ സജ്ജമാക്കിയിട്ടുള്ളത്.
സ്ട്രോക്ക് കാത്ത് ലാബ് വഴി തലച്ചോറിലെയും സ്‌പൈനൽ കോർഡിലെയും രക്തക്കുഴലുകളുടെ അസുഖങ്ങളെ ഓപ്പൺ സർജറി ഇല്ലാതെ മിനിമലി ഇൻവേസീവ് രീതിയിൽ ചികിത്സകൾ നല്കാൻ കഴിയുമെന്നും സ്വകാര്യ ആശുപത്രിയിൽ വളരെ ചിലവേറിയ ഈ ചികിത്സ കുറഞ്ഞ ചിലവിൽ രോഗികൾക്ക് നല്‍കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങൾ രോഗിയെ ശാരീരികമായും മാനസികമായും തളർത്തുന്നു എന്നതാണ് അവസ്ഥ. ചികിത്സയുടെയും മറ്റും ഭാഗമായി രോഗം ബാധിക്കുന്നവരുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയും സാമ്പത്തികമായും ബാധിക്കുന്നു. വലിയ രക്തക്കുഴലിൽ ക്ലോട്ട് വന്ന് രക്തയോട്ടം കുറയുന്ന പക്ഷാഘാതങ്ങളിൽ വൈകല്യങ്ങളും മരണനിരക്കും വളരെ കൂടുതലാണ്.
ഈ വൈകല്യങ്ങളും മരണനിരക്കും കുറയ്ക്കുന്നതിന് കാത്ത് ലാബിൽ ചെയ്യുന്ന മെക്കാനിക്കൽ ത്രോംബക്ടമി ചികിത്സ വഴി കഴിയുന്നു. ഈ ചികിത്സാ രീതിയും കുറഞ്ഞ ചിലവിൽ രോഗികൾക്ക് നല്‍കാന്‍ സാധിക്കും.
മിനിമലി ഇൻവേസിവ് ചികിത്സയിൽ ഓപ്പൺ സർജറിയുടെ ആവശ്യമില്ല. കുറഞ്ഞ നിരക്കിൽ ചികിത്സകൾ നല്‍കാനും സാധിക്കും. വൈകല്യങ്ങളും മരണനിരക്കും കുറയ്ക്കാൻ സാധിക്കുന്നതും മിനിമലി ഇൻവേസീവ് എൻഡോവാസ്കുലർ ചികിത്സകളിൽ പരിശീലനം നൽകലും ഇത് വഴി ഈ രംഗത്തെ വിദഗ്ദ്ധ ഡോക്ടർമാരുടെ അഭാവം നികത്താൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.