ശശി തരൂരിലേയ്ക്ക് പാലമിട്ട് ബിജെപി. സിന്ദൂര്‍ നയതന്ത്ര ദൗത്യ സംഘത്തിനു പുറമെ വേറെയും ദൗത്യങ്ങള്‍ തരൂരിനെ തേടിയെത്തും. ലക്ഷ്യം തരൂരിനെ മുന്നില്‍ നിര്‍ത്തി കേരളം പിടിക്കുക. തരൂരിനെ നായകനാക്കിയുള്ള കര്‍മ്മപദ്ധതി രാജീവ് ചന്ദ്രശേഖറിന്‍റേത്. 2026 നായി, രാജീവ് ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ച കേരള പായ്ക്കേജില്‍ മുഖ്യ റോള്‍ തരൂരിന്. സാവകാശം തരൂരിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ 'പണി' തുടങ്ങി ബിജെപി

തരൂര്‍ പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും ദൗത്യം ഏറ്റെടുക്കരുതെന്നുമൊക്കെ അഭിപ്രായം തട്ടിവിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം ഈ നീക്കങ്ങളിലെ അപകടം മണക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rajeev chandrasekhar sasi tharoor
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂരിനെ ലക്ഷ്യം വച്ച് ബിജെപി. തരൂരിനെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്വന്തം പാളയത്തിലെത്തിക്കുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. മാത്രമല്ല, തരൂരിനെ മുന്നില്‍ നിര്‍ത്തി കേരളം പിടിക്കുകയെന്ന കര്‍മ്മപദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും സുചനയുണ്ട്.

Advertisment

ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന. തരൂരിനെ കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പദ്ധതി.


തരൂരും രാജീവും തമ്മിലായിരുന്നു കഴിഞ്ഞ തവണ തിരുവനന്തപുരത്തു നിന്ന് ലോക്സഭയിലേയ്ക്ക് മല്‍സരിച്ചത്. തരൂരിനെ വിറപ്പിച്ച് നേരിയ വോട്ടുകള്‍ക്കാണ് രാജീവ് പരാജയപ്പെട്ടത്. എന്നാല്‍ തരൂരും രാജീവ് ചന്ദ്രശേഖറും തമ്മില്‍ കാലങ്ങളായി അടുത്ത വ്യക്തിബന്ധമാണുള്ളത്.

ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതു മുതല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ എത്രയം വേഗം അധികാരത്തിലേറ്റുക എന്ന ലക്ഷ്യവുമായാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രവര്‍ത്തനം. രാജീവിന് ദേശീയ നേതൃത്വം നല്‍കിയ ടാര്‍ജറ്റ് 2031 -ല്‍ കേരളത്തില്‍ അധികാരം പിടിക്കുക എന്നതാണ്.


എന്നാല്‍ 2026 ലക്ഷ്യം വച്ചാണ് രാജീവിന്‍റെ നീക്കം എന്നാണ് സൂചന. അത് എളുപ്പമല്ലെന്ന് രാജീവിനറിയാം. എന്നാല്‍ 2031 ലേയ്ക്ക് ലക്ഷ്യം വച്ചാല്‍ അതുവരെ പ്രസിഡന്‍റ് പദത്തില്‍ നിലനില്‍ക്കുക എന്നത് ശ്രമകരമായിരിക്കും എന്ന് രാജീവിനറിയാം. അതിനാല്‍ തന്‍റെ കാലത്ത് തന്നെ സംസ്ഥാനത്ത് അധികാരത്തിലേയ്ക്ക് അടുക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.


ശശി തരൂരിനെ മുന്നില്‍ നിര്‍ത്തിയാല്‍ അധികാരം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം എളുപ്പത്തിലാകും എന്ന വിലയിരുത്തലാണ് രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതുള്‍പ്പെടെയുള്ള ഒരു കര്‍മ്മ പദ്ധതി അദ്ദേഹം കഴിഞ്ഞ ദിവസത്തെ ഡല്‍ഹി യാത്രയില്‍ ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ തരൂരുമായി ഇക്കാര്യത്തില്‍ നേരിട്ടുള്ള ഒരു ആശയ വിനിമയം ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് സൂചന. പകരം തരൂരിനെ ബിജെപിയുമായി അടുപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ നടത്താനുള്ള ദൗത്യം ബിജെപി ദേശീയ നേതൃത്വം തന്നെ ഏറ്റെടുത്തിട്ടുണ്ട്.

അതിന്‍റെ ഭാഗമായിട്ടാണ് പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യം സംബന്ധിച്ച് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള ദൗത്യസംഘത്തില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അഭിപ്രായം ചോദിക്കാതെയാണ് തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നും പാര്‍ട്ടിയോട് അനുവാദം ചോദിക്കാതെ തരൂര്‍ ആ ദൗത്യം ഏറ്റെടുത്തതെന്നും ശ്രദ്ധേയമാണ്. 


കോണ്‍ഗ്രസ് ചിന്തിക്കുന്നതിനപ്പുറം പ്രാധാന്യം ആ നീക്കത്തിനുണ്ട്. മാത്രമല്ല, ഇനിയും മറ്റ് ചില ദേശീയ താല്‍പര്യമുള്ള ദൗത്യങ്ങള്‍കൂടി തരൂരിനായി ബിജെപി കരുതി വച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. അതും അധികം വൈകാതെ തന്നെ ഉണ്ടായേക്കും.

തരൂര്‍ പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും ദൗത്യം ഏറ്റെടുക്കരുതെന്നുമൊക്കെ അഭിപ്രായം തട്ടിവിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം ഈ നീക്കങ്ങളിലെ അപകടം മണക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.


തരൂര്‍ പുറത്തുപോയാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഇതിനേക്കാള്‍ അധികമായി വലിയ നഷ്ടമൊന്നും സംഭവിക്കാന്‍ സാധ്യത കാണുന്നില്ല.


തരൂരിനെ മുമ്പില്‍ നിര്‍ത്തി ബിജെപി മുന്നണി കേരളത്തില്‍ ഉടന്‍ അധികാരത്തിലെത്താനും സാധ്യത കുറവായിരിക്കാം. പക്ഷേ തരൂര്‍ കേരളത്തില്‍ ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ ഇവിടെ കോണ്‍ഗ്രസിന്‍റെ ചരമഗീതം പാടേണ്ടിവരും എന്ന കാര്യമാണ് പലരും മറക്കുന്നത്. ആ കളികളിലും നേട്ടം ഇടതുപക്ഷത്തിനുതന്നെ ആയിരിക്കും.