/sathyam/media/media_files/2025/05/20/DKwVbuKR7OvGY8FWiliw.jpg)
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാർ നാലാം വർഷം പൂർത്തിയാക്കുമ്പോൾ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയരുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനു പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി.
കേരളത്തിന്റെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി എന്ന് ചരിത്രം രേഖപ്പെടുത്തുമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. മുഖ്യമന്ത്രി വെറും പാവയും ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തിയുമാണ്.
വന്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി മുന്നോട്ടു വെയ്ക്കുന്നതെന്നും ശിവശങ്കരന്‍, കെ.എം എബ്രഹാം, ഡിജിപി അജിത് കുമാര്‍, തുടങ്ങി എത്രയെത്ര ഉദാഹരണങ്ങളാണ് കാണിക്കാനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാവര്‍ക്കുമൊപ്പം ഇടപാടുകളില്‍ പങ്കാളിയായി ലാഭം കൈപ്പറ്റിയ ആളായി മുഖ്യമന്ത്രി മാറിയതു കൊണ്ടാണ് നടപടി പോലും എടുക്കാനാവാതെ നിരന്തര ബ്ലാക്ക് മെയിലിങ്ങിന് പിണറായി വിജയന്‍ വിധേയനാകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു.
"മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ല. സംസ്ഥാനത്ത് ഭരണ യന്ത്രം ചലിക്കുന്നില്ല. അഴിമതിയുടെ മഹാസാഗരത്തില്‍ കിടക്കുമ്പോഴും, വനിതകളെയും യുവാക്കളെയും മാനിക്കാന്‍ പോലും ഈ ഭരണകൂടം തയ്യാറാവുന്നില്ല. സമരങ്ങളെ പുച്ഛിച്ചു തള്ളുന്ന ഫാസിസ്റ്റ് നയമാണിവിടെ നടപ്പാകുന്നത് ".
"പാര്‍ട്ടി ബന്ധുക്കളെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകി കയറ്റി. കേരളത്തിലെ പാവപ്പെട്ട ചെറുപ്പക്കാരുടെ കണ്ണീരിനു പുറത്താണ് ഈ നിയമനങ്ങള്‍ നടന്നത് ".
"ഒരു ലക്ഷത്തില്‍ പരം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നും എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമിക്കേണ്ട അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ വെറും മുന്നിലൊന്നിനു മാത്രമാണ് നിയമനം ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു".
"കിഫ്ബി വഴി പദ്ധതികള്‍ നടപ്പാക്കിതുടങ്ങിയതോടെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കു അര്‍ഹതപ്പെട്ട കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. അവരുടെ ക്ഷേമപദ്ധതികളും ഭവനപദ്ധതികളും അവതാളത്തിലായി. സംസ്ഥാനത്തു നടക്കുന്ന ദളിത് പീഢനങ്ങള്‍ക്കു കയ്യും കണക്കുമില്ല".
"ഒരു ജനാധിപത്യ സര്‍ക്കാരിന് ചേരാത്ത രീതിയിലാണ് ഭരണകൂടത്താലും പോലീസിനാലും ദളിതര്‍ അപമാനിക്കപ്പെടുന്നത്. അവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭൂമി പാര്‍പ്പിടം തുടങ്ങിയ ആവശ്യങ്ങള്‍ സമ്പൂര്‍ണമായി അവഗണിക്കപ്പെട്ടു. സംസ്ഥാനത്ത് ഭൂരഹിതരരായ ആദിവാസി - ദളിത് വിഭാഗങ്ങളുടെ എണ്ണം പലമടങ്ങായി".
"മലയോര ജനതയ്ക്ക് കൃഷിയിറക്കാന്‍ വയ്യാത്ത നിലയാണ്. വന്യജീവി ആക്രമണത്തില്‍ നഷ്ടപ്പെട്ട ജീവനുകള്‍ ആയിരത്തിലേറെയാണ്. സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. തീരദേശജനതയുടെ കാര്യവും വ്യത്യസ്തമല്ല. പട്ടിണി നിത്യസംഭവമായിരിക്കുന്നു".
"ഇന്ത്യയില്‍ ഒട്ടാകെ നാണയപെരുപ്പം പിന്നോട്ട് പോയപ്പോള്‍ കേരളത്തില്‍ അത് ഇരട്ടിയായി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. സാധാരണക്കാരന് ജീവിതം അസഹനീയമായി".
"തലതിരിഞ്ഞ സാമ്പത്തിക നയം കേരളത്തെ കടക്കെണിയിലാക്കി. കേരളത്തിന്റെ കടം ആറു ലക്ഷം കോടിയിലേക്കു കടക്കുകയാണ്. ഇതുപോലെ പരാജയപ്പെട്ട മറ്റൊരു സര്‍ക്കാരുണ്ടോ" ?
"ധൂര്‍ത്ത് സര്‍വകാല റെക്കോര്‍ഡ് മറികടന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനും മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും കോടികള്‍ ചിലവഴിച്ചു".
"അതേ സമയം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുണ്ടായിരുന്നില്ല. കേരളത്തിലെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷെ പി ആര്‍ ഏജന്‍സുകള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണത്തിന് ഒരു പഞ്ഞവും ഉണ്ടായില്ല".
വൈദ്യുതി ചാര്‍ജ് വെള്ളക്കരം എന്നിവ കുത്തനെ വര്‍ധിപ്പിച്ചു. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കപ്പെട്ട നിലയിലുള്ള ഷോര്‍ട്ട് ടേം കരാറുകള്‍ ഉണ്ടാക്കി വൈദ്യുതി വാങ്ങി അതിന്റെ അധികഭാരം മുഴുവന്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു.
ഇതിനു കോടിക്കണക്കിന് കമ്മിഷന്‍ പലരും കൈപ്പറ്റി. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും വീണ്ടും ദീര്‍ഘകാല കാരിനെക്കുറിച്ചു ചര്‍ച്ച നടത്താനോ ഒപ്പു വെയ്ക്കാനോ കഴിഞ്ഞിട്ടില്ല. ഇതിലേറെ കെടുകാര്യസ്ഥതയ്ക്ക് എന്തുദാഹരണമാണ് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
ഒരു ഭാഗത്ത് സർക്കാർ നാല് വർഷം ചെയ്ത കാര്യങ്ങളുടെ അവകാശ വാദങ്ങളുടെ പട്ടിക നിരത്താൻ മത്സരിക്കുന്ന വകുപ്പ് മന്ത്രിമാർ, മറുഭാഗത്ത് അവയെ കീറിമുറിച് സർക്കാർ അവകാശ വാദം പൊള്ളയാണെന്ന് വരുത്താൻ പാട് പെടുന്ന പ്രതിപക്ഷം.
പിണറായി വിജയനും മന്ത്രിമാരും സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ ചൂട് പിടിച്ച രാഷ്ട്രീയ വാദ പ്രതിവാദങ്ങളാണ് നടക്കുന്നത്. തുടർഭരണമാണ് എൽ ഡി എഫ് ലക്ഷ്യമെങ്കിൽ ഏത് വിധേനയും ഭരണം പിടിക്കാനുള്ള ശക്തമായ ശ്രമങ്ങളിലാണ് പ്രതിപക്ഷം. അതിനുള്ള ആയുധങ്ങളാവട്ടെ തുടർച്ചയായ ഭരണപക്ഷത്തിനെതിരായ ആരോപണങ്ങളും.