തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനശൈലിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയെന്ന് സൂചന. വികസന മുദ്രാവാക്യം മാത്രം ഉയർത്തിയുള്ള പ്രചാരണത്തിനിടെ പ്രത്യക്ഷ സമരങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന വിമർശനം.
തീരുമാനങ്ങളെടുക്കും മുമ്പും കാര്യമായ ചർച്ച നടത്തുന്നില്ലെന്നും പാർട്ടി പുന:സംഘടന എങ്ങുമെത്തിയില്ലെന്നും ആക്ഷേപമുണ്ട്. മുതിർന്ന പല നേതാക്കളെയും അവഗണിക്കുന്ന രാജീവ് പാർട്ടിയിൽ തന്റെ ടീമിനെ ഒരുക്കുന്നുവെന്നും മുൻ ജില്ലാ - സംസ്ഥാന നേതാക്കൾക്ക് അവസരം നിഷേധിക്കുകയാണെന്നും വിമർശനമുയർന്നിട്ടുണ്ട്.
ഇടത് സർക്കാരിന്റെ വാർഷികദിനമായ 20ന് യു.ഡി.എഫ് കരിദിനമാചരിച്ച് പ്രതിഷേധം കടുപ്പിച്ചപ്പോൾ ബി.ജെ.പി കാഴ്ചക്കാരായെന്നും പാർട്ടി കാര്യമായ പ്രതിഷേധ പരിപാടികൾ നടത്തിയില്ലെന്നുമാണ് ആക്ഷേപമുയരുന്നത്.
പ്രതിഷേധം കടുത്തതോടെ കോർകമ്മിറ്റിയിലെ ചർച്ചകൾക്ക് പിന്നാലെ 26 ന് സർക്കാറിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കാൻ തീരുമാനമായിട്ടുണ്ട്. നിലവിൽ സി.പി.എം - ബി.ജെ.പി ഡീലെന്ന യു.ഡി.എഫിന്റെ ആരോപണം പൊളിക്കാൻ പുതിയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും ചില നേതാക്കൾ വ്യക്തമാക്കുന്നു.
അടുത്തിടെ പാര്‍ട്ടിയില്‍ അഭയാര്‍ഥികളായി എത്തിയ ചില നേതാക്കള്‍ ഉള്‍പ്പെടെ പ്രസിഡന്‍റുമായി അടുത്ത് നിലക്കുന്ന ചിലര്‍ക്ക് അവർ അർഹിക്കുന്നതിലധികം പ്രാധാന്യം നൽകുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
പ്രസിഡന്‍റുമായി അടുത്ത് നിലക്കുന്ന അടുത്തിടെ പാര്‍ട്ടിയിലെത്തിയ യുവ നേതാവിനെതിരെ എറണാകുളത്ത് സാമ്പത്തിക ആരോപണം ഉയര്‍ന്നതും പാര്‍ട്ടിയില്‍ വിവാദമാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഒരു പ്രാദേശിക നേതാവില്‍ നിന്നും ഇദ്ദേഹം പണം കൈപ്പറ്റിയതും പാര്‍ട്ടിയില്‍ വിവാദമായിരിക്കുകയാണ്.
എന്നാൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ പൂർണ്ണമായും തള്ളിയാണ് രാജീവ് പക്ഷം നിലപാടെടുക്കുന്നത്. സമയം, ഫലം ലക്ഷ്യമിട്ടുള്ള പ്രൊഫഷണൽ രീതി മാറ്റമുണ്ടാക്കുമെന്നും അവർ വ്യക്തമാക്കുന്നു.
സമയപരിധി വെച്ചുള്ള പാർട്ടി പരിപാടികൾ മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ അധികാരത്തിലേക്ക് എത്തിച്ചതാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. വികസിത കേരളമെന്ന മുദ്രാവാക്യമാണ് പാർട്ടി തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നോട്ട് വെയ്ക്കുന്നത്.
14 ജില്ലകളിൽ ഇതിനകം വികസിത കേരളം കൺവെൻഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. പാർട്ടി യോഗങ്ങളിലും സമയപരിധിവെച്ച് ടീമുകളെ നിശ്ചയിച്ച് ചുമതല തീരുമാനിച്ച് അറിയിക്കുന്നതാണ് പുതിയ അദ്ധ്യക്ഷൻ അവലംബിക്കുന്ന രീതി.
എന്നാൽ സംസ്ഥാന പാർട്ടിയിൽ ഇതുവരെ കാണാത്ത ഈ പ്രൊഫഷണൽ രീതിക്ക് ആവശ്യമായ ചർച്ചകൾ നടത്തുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. വികസനത്തിൽ മാത്രം പാർട്ടി കേന്ദ്രീകരിക്കുമ്പോൾ സമരങ്ങൾ മറക്കുന്നു. പാർട്ടി ചലിപ്പിക്കാൻ പുന:സംഘടന നടക്കണമെന്നും അതിൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കണമെന്നും വാദമുയർന്നിട്ടുണ്ട്.