ഖജനാവില്‍ നിന്ന് 1.35 ലക്ഷം കോടി ചെലവില്‍ നടത്തുന്ന ദേശീയപാത നിര്‍മ്മാണത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ ഉത്തരവാദിത്തം. ആര്‍ക്കും ഒഴിയാനാവില്ല. സംസ്ഥാനത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും യോജിച്ച പ്രവര്‍ത്തനം. ചെലവ് കുറയ്ക്കാന്‍ മണ്ണുപരിശോധനയില്‍ പോലും വെള്ളം ചേര്‍ത്തു. തൂണുകളില്‍ റോഡുണ്ടാക്കേണ്ടിടത്ത് മണ്ണിട്ട് മതിലുണ്ടാക്കി. ദേശീയപാത വികസനം കെടുകാര്യസ്ഥതയുടെ കൂത്തരങ്ങ്

ചതുപ്പുനിലം പോലുള്ള സ്ഥലങ്ങളിലും ഇത്തരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചത്. മണ്ണിൽനിന്ന് അധികജലം നീക്കം ചെയ്യാൻ സഹായിക്കുന്ന ഡ്രെയ്നേജ് സംവിധാനം മിക്കയിടത്തും വേണ്ടെന്നുവച്ചു. മണ്ണിന്റെ ദൃഢത ഉറപ്പാക്കാൻ കഴിയാതെയായി.

New Update
malappuram national haighway
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല സ്വപ്നമായിരുന്ന ആറുവരി ദേശീയപാത 1.35ലക്ഷം കോടി ചെലവിലാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ പണിയുന്നത്. ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം തുകയായ 5580.73 കോടി രൂപയാണ് കേരളം നൽകിയത്. ഇത്രയും തുക ഖജനാവിൽ നിന്ന് മുടക്കുന്ന വമ്പൻ പദ്ധതിയാണ് അഴിമതിക്കയത്തിൽ മുങ്ങി ഒരു മഴ പെയ്തപ്പോൾ തന്നെ ഇടിഞ്ഞു താഴുന്നത്.

Advertisment

നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ദേശീയപാത ഇടിയാൻ കാരണമെന്നാണ് വിദ്ഗദ്ധർ പറയുന്നത്. എന്നാൽ ദേശീയപാത നി‌ർമ്മാണത്തിന് ഡിസൈനും മാർഗരേഖയുമൊക്കെയുണ്ട്. ഇതൊന്നും പാലിക്കാതെ ഇന്റർലോക്ക് കട്ടകൾ കൊണ്ട് മതിലുണ്ടാക്കി അതിൽ മണ്ണുനിറച്ചതിൽ വമ്പൻ അഴിമതിയുടെ സൂചനയാണ് ലഭിക്കുന്നത്.


700 കിലോമീറ്റർ ദേശീയപാതയാണു സംസ്ഥാനത്ത് എൻഎച്ച് 66 ന്റെ ഭാഗമായി നിർമ്മിക്കുന്നത്. കരാറെടുക്കുന്ന കമ്പനികൾ നിരവധി ഉപകരാറുകൾ മറിച്ചു നൽകാറുണ്ട്. ഈ കരാറുകാർ വീണ്ടും സഹ കരാറുകാരെ വച്ചാണ് പണികൾ നടത്തുന്നത്. ഈ പല ഘട്ടങ്ങളിലെ കരാറുകളിലെല്ലാം വൻതുക കമ്മീഷനായി ഉന്നതരുടെ പോക്കറ്റിലെത്തും. ഇങ്ങനെ പദ്ധതിതുകയുടെ വലിയ ഭാഗം വീതം വച്ചു പോവുന്നതിനാലാണ് മാനദണ്ഡങ്ങൾ പാലിച്ച് ദേശീയപാത നിർമ്മാണം അസാദ്ധ്യമാക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.


വയൽപ്രദേശത്തെ ആറുവരിപ്പാത നിർമാണത്തിനു വയഡക്ട് രീതിയാണ് അഭികാമ്യെമെന്ന് വിദഗ്ദ്ധർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ തൂണുകളിൽ റോഡ് നിർമ്മിക്കുന്ന വയഡക്ട് നിർമ്മിക്കുന്നതിനുള്ള വമ്പൻ പണച്ചെലവ് കാരണം വൻതോതിൽ മണ്ണിട്ട് ഉയർത്തി അതിനു മുകളിൽ റോഡ് നിർമ്മിക്കുകയായിരുന്നു.

national haiway crashed

ചതുപ്പുനിലം പോലുള്ള സ്ഥലങ്ങളിലും ഇത്തരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചത്. മണ്ണിൽനിന്ന് അധികജലം നീക്കം ചെയ്യാൻ സഹായിക്കുന്ന ഡ്രെയ്നേജ് സംവിധാനം മിക്കയിടത്തും വേണ്ടെന്നുവച്ചു. മണ്ണിന്റെ ദൃഢത ഉറപ്പാക്കാൻ കഴിയാതെയായി.


വളരെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമ്മിക്കുമ്പോൾ വീതിയേറിയ റോഡിന്റെ ഭാരം മുഴുവൻ അടിയിലെ ദുർബലമായ മണ്ണിനു താങ്ങാൻ കഴിയില്ല. എൻജിനിയർമാരുടെ വലിയ സംഘമാണ് ദേശീയപാത നിർമ്മാണത്തിന് നേതൃത്വം വഹിക്കുന്നത് എന്നിരിക്കെ, ഇത്തരമൊരു പിഴവ് എങ്ങനെയുണ്ടായെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.


മലപ്പുറത്ത് 10 മീറ്ററോളം ഉയരത്തിൽ മൺതിട്ടയുണ്ടാക്കി അതിനു മുകളിലാണ് റോഡുണ്ടാക്കിയത്. മണ്ണിന്റെ ഭാരം താങ്ങാനാവാതെ താഴെയുള്ള ദുർബലമായ മണ്ണ് തെന്നിമാറുകയായിരുന്നു. ഇതു തടയാൻ ഉയരത്തിലുള്ള സംരക്ഷണ ഭിത്തി നിർമിക്കേണ്ട സ്ഥലങ്ങളിൽ ആദ്യമായി മണ്ണിന്റെ ബല പരിശോധന നടത്തണം.

ചെളി നിറഞ്ഞ മണ്ണാണെങ്കിൽ മുകളിലുള്ള അര മീറ്ററോളം ചെളി മാറ്റി മണ്ണ് നിറയ്ക്കണമെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. അതിനും താഴേക്ക് ചെളിയുടെ അംശം കൂടുതലാണെങ്കിൽ ആ ഭാഗത്ത് ഒരു കോൺക്രീറ്റ് വയഡക്ട് നിർമിക്കുകയാണ് അഭികാമ്യം. എന്നാൽ ഇതിന് ചെലവു കൂടുതലായതിനാൽ ഒഴിവാക്കുകയായിരുന്നു. ഇതല്ലെങ്കിൽ സംരക്ഷണഭിത്തിയുടെ അടിത്തറ കൂടുതൽ ആഴത്തിലെടുത്തു ബലപ്പെടുത്തണം. ഇതും കരാറുകാർ ചെയ്തിട്ടില്ല.

malappuram national haighway-2

ദേശീയപാത നിർമാണത്തിനായി ഇടിച്ച കുന്നുകൾ ബലപ്പെടുത്തുന്നതിലും അപാകതകളുണ്ടെന്നാണ് വിദഗ്ദ്ധ‌ർ പറയുന്നത്. ഇതിനായി സോയിൽ നെയ്‌ലിംഗ് എന്ന സംവിധാനമാണുപയോഗിക്കുന്നത്. എന്നാൽ മഴ ശക്തമാകുന്ന സമയത്ത് മണ്ണൊലിപ്പും ഇടിച്ചിലും കൂടും. കുന്നിനു മുകളിൽ നിന്നു ശക്തമായി ഇടിഞ്ഞു വരുന്ന മണ്ണിനെ തടഞ്ഞു നിർത്താൻ ഈ സംവിധാനത്തിന് കഴിയില്ല. 


ഓരോ സ്‌ഥലത്തെയും മണ്ണിന്റെ സ്വഭാവത്തെയും ചരിവിനെയും അടിസ്ഥാനമാക്കി ഉപരിതലം ശക്തമാക്കണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ അത് കരാറുകാർ പാലിക്കുന്നില്ല. കുന്നിൻചെരിവുകളിൽ വേണ്ടത് കോൺക്രീറ്റ് ഉപയോഗിച്ചുള്ള ഹെവി റീട്ടെയ്നിംഗ് മതിലാണ്. പക്ഷേ ഇതിന് ചെലവേറുമെന്നതിനാൽ കരാറുകാർക്ക് താത്പര്യമില്ല. സർവീസ് റോഡിലെ യാത്രക്കാർക്കും ഭീഷണിയാണ് മണ്ണിടിച്ചിൽ.


ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഡിസംബറിൽ ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകളാണ് ഇതിന് ആധാരം.

malappuram national haighway-3

മന്ത്രി പറഞ്ഞത് - കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറുവരി ദേശീയപാത 66ന്റെ നിർമാണം 2025 ഡിസംബറിൽ പൂർത്തീകരിക്കും.ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഏതെങ്കിലും സംസ്ഥാനം കേന്ദ്രത്തിന് പണം നൽകിയത്. 5,580 കോടി രൂപ ഇതുവരെ ചെലവിട്ടു. നിർമാണ പുരോഗതി ആഴ്‌ചതോറും വിലയിരുത്തുന്നു. സംസ്ഥാനത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും യോജിച്ച  പ്രവർത്തനമാണ് വിജയം കണ്ടത്‌.


ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ, വികസനം, ജിഎസ്‌ടി ഒഴിവാക്കൽ എന്നിവ സംബന്ധിച്ച്‌ സംസ്ഥാന മന്ത്രിസഭയോഗം തീരുമാനിക്കും‌ - ഖജനാവിൽ നിന്ന് ഇത്രയും പണം മുടക്കുകയും ആഴ്ച തോറും വിലയിരുത്തുകയും ചെയ്തിട്ടും ദേശീയപാത അശാസ്ത്രീയമായി നിർമ്മിച്ചതിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒഴിഞ്ഞുമാറാനാവില്ല.


തകർച്ചയുടെ കുറ്റം മഴയുടെയും മണ്ണിന്റെയും തലയിൽ കെട്ടിവയ്ക്കാതെ, നിർമാണത്തിലുണ്ടായ അപാകതകളെല്ലാം കൃത്യമായി കണ്ടെത്തുകയും അവ എത്രയുംവേഗം ശാസ്ത്രീയമായും ശാശ്വതമായും പരിഹരിക്കുകയും വേണമെന്നാണ് മലയാളികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.