30 ലക്ഷം ഗുണഭോക്താക്കളുള്ള മെഡിസെപ് ആരോഗ്യ പദ്ധതി അടിമുടി മാറും. വേണ്ടെങ്കില്‍ പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ ഓപ്ഷന്‍ നല്‍കാം. പ്രീമിയം 250 രൂപ കൂട്ടും. ചികിത്സാ ആനുകൂല്യം 5 ലക്ഷമാക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ പ്രീമിയം അടച്ചാല്‍മതി. മികച്ച സ്‌പെഷ്യലിസ്റ്റ് ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കും. 2000 കോടിയുടെ ക്ലെയിം നല്‍കുന്നെന്ന് സര്‍ക്കാര്‍. മെഡിസെപ്പിന്റെ ദുര്‍ഗതി ഇനിയെങ്കിലും മാറുമോ

പുതിയ കരാറുണ്ടാക്കുമ്പോൾ പ്രതിമാസ പ്രീമിയം അമ്പത് ശതമാനം വർദ്ധിപ്പിച്ച് 750 രൂപയാക്കണമെന്നാണ് ശുപാർശ. ചികിത്സാ ആനുകൂല്യം മൂന്നു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി വർദ്ധിപ്പിച്ചേക്കും.

New Update
medisep
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് തലയൂരാൻ ജീവനക്കാർക്ക് അവസരം കിട്ടിയേക്കും. ജൂണിൽ കാലാവധി കഴിയുന്ന കരാറിന് പകരം പുതിയ കരാറുണ്ടാക്കുമ്പോൾ പദ്ധതിയിൽ നിന്ന് പിന്മാറാൻ ജീവനക്കാർക്കും പെൻഷൻകാർക്കും ഓപ്ഷൻ നൽകാനാവും.

Advertisment

മെഡിസെപ് സമഗ്രമായി പരിഷ്കരിക്കാനാണ് സർക്കാരിന്രെ തീരുമാനം. പദ്ധതി പരിഷ്ക്കരിച്ചതിന് ശേഷം പുതിയ ടെൻഡർ വിളിച്ചായിരിക്കും കരാർ നൽകുക. കാലാവധിയും പുനഃപരിശോധിക്കും. മെഡിസെപ് തുടരണമെന്ന് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ ആശുപത്രികൾ, നടപടിക്രമങ്ങൾ സുതാര്യമാക്കുക, ആശയക്കുഴപ്പം ഒഴിവാക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.


മെഡിസെപ് ഈ രീതിയിൽ വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നത്. പദ്ധതിക്ക് ബഡ്ജറ്റിൽ പണം വകയിരുത്തിയിരുന്നത് ഒഴിവാക്കി. ജീവനക്കാരിൽ നിന്ന് 6000 രൂപ പ്രതിവർഷം ഈടാക്കുന്ന പദ്ധതിയിൽ സർക്കാരിന് 322 കോടി രൂപയുടെ നേട്ടമുണ്ടാകുന്നു.

ചികിത്സ ലഭ്യമായ ആശുപത്രികളിൽ നാലിലൊന്നും കണ്ണാശുപത്രികളാണ്. പട്ടികയിലുള്ള നല്ല ആശുപത്രികളിൽ പ്രധാന വിഭാഗങ്ങളെ ഒഴിവാക്കി. യഥാർത്ഥ ബില്ലിന്റെ പത്തിലൊന്നുപോലും മെഡിസെപ്പിൽ നിന്ന് ലഭിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.


അതേസമയം ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ് സർക്കാർ. മെഡിസെപ്പ് കൂടുതൽ നന്നായി നടപ്പാക്കുമെന്നും ഇപ്പോഴുള്ള പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. 500 കോടിയാണ് വിഹിതം കമ്പനിക്ക് നൽകുന്നത്. 2000 കോടി വരെ ക്ലെയിം ലഭിക്കുന്നുണ്ട്. 101 വയസായ പെൻഷൻകാരനും പദ്ധതിയിൽ ചേരാനായെന്നും മന്ത്രി പറഞ്ഞു.


പുതിയ കരാറുണ്ടാക്കുമ്പോൾ പ്രതിമാസ പ്രീമിയം അമ്പത് ശതമാനം വർദ്ധിപ്പിച്ച് 750 രൂപയാക്കണമെന്നാണ് ശുപാർശ. ചികിത്സാ ആനുകൂല്യം മൂന്നു ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി വർദ്ധിപ്പിച്ചേക്കും. ഒരു കുടുംബത്തിൽ ഒന്നിലേറെ സർക്കാർ ജീവനക്കാരുണ്ടെങ്കിലും ഒരാളിൽ നിന്നു മാത്രം പ്രീമിയം ഈടാക്കണമെന്ന ആവശ്യം നടപ്പാക്കിയേക്കും.

മികച്ച സ്പെഷ്യലിസ്റ്റ് ആശുപത്രികളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിലവിലെ വ്യവസ്ഥകളിൽ ആവശ്യമായ മാറ്റം വരുത്തും. കരാറുകാരായ ഓറിയന്റൽ ഇൻഷ്വറൻസുമായി ആലോചിച്ചായിരിക്കും അന്തിമമായി തീരുമാനിക്കുക.

സർക്കാർ നിശ്ചയിച്ചതിലുമേറെ പണം വാങ്ങുന്നതടക്കം സർക്കാരിന് മെഡിസെപ്പ് നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. അധികം പണം കൈപ്പറ്റുന്ന ആശുപത്രികളെ സസ്പെൻഡ് ചെയ്യും. ആശുപത്രികൾക്കുള്ള കുടിശിക ഉടൻ നൽകും. മുട്ട്, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ മാത്രമാക്കിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അധിക ഫണ്ട് അനുവദിക്കും. മെഡിസെപ്പിൽ സഹകരണ ആശുപത്രികളെ ഉൾപ്പെടുത്തും.

30 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. 11.15 ലക്ഷം അംഗങ്ങളുണ്ട്. 803 കോടി ഇൻഷ്വറൻസ് വിഹിതം കമ്പനിക്ക് കൈമാറിയിട്ടുണ്ട്. 2.93 ലക്ഷം പേർക്ക് 742.46 കോടിയുടെ ചികിത്സ ലഭ്യമാക്കി. 1932 അവയവമാറ്റ ശസ്ത്രക്രിയകൾക്കായി 38.78 കോടി ചെലവിട്ടു. ആശുപത്രികളുടെ ആശങ്ക പരിഹരിക്കും - ഇങ്ങനെയാണ് സർക്കാരിന്റെ വിശദീകരണം.