കേരള ക്യാൻസർ കോൺക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kerala cancer conclave

തിരുവനന്തപുരം: അർബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള ക്യാൻസർ കോൺക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു. 2025 ജൂൺ 28, 29 തീയതികളിൽ അർബുദരോഗ ചികിത്സയുടെ നൂതന വഴികൾ തേടുന്ന കേരള ക്യാൻസർ കോൺക്ലേവിന് തിരുവനന്തപുരത്ത്‌ ഹോട്ടൽ ഹയാത്ത് റീജൻസി വേദിയാകും.

Advertisment

അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ഇന്ത്യക്ക്‌ അകത്തും പുറത്തും നിന്നുമായി ഇരുനൂറിലധികം അർബുദ രോഗ ചികിത്സാ വിദഗ്ദ്ധർ പങ്കെടുക്കുന്ന കേരള ക്യാൻസർ കോൺക്ലേവ് 2025 സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കേരള ക്യാൻസർ കോൺക്ലേവിൽ ഏഴ് വിഭാഗങ്ങളിലായി വിവിധ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.

അർബുദ ചികിത്സാ മേഖലയിലെ പ്രശസ്ത ഡോക്ടർമാരായ അമേരിക്കയിലെ മയോ ക്ലിനിക്കിൽ നിന്നുള്ള ഡോ. ഷാജി കുമാർ, അമേരിക്കയിലെ തന്നെ റോസ് വെൽ പാർക്കിൽ നിന്നുള്ള ഡോ. സാബി ജോർജ്, ഡോ. എം.വി പിള്ള, ഡോ. ബെൻ ജോർജ്, ഡോ. ജെമി എബ്രഹാം, തുടങ്ങിയവർ വിവിധ വിഭാഗങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കും.

ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുംബൈ ഡയറക്ടർ ഡോ. പ്രമീഷ് സി.എസ്, മലബാർ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ, ചെന്നൈ അപ്പോളോ പ്രോട്ടോൺ സെന്ററിലെ വിദഗ്ദ്ധൻ ഡോ. രാകേഷ്  ജലാലി, ഡോ. എസ് എസ് ലാൽ, ഡോ. എം ആർ രാജഗോപാൽ, ജയന്ത് മാമൻ മാത്യു, മുരളി തുമ്മാരകുടി, ഇന്ത്യയിലെ പ്രമുഖ അർബുദ ചികിത്സാ കേന്ദ്രമായ ഡോ. ഭാവന സിരോഹി, തുടങ്ങിയവർ പങ്കെടുത്തു  സംസാരിക്കും.

കാൻസർ നിയന്ത്രണത്തിൽ സർക്കാരുകളുടെ പങ്ക് എന്ന വിഷയത്തിൽ എൻ കെ പ്രേമചന്ദ്രൻ എം പി, ജോൺ ബ്രിട്ടാസ് എം പി, ഷാഫി പറമ്പിൽ എം പി, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, ഡോ. ബോബൻ തോമസ് എന്നിവർ സംസാരിക്കും. കേരള ക്യാൻസർ കോൺക്ലേവ് 2025 ൻ്റെ ഭാഗമായി ക്യാന്‍സര്‍ ഒപ്പിനിയന്‍ സര്‍വ്വേയുടെ പ്രകാശനവും നടക്കും.

കേരളത്തിലെ കാൻസർ രോഗികളുടെ സ്‌ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ കാൻസർ രോഗ ചികിത്സ കേരളത്തിൽ നേരിടുന്ന വെല്ലിവിളികളും സാധ്യതകളും വിശകലനം ചെയ്യപ്പെടും.

കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളിലെ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും, അർബുദ രോഗ ചികിത്സയിൽ മരുന്നുകളുടെ ഉപയോഗത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, ക്യാൻസർ ചികിത്സാ മേഖലയുടെ പ്രാപ്യത, ഇൻഷ്വറൻസ് തുടങ്ങിയ സൗകര്യങ്ങളുടെ ലഭ്യത, കാൻസർ ചികിത്സാ മേഖലയിൽ നടക്കുന്ന ഗവേഷങ്ങളുടെയും തുടർ പഠനങ്ങളുടെയും ആവശ്യകത, കാൻസർ പരിചരണത്തിലെ ജീനോമിക്‌സും പ്രിസിഷൻ മെഡിസിനും; പൂർണ്ണമായ സാധ്യതകൾ എന്നിവ കോൺക്ലേവിൽ പ്രധാന ചർച്ചാ വിഷയങ്ങളായി മാറുമെന്ന് അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള ഭാരവാഹികളായ ഡോ. ബോബൻ തോമസ്, ഡോ. അജു മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.

Advertisment