പുനഃസംഘടനയിൽ തീരുമാനമാകാതെ കെപിസിസി ഭാരവാഹി യോഗം. നേതാക്കളുടെ വിദേശയാത്ര തിരക്ക് കഴിഞ്ഞ് മാസാവസാനത്തോടെ അന്തിമ തീരുമാനത്തിലെത്താൻ നീക്കം. 8-10 ഡിസിസി പ്രസിഡണ്ടുമാരുടെ മാറ്റത്തിലുറച്ച് ചർച്ചകൾ. 'മോശം' പ്രകടനത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുന്നവർ കെപിസിസി ഭാരവാഹിത്വനായും രംഗത്ത്. രണ്ട് മോശം പ്രസിഡണ്ട് മാർക്കുവേണ്ടി രംഗത്തുള്ളത് മുതിർന്ന നേതാക്കൾ

മികവ് തെളിയിച്ച ഡിസിസി അധ്യക്ഷന്മാരെ നിലനിര്‍ത്തി മറ്റ് പ്രസിഡന്‍റുമാരെ മാറ്റുന്ന കാര്യത്തിലാണ് പുതിയ നേതൃത്വം ചര്‍ച്ചകള്‍ തുടരുന്നത്. ഇന്നത്തെ മീറ്റിംങ്ങില്‍ ആ തീരുമാനത്തിന് നിലവില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

New Update
indira bhavan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ തീരുമാനമാകാതെയാണ് കെപിസിസി നേതൃയോഗം പിരിഞ്ഞത്. പുനസംഘടനയെ പറ്റി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ അഭിപ്രായം പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ യോഗത്തില്‍ തീരുമാനത്തിലെത്തിയില്ല.

Advertisment

അതേസമയം കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം പുനസംഘടനയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. പുനസംഘടന നാമമാത്രമായിരിക്കുമെന്ന് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇത് ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഡിസിസി പുനസംഘടന വിപുലമായി തന്നെ മുന്നോട്ടുപോകും. ഒന്നുകില്‍ 8 - 10 ഡിസികള്‍ എങ്കിലും പുനസംഘടിപ്പിക്കുക, അല്ലെങ്കില്‍ എല്ലാ ഡിസിസികളും പുനസംഘടിപ്പിക്കുക എന്ന തീരുമാനത്തില്‍ തന്നെയാണ് നേതൃത്വം മുന്നോട്ടുപോകുന്നത്.


നിലവില്‍ വിദേശത്തുള്ള കെസി വേണുഗോപാല്‍ ഇനി 26 -നു മാത്രമേ തിരിച്ചെത്തുകയുള്ളു. രമേശ് ചെന്നിത്തലയും വിദേശത്താണ്. അദ്ദേഹം 24 -ന് മടങ്ങിയെത്തും. 25, 26 ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിദേശത്താണ്. അതിനാല്‍ തന്നെ ഈ മാസം അവസാനത്തോടെയേ ചര്‍ച്ചകള്‍ പുരോഗമിക്കാന്‍ ഇടയുള്ളു.

ഇന്നത്തെ കെപിസിസി യോഗത്തില്‍ മുന്‍ പ്രസിഡന്‍റ് കെ സുധാകരനാണ് മുഴുവന്‍ ഡിസിസി പ്രസിഡന്‍റുമാരെയും മാറ്റാതെ മോശം പ്രകടനം നടത്തുന്ന നാലോ അഞ്ചോ പേരെ മാത്രം മാറ്റിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. മറ്റാരും ആ നിര്‍ദേശത്തെ പിന്തുണച്ചതുമില്ല.


വയനാട് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ രാജിസന്നദ്ധത നിലവില്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങളാലാണത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഒരു തരത്തിലും മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലുള്ള മറ്റ് ഡിസിസികള്‍. ശരാശരിയ്ക്കും താഴെ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന അത്രത്തോളം ഡിസിസികള്‍ വേറെയുമുണ്ട്.


എറണാകുളം, കോഴിക്കോട്, മലപ്പുറം തുടങ്ങി നാലോ അ‍ഞ്ചോ മാത്രമാണ് എന്തെങ്കിലും പ്രവര്‍ത്തനം നടക്കുന്ന ഡിസിസികള്‍.

എന്നാല്‍ ചില ഡിസിസി പ്രസിഡന്‍റുമാര്‍ ചില നേതാക്കളുടെ നോമിനികളാണെന്നതിനാല്‍ അവരുടെ പിന്തുണയില്‍ പദവിയില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുകയാണ്.

ആലപ്പുഴ പ്രസിഡന്‍റ് ബാബു പ്രസാദിനെ മാറ്റാന്‍ രമേശ്  ചെന്നിത്തലയ്ക്ക് താല്‍പര്യമില്ല. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ കെ സുധാകരനും പ്രത്യേക താല്‍പര്യമുണ്ട്. അങ്ങനെയെങ്കില്‍ എല്ലാവരും മാറട്ടെ എന്ന തീരുമാനത്തിലേയ്ക്ക് പോകാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാകും. അല്ലാത്തപക്ഷം മികവ് തെളിയിച്ചവര്‍ക്ക് തുടരാനാകും.

അത്തരത്തില്‍ മികവ് തെളിയിച്ച ഡിസിസി അധ്യക്ഷന്മാരെ നിലനിര്‍ത്തി മറ്റ് പ്രസിഡന്‍റുമാരെ മാറ്റുന്ന കാര്യത്തിലാണ് പുതിയ നേതൃത്വം ചര്‍ച്ചകള്‍ തുടരുന്നത്. ഇന്നത്തെ മീറ്റിംങ്ങില്‍ ആ തീരുമാനത്തിന് നിലവില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.


ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും കൂടി നിയമിക്കാനാണ് ആലോചന. പ്രവര്‍ത്തന മികവില്ലാതെ ഒഴിവാക്കപ്പെടുന്ന ഡിസിസി പ്രസിഡന്‍റുമാര്‍ മിക്കവരും കെപിസിസി ഭാരവാഹികളാകാന്‍ നില്ക്കുന്നു എന്നതാണ് മറ്റൊരു വിരാധാഭാസം. ഒരവസരം ലഭിച്ചിട്ട് ഒന്നും ചെയ്യാത്തവരെ പുതിയ പദവിയിലെത്തിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്.


അതിനിടെ പുനസംഘടന കാത്തു നില്‍ക്കാതെ നിലവില്‍ ചുമതലകളുള്ള ഭാരവാഹികളെല്ലാം അവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നത്തെ യോഗത്തില്‍ നിര്‍ദേശം നല്‍കി.