തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലെ കോൺഗ്രസ് നിലപാടിൽ കൈയ്യടിച്ച് പാർട്ടിയും പൊതുസമൂഹവും. വിരട്ടലിനും വിലപേശലിനും നിന്നുകൊടുക്കാത്ത പാർട്ടി, യു.ഡി.എഫ് നേതൃത്വങ്ങളെ കോൺഗ്രസിനകത്തു നിന്നും പുറത്തു നിന്നും അഭിനന്ദനങ്ങൾ തേടിയെത്തുകയാണ്.
മുമ്പ് ഒരു ചെറിയ മുറുമുറുപ്പിൽ പോലും പല നിലപാടുകൾക്കും വഴങ്ങിയിരുന്ന നേതൃത്വത്തിന് പകരം നിലപാടിൽ തെളിമയുണ്ടാവുന്ന തീരുമാനങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ഈ നിലപാട് മാറ്റം മികച്ച തുടക്കമാണെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.
എപ്പോഴും എല്ലാവർക്കും പരിക്ക് കുറവുള്ള സമവായ മാർഗമായിരുന്നു ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല നേതൃത്വത്തിന്റെ ഭാഗമായി പുറത്ത് വന്നിരുന്നത്. പാർട്ടി നയവും നിലപാടും ബലകഴിച്ച് പലപ്പോഴും സമ്മർദ്ദങ്ങൾക്കടിപ്പെട്ടും തീരുമാനങ്ങൾ എടുക്കാൻ സമവായത്തിന്റെ പേരിൽ അവർ നിർബന്ധിതരായിരുന്നു.
എന്നാൽ വി.ഡി സതീശന്റെ കാലത്ത് പാർട്ടി നിലപാടിനാണ് കൂടുതൽ പ്രസക്തിയുള്ളത്. എല്ലാ കാലത്തും എല്ലാ കാര്യത്തിലും പാർട്ടിനയവും നിലപാടും ബലികഴിച്ച് മുന്നോട്ട് പോകേണ്ടതില്ലെന്നും പാർട്ടി താൽപര്യം കൂടി കണക്കിലെടുത്ത് മുന്നോട്ട് പോയാൽ മതിയെന്നുമുള്ള നിലപാടാണ് നേതൃത്വത്തിനുള്ളത്.
ഈ നിലപാടിനോട് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും ഏറെക്കുറെ യോജിച്ച് നിൽക്കുന്നതോടെ പാർട്ടി പഴയ്രപതാപത്തിലേക്ക് തിരിച്ചുവരുന്നുവെന്ന സൂചനകളും നൽകുന്നു. നിലവിലെ നിലപാട് തുടർന്ന് പോകണമെന്ന ആവശ്യമാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നത്.
സംസ്ഥാനം ഒരു നിയമസഭാ തിരഞ്ഞെടുപ്പ് വർഷത്തിലെത്തി നിൽക്കേ സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിലടക്കം വ്യക്തതയുള്ള നിലപാട് സ്വീകരിക്കുന്നത് കോൺഗ്രസിന് കരുത്തുപകരുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
നിലവിൽ മുന്നണിയിലുള്ള ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്ന കാര്യത്തിലും പാർട്ടി നേതൃത്വത്തിന്റെ കർക്കശ നിലപാട് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും നേതാക്കൾ കരുതുന്നു. ചെറിയ കക്ഷികൾക്ക് ആവശ്യത്തിലേറെ പരിഗണന നൽകേണ്ടതില്ലെന്ന കാര്യവും ചിലർ ഉന്നയിക്കുന്നു.
ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെ കൃത്യമായി നിലപാടെടുത്ത് വിജയസാധ്യത മാനദണ്ഡമാക്കി മുന്നോട്ട് നീങ്ങിയാൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം സുനിശ്ചിതമാണെന്ന വികാരവും പാർട്ടിക്കുള്ളിലുണ്ട്.
സതീശൻ - സണ്ണി കൂട്ടുകെട്ടിൽ നിന്നും പുറത്ത് വരുന്ന തീരുമാനത്തിന്റെ ദൃഢത തൊട്ടറിയുന്ന മുന്നണിയിലെ കക്ഷികൾ കോൺഗ്രസിനെ ഇനി അങ്ങനെ സമ്മർദ്ദത്തിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണുള്ളത്.