തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന നിലമ്പൂരിന്റെ മണ്ണ് കേരള രാഷ്ട്രീയത്തിന്റെ പരിക്ഷണശാലയാവുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് മുന്നണികളുടെയും അവരെ പ്രതിനിധാനം ചെയ്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും മാറ്റ് ഈ തിരഞ്ഞെടുപ്പിൽ പരിശോധിക്കപ്പെടും.
തിരഞ്ഞെടുപ്പ് ഫലം മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും ഭാവി നിർണ്ണയിക്കുന്നതുമായിരിക്കും. ഇതിനെല്ലാം പുറമേ കേരള രാഷ്ട്രീയത്തിൽ പി.സി ജോർജ്ജിന് ശേഷം ഒറ്റയ്ക്ക് നിന്ന് മുന്നണികളെ പുലഭ്യം പറയുന്ന പി.വി അൻവറിന്റെ രാഷ്ട്രീയ ഭാവിയും തീരുമാനിക്കപ്പെടുമെന്നതിൽ തർക്കമില്ല.
നിലവിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്ത് രണ്ടാം തവണയാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. ആദ്യ തവണ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ അൻവറിനോട് 11504 വോട്ടുകൾക്കാണ് ഷൗക്കത്ത് പരാജയപ്പെട്ടത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകിയില്ല.
ഈ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വമ്പൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയാണെങ്കിൽ പിന്നീട് നിലമ്പൂരിൽ കുറെ വർഷത്തേക്ക് യു.ഡി.എഫിന് തിരിഞ്ഞു നോക്കേണ്ടി വരില്ല. തന്നെയുമല്ല മലബാറിലെ രാഷ്ട്രീയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നയാളായി ആര്യാടൻ ഷൗക്കത്ത് മാറുകയും ചെയ്യും. പാർട്ടിയിൽ നിന്നുള്ള അംഗീകാരവും അദ്ദേഹത്തിനുണ്ടാവും.
ലീഗുമായി ഉണ്ടായിരുന്ന ശത്രുത അവസാനിക്കുന്നതോട് കൂടി മലബാറിലെ മുന്നണി സംവിധാനത്തിൽ മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഐക്യവും ദൃശ്യമാവും. യു.ഡി.എഫ് ആവട്ടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാർ ഒപ്പമുണ്ടെന്ന സന്ദേശം പുറത്ത് നൽകുകയും ചെയ്യും.
ഷൗക്കത്തിന് പരാജയം സംഭവിച്ചാൽ അദ്ദേഹത്തിന്റെ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഭാവി ഇരുളടഞ്ഞതാവും. സംഘടനാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയല്ലാതെ പിന്നീട് സീറ്റിനുള്ള ശ്രമങ്ങൾ നടത്താൻ ദുർബലനുമായി മാറും.
മുന്നണിയെതന്ന നിലയിൽ യു.ഡി.എഫ് കൂടുതൽ ദുർബലപ്പെടുകയും അത് ലീഗിന്റെ പുറത്ത് പോക്കിനുള്ള അവസരമൊരുക്കുകയും ചെയ്‌തേക്കാം.
ഷൗക്കത്തിനെ നേരിടാൻ നിലമ്പൂരിന്റെ മണ്ണിൽ നിന്നുമുള്ള യുവനേതാവായ എം. സ്വരാജിനെയാണ് സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്. സ്വതന്ത്രരെ മാറ്റി സ്വന്തം ചിഹ്നത്തിലാണ് മത്സരം.
ഇവിടെ സി.പി.എം വിജയിച്ചാൽ മലബാറിലെ മുസ്ലീം രാഷ്ട്രീയത്തിൽ യു.ഡി.എഫിനും മുസ്ലീം ലീഗിനും ഇക്കാലമത്രയുമുണ്ടായിരുന്ന മേൽക്കൈ നഷ്ടമായെന്ന് വിലയിരുത്തേണ്ടി വരും. മാത്രവുമല്ല മലബാറിൽ സി.പി.എമ്മിന്റെ സമഗ്രാധിപത്യത്തിന് തുടക്കം കുറിയ്ക്കും.
ന്യൂനപക്ഷവിഭാഗങ്ങൾ താമസിക്കുന്നയിടങ്ങളിലും കണ്ണൂരിലെ പോലെയുള്ള പാർട്ടി ്രഗാമങ്ങൾക്കും തുടക്കമാവും. ഇത് സി.പി.എമ്മിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാൻ ആത്മവിശ്വാസം നൽകുകയും ചെയ്യും.
നിലമ്പൂരിൽ വിജയിച്ചാൽ എം.സ്വരാജെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന് അടുത്ത തിരഞ്ഞെടുപ്പിലൂടെ നിർണ്ണായകമായ മന്ത്രി പദവിയിലെത്താനുള്ള വഴിയാവും ആദ്യം തുറക്കുക. തന്നെയുമല്ല യുവാക്കളിൽ നിന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയാവാനുള്ള നറുക്കും അദ്ദേഹത്തെ തേടിയെത്തിയേക്കാം. നിലവിൽ പാർട്ടിയിലുള്ള മുഹമ്മദ്ദ് റിയാസിന്റെ അപ്രമാദിത്വവും ഇതോടെ അവസാനിക്കും.
അദ്ദേഹം പരാജയപ്പെട്ടാൽ കാര്യങ്ങൾ ദയനീയമാവും. സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ പ്രവർത്തനം സംഘടനാ തലത്തിലേക്ക് പരിമിതപ്പെടുത്തേണ്ടി വരും. പിന്നീട് പാർലമെന്ററി രംഗത്തേക്കുള്ള കടന്നുവരവും പാർട്ടിക്കുള്ളിലെ വളർച്ചയും അത്ര സുഖകരമാവില്ല.
സ്ഥാനാർത്ഥിയെ തേടി അലയുന്ന ബി.ജെ.പി കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ വേരുറപ്പിച്ചിട്ടുണ്ടോ എന്ന് തെളിയണമെങ്കിൽ ആദ്യം അവർ മത്സരിക്കണം. കുറഞ്ഞ പക്ഷം മത്സരത്തിന് തയ്യാറെടുക്കുകയെങ്കിലും വേണം.
സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ആധിപത്യം സ്ഥാപിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ വിജയിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയണമെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന വോട്ടാവും മാനദണ്ഡമാക്കുക.
നിലമ്പൂരിലെ മുൻ എം.എൽ.എയും കേരള രാഷ്ട്രീയത്തിൽ ഒറ്റയ്ക്ക് നിന്ന് മുന്നണികളെ പുലഭ്യം പറയുന്നതുമായ പി.വി അൻവറിന്റെ രാഷ്ട്രീയ ഭാവിയും ഈ തിരഞ്ഞെടുപ്പിൽ തീരുമാനിക്കപ്പെടും.
സമസ്താപരാധങ്ങളും പറഞ്ഞ് യു.ഡി.എഫിനോട് അൻവർ അടുത്താൽ അടുത്ത തവണ ഒരു സീറ്റിലെങ്കിലും മത്സരിച്ച് തന്റെ പ്രാതിനിധ്യത്തിന് കോട്ടമില്ലെന്ന് അൻവറിന് തെളിയിക്കാനാവും.
എന്നാൽ ഒറ്റയ്ക്കാണ് മത്സരമെങ്കിൽ അദ്ദേഹം രാഷ്ട്രീയ വനവാസത്തിലേക്കാണ് പോകുന്നതെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഇടനൽകുന്നില്ല.