തിരുവനന്തപുരം: കെ. കുഞ്ഞാലിയെന്ന കമ്മ്യൂണിസ്റ്റുകാരൻ രണ്ട് തവണ ചുവപ്പിച്ച നിലമ്പൂരിൽ ആകെ സി.പി.എം ചിഹ്നത്തിൽ മത്സരിച്ചിരിക്കുന്നത് ഇതുവരെ മൂന്ന് തവണ മാത്രമാണ്. 1965ലും 1967ലും കെ.കുഞ്ഞാലിയും 2006ൽ പി ശ്രീരാമകൃഷ്ണനുമാണ് ഇതിന് മുമ്പ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ചിട്ടുള്ളത്.
2025ലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം.സ്വരാജ് അൻവറിന്റെ തുടർച്ചക്കാരനായി മണ്ഡലത്തിന്റെ സാരഥ്യം വഹിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാനുമാവില്ല.
സി.പി.എമ്മിന് കുഞ്ഞാലി എത്രമേൽ പ്രിയപ്പെട്ടതാണോ അത്ര തന്നെ പ്രിയപ്പെട്ടതാണ് ആര്യാടൻ മുഹമ്മദ്ദും. രണ്ട് പേരുടെയും ഓർമ്മകളെ മുതലെടുക്കാനുള്ള ശ്രമമാണ് ഇരുമുന്നണികളും നിലമ്പൂരിൽ മുന്നോട്ട് വെയ്ക്കുന്നത്.
കുഞ്ഞാലിയുടെ മരണത്തിന് ഉത്തരവാദി ആര്യാടനെന്ന ആരോപണമുന്നയിച്ച സി.പി.എം തന്നെ ആര്യാടന് വേണ്ടി വോട്ട് ചോദിച്ചിറങ്ങിയതും നിലമ്പൂരിലെ ചരിത്രമാണ്.
1965 -ൽ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ. കുഞ്ഞാലിയാണ് വിജയം നേടിയത്. കോൺഗ്രസിലെ യുവനേതാവും തീപ്പൊരിയും ജനകീയനുമായിരുന്ന ആര്യാടൻ മുഹമ്മദിനെ 7,161 വോട്ടിന് തോൽപ്പിച്ചായിരിന്നു കുഞ്ഞാലിയുടെ ജയം.
അന്ന് മുസ്ലീം ലീഗും സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നു. എന്നാൽ അത്തവണ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. തുടർന്ന് 1967ൽ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടന്നു. കുഞ്ഞാലി വീണ്ടും സഭയിലെത്തി.
/sathyam/media/media_files/2025/05/30/4H58YBGRL6x5SukWZUOf.jpg)
പിന്നീടാണ് എം.എൽ.എയായിരുന്ന കുഞ്ഞാലി വെടിയേറ്റ് മരിച്ചത്. തുടർന്ന് 1970ൽ രണ്ട് തിരഞ്ഞെടുപ്പുകൾക്ക് മണ്ഡലം സാക്ഷ്യം വഹിച്ചു. ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വേണ്ടി മത്സരിച്ച എം.പി ഗംഗാധരൻ മണ്ഡലം തിരിച്ചു പിടിച്ചു.
കുഞ്ഞാലി വധക്കേസിൽ ആര്യാടൻ പ്രതിയായ സാഹചര്യത്തിലാണ് എം.പി ഗംഗാധരൻ മത്സര രംഗത്തേക്ക് എത്തുന്നത്. തുടർന്ന് നടന്ന പൊതുതിരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയമാവർത്തിച്ചു.
അടിയന്തരാവസ്ഥയെ തുടർന്ന് 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ മുഹമ്മദ് മൂന്നാമൂഴത്തിൽ ഇവിടെ നിന്നും വിജയിച്ചു.
/sathyam/media/media_files/2025/05/30/5CSJTQDmnTyzcintu0uW.jpg)
1980 ൽ കഥ വീണ്ടും മാറി. ഇടതുപക്ഷത്തോടൊപ്പം മത്സരിച്ച കോൺഗ്രസ് (യു) സ്ഥാനാർത്ഥിയായ സി ഹരിദാസ് ജയിച്ചു. കോൺഗ്രസിലെ ടി.കെ ഹംസയെയാണ് അദ്ദേഹം തോൽപ്പിച്ചത്. എന്നാൽ, ആദ്യ ഇ. കെ നായനാർ മന്ത്രിസഭയിൽ അംഗമായ ആര്യാടന് വേണ്ടി ഹരിദാസ് സ്ഥാനമൊഴിഞ്ഞു.
1980ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം രക്തസാക്ഷിയായ കുഞ്ഞാലിയെ മറന്ന് ആര്യടൻ മുഹമ്മദ്ദിന് വേണ്ടി ഇ.എം.എസ് നിലമ്പൂരിൽ വോട്ട് അഭ്യർത്ഥിച്ചു. എതിരാളിയായ കോൺഗ്രസ് ഐ സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്ര നേക്കാൾ 17,841 വോട്ടിനായിരുന്നു ആര്യാടൻ മുഹമ്മദിന്റെ ഉപതിരഞ്ഞെടുപ്പിലൂടെയുള്ള രണ്ടാം ജയം.
എന്നാൽ, 1982 ആയപ്പോൾ ചിത്രം വീണ്ടും മാറി. ആര്യാടൻ കോൺഗ്രസിനൊപ്പം പോയപ്പോൾ കോൺഗ്രസ് നേതാവായിരുന്ന ടി.കെ ഹംസ ഇടതുപക്ഷത്തേക്ക് വന്നു.
/sathyam/media/media_files/2025/05/30/TZLhUzpM4VwGW9L8G1sq.jpg)
സി.പി.എമ്മിന്റെ സ്വതന്ത്രനായി മത്സരിച്ച ഹംസ ആര്യാടനെ തോൽപ്പിച്ച് നിയമസഭ യിലെത്തി. 1982 ലെ തോൽവി ഒഴിച്ചാൽ 1987 മുതൽ 2011ലെ തിരഞ്ഞെടുപ്പ് വരെ ആര്യാടനെ തോൽപ്പിക്കാൻ പിന്നീട് സി.പി.എമ്മിന്റെ സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞിട്ടില്ല.
ദേവദാസ് പൊറ്റക്കാടിനെ തോൽപ്പിച്ചുകൊണ്ട് 1987 ൽ ആര്യാടൻ മുഹമ്മദ് തുടങ്ങിയ വിജയയാത്ര 2011 വരെയുള്ള ആറ് തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുകയായിരുന്നു.
പിന്നീട് 2011 ആര്യാടൻ മുഹമ്മദ് സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയും മകൻ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിലമ്പൂരിലെത്തുകയും ചെയ്തു.
/sathyam/media/media_files/gXgCX8eCTLdvqvVPz6J0.jpg)
കോൺരഗസിൽ നിന്നും പിണങ്ങിപ്പിരിഞ്ഞ് സി.പി.എം സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറി. ഏകദേശം കാൽനൂറ്റാണ്ട് നീണ്ടുനിന്ന മണ്ഡലത്തിലെ കോൺഗ്രസിന്റെ അപ്രമാദിത്വത്തിന് അതോടെ വിരാമമിട്ടു.
തൊട്ടടുത്ത തിരഞ്ഞെടുപ്പിലും പി.വി അൻവർ വിജയിച്ചു. എന്നാൽ, കേരളത്തിൽ എൽ.ഡി.എഫ് തരംഗത്തിൽ തുടർഭരണം ലഭിച്ച തെരഞ്ഞെടുപ്പിൽ അൻവറിന്റെ ഭൂരിപക്ഷം 2,700 മാത്രമായി കുറഞ്ഞു.
നിലവിൽ സംസ്ഥാന സെരകട്ടേറിയറ്റ് അംഗമായ എം. സ്വരാജ് മത്സരിക്കുന്നതും അത്ര നല്ല അന്തരീക്ഷത്തിലല്ല. കടുത്ത സർക്കാർ വിരുദ്ധ വികാരം നിലനിൽക്കുന്ന മണ്ഡലത്തിൽ സ്വരാജിന്റെ വിജയപരാജയം സ്ഥാനാർത്ഥിയുടെയും സി.പി.എമ്മിന്റെയും ഭാവി തീരുമാനിക്കുന്ന ഒന്നായി മാറുമെന്നതിൽ സംശയമില്ല.