നിലമ്പൂരിൽ ബിജെപി മത്സരിക്കണമെന്ന് മുതിർന്ന ആർഎസ്എസ് സൈദ്ധാന്തികൻ അരുൺ ലക്ഷ്മൺ. താഴെത്തട്ടിൽ ബിജെപിയെ വളർത്താൻ നിരവധി പേരുടെ ജീവൻ ബലികഴിച്ചു. മത്സരിക്കാതെ ഒളിച്ചോടുന്നത് മുന്നോട്ടുള്ള കുതിപ്പിനെ തടയും

തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നത് പ്രവർത്തകരൂടെ മനോവീര്യം തകർക്കാനിടയാക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി എത്ര ചെറുതായാലും വേണ്ടില്ല, പാർട്ടി അതിൽ പങ്കെടുക്കുമ്പോഴാണ് ജനസ്വാധീനം ഉണ്ടാകുന്നത്.

New Update
arun lakshman

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് തടസമുണ്ടാകുമെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ അരുൺ ലക്ഷ്മൺ.

Advertisment

തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടു നിൽക്കുന്നത് താഴെ തട്ടിലുള്ള പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്നും  ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ അസോസിയേറ്റ് എഡിറ്റർ കൂടിയായ അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.


പ്രധാന മുന്നണികളായ എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും എന്തു കൊണ്ടാണ് ബി.ജെ.പി നേതൃതവം നൽകുന്ന എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വിമുഖത കാണിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തുന്നു.

തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നത് പ്രവർത്തകരൂടെ മനോവീര്യം തകർക്കാനിടയാക്കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി എത്ര ചെറുതായാലും വേണ്ടില്ല, പാർട്ടി അതിൽ പങ്കെടുക്കുമ്പോഴാണ് ജനസ്വാധീനം ഉണ്ടാകുന്നത്.

ഒളിച്ചോടൽ പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയാനിടയാക്കും. തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ഒരു പാർട്ടിയുടെ ലക്ഷ്യം. മറിച്ച് സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയപ്രചരണം കൂടിയാണ് തിരഞ്ഞെടുപ്പ്.

വർഷങ്ങളായി താഴെത്തട്ടിൽ ബി.ജെ.പിയെ വളർത്താൻ പാർട്ടി അനുഭാവികളും പ്രവർത്തകരും ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. നിരവധി പേരുടെ ജീവൻ ഇതിനായി ബലി കഴിച്ചിട്ടുണ്ട്.


പാർട്ടിയുടെ ഇപ്പോഴത്തെ വളർച്ച ആകസ്മികമായി സംഭവിച്ചതല്ല. നിരന്തര പ്രയത്നത്തിലൂടെയും സമർപ്പണത്തിലൂടെയും നേടി എടുത്തതാണ്. 2016ലെ നേമത്തെ വിജയവും 2024ലെ തൃശൂർ വിജയവും ഇങ്ങനെ ഉണ്ടായതാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.


നിലമ്പൂരിൽ മത്സരിക്കാനില്ലെന്നസംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ പാർട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണെന്നും 
കോർ കമ്മിറ്റി യോഗത്തിൽ നിലമ്പൂർ വിഷയത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ സ്വാധീനമുള്ള നിലമ്പൂരിൽ ബി.ജെ.പിക്ക് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഏഴു മാസത്തേക്ക് മാത്രമായി എം.എൽ.എയെ തിരഞ്ഞെടുക്കാനാണ് മത്സരം നടക്കുന്നത്.

പാർട്ടി സ്ഥാനാർഥി, എൻ.ഡി.എ സ്ഥാനാർഥി, സ്വതന്ത്ര സ്ഥാനാർഥി തുടങ്ങി പല മാർഗങ്ങളും മുന്നിലുണ്ട്. മത്സരിക്കാൻ വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.

ബി.ഡി.ജെ.എസ് മുമ്പ് നിലമ്പൂരിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ വിഷയം എൻ.ഡി.എ ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുള്ളത്.