തിരുവനന്തപുരം: പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ പ്രത്യേകം കരുതലുമായി പോലീസും രംഗത്ത്. ഓരോ സ്കൂളിലും പരാതിപ്പെട്ടി സ്ഥാപിക്കുകയും അതാതു സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സ്കൂളിന്റെ പ്രത്യേക ചുമതല നൽകുകയും ചെയ്യും.
വിദ്യാർത്ഥികൾക്ക് പറയാനുള്ളതും കേൾക്കണമല്ലോ എന്നാണ് സ്കൂളുകളുടെ കാര്യത്തിൽ പൊലീസ് നിലപാട്. പുതിയ അധ്യയന വർഷ ആരംഭത്തിൽ തന്നെ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കാനാണ് തീരുമാനം.
സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും.
ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
പരാതിപ്പെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനുമാണ് തീരുമാനം.
പരാതികളിൽ ഉയരുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ തന്നെ പരിഹരിക്കും. ഏറെ ഗൗരവമുള്ളതാണെങ്കിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറുകയും ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.