തിരുവനന്തപുരം: മലയാള വാർത്താ ചാനലുകളിലെ റേറ്റിംഗ് യുദ്ധത്തിൽ മുന്നിലെത്താൻ പ്രൊഫഷണൽ രീതിയിൽ തയ്യാറെടുക്കുകയാണ് ജനം ടി.വി. നിലവിൽ ന്യൂസ് മലയാളത്തിനും പിന്നിൽ ഏഴാം സ്ഥാനത്താണ് ജനം ടി.വി. എന്നാൽ നവീകരിച്ച പുതിയ വലിയ സ്റ്റുഡിയോയിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെ അമൃതയുടെ പഴയ സ്റ്റുഡിയോ പുനർനിർമ്മിച്ചാണ് ജനം ടി.വി സംപ്രേക്ഷണം തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വലിയ ന്യൂസ് സ്റ്റുഡിയോ ഇനി ജനത്തിൻ്റേതാണെന്നാണ് അവരുടെ അവകാശവാദം.
ജനം സ്റ്റുഡിയോയുടെ നിറച്ചാർത്ത് പ്രസിദ്ധ ക്യാമറാമാൻ അഴഗപ്പന്റേതാണ്. നൂറിലേറെ വിദേശ സ്റ്റുഡിയോകൾ പഠിച്ചാണ് അദ്ദേഹം സ്റ്റുഡിയോയുടെ ഉള്ളിലെ നിറങ്ങൾ ചാലിച്ചെടുത്തത്. മാസങ്ങളോളം അതിൻ്റെ നിറം തിരഞ്ഞെടുക്കുന്നതിലും പ്രകാശവിന്യാസത്തിലും ഒക്കെ രാപകൽ അദ്ദേഹം പണിയെടുത്തു.
/sathyam/media/media_files/2025/06/04/0lSWjqqSR6RIJUKeSH1W.jpg)
പ്രേക്ഷകരെ പിടിച്ചിരുന്ന നിറവിന്യാസവും സാങ്കേതിക സംവിധാനങ്ങളുമായാണ് ജനം ടി.വി പുതുമയോടെ സംപ്രേക്ഷണം തുടങ്ങുന്നത്. ന്യൂസ് മലയാളത്തിന് ശക്തമായ വെല്ലുവിളി ഉയർത്തി റേറ്റിംഗിൽ മുന്നിലെത്താണ് ജനത്തിന്റെ ശ്രമം.
പുതിയ സ്റ്റുഡിയോയും പ്രൊഫഷണൽ സമീപനവും അവരുടെ മുന്നേറ്റത്തെ സഹായിക്കുമോ എന്ന് വരും ആഴ്ചകളിൽ കണ്ടറിയാം. ന്യൂസ് മലയാളവുമായി ജനം ടി.വിക്ക് നേരിയ റേറ്റിംഗ് വ്യത്യാസമേയുള്ളൂ. യു.എ.ഇയിലും പുതിയ ഓഫീസ് ജനം ടി.വി ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനാണ് ശ്രമം.
/sathyam/media/media_files/2025/03/28/imgbDKrjJeLDhENaVVLT.jpg)
തുടർച്ചയായ ആഴ്ചകളിൽ മലയാള വാര്‍ത്താ ചാനലുകളില്‍ 'റിപ്പോര്‍ട്ടര്‍ ടിവി' ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള ഏഷ്യാനെറ്റ് ന്യൂസിനെക്കാള്‍ 10 പോയിന്റിലധികം വ്യത്യാസം റിപ്പോർട്ടർ ടിവിക്കുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ നേരിയ പോയിന്റിനു മാത്രം മുന്നിൽനിന്ന് റിപ്പോർട്ടർ ടിവി ശക്തമായി മുന്നേറുകയാണ്.
റിപ്പോർട്ടർ ടിവി വിട്ട് ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റിലേക്ക് എത്തിയിട്ടുണ്ട്. കൺസൾട്ടിംഗ് എഡിറ്ററുടെ പദവിയിൽ തുടരുന്ന ഉണ്ണിക്ക് ഏഷ്യാനെറ്റ് ന്യൂസിനെ മുന്നിലെത്തിക്കാനുള്ള തന്ത്രങ്ങൾ മെനയേണ്ടതുണ്ട്. റിപ്പോർട്ടറിന്റെ ദൗർബല്യങ്ങളും ശക്തിയുമെല്ലാം നന്നായി അറിയാവുന്നയാളാണ് ഉണ്ണി. അതിനാൽ റിപ്പോർട്ടറും ഏറെ കരുതലിലാണ്.
/sathyam/media/media_files/2025/06/04/ogDYxf28mNpQ6AZIffUa.jpg)
ഉണ്ണി ബാലകൃഷ്ണന് പകരം നിയമനത്തിന്റെ കാര്യത്തിലും റിപ്പോർട്ടറിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മാതൃഭൂമി ന്യൂസിൽ നിന്ന് പ്രമുഖ അവതാരകനെ റിപ്പോർട്ടിൽ എത്തിക്കാനും ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള 24 ന്യൂസ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. നാലാം സ്ഥാനത്തുള്ളത് മനോരമ ന്യൂസാണ്. അഞ്ചാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും. ഒന്നാം വാർഷികം ആഘോഷിക്കുന്ന ന്യൂസ് മലയാളം 24 × 7 റേറ്റിംഗ് ചാറ്റുകളിൽ മികച്ച മുന്നേറ്റം തുടരുകയാണ്.
/sathyam/media/media_files/cHZE2CEbH6E2BROZ93aT.jpg)
ആറാം സ്ഥാനത്താണ് ന്യൂസ് മലയാളം. മികച്ച നിലവാരമുള്ള ആർ.ഡി.എക്സ്, സ്പോട്ട് ലൈറ്റ് തുടങ്ങിയ പ്രോഗ്രാമുകൾ ന്യൂസ് മലയാളത്തിനെ റേറ്റിംഗിൽ പിടിച്ചുകയറാൻ സഹായിക്കുന്നു. ന്യൂസ് മലയാളത്തിന്റെ വരവോടുകൂടി അല്പം പിന്നിലേക്ക് പോയവരാണ് ജനം ടിവിയും കൈരളി ന്യൂസും. ഇതിൽ ജനം ടിവി തിരിച്ചുവരവ് നടത്തി ന്യൂസ് മലയാളത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.
കൈരളി ന്യൂസ് ചാനൽ ഇപ്പോൾ എട്ടാം സ്ഥാനത്ത് ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്‌വർക്കിന്റെ ചാനലായിട്ടും മലയാളത്തിൽ ഇതുവരെയും വേണ്ടവിധം ക്ലച്ച് പിടിക്കാൻ കഴിയാതെ പോയ ചാനലാണ് ന്യൂസ് 18 കേരളം.
മലയാളത്തിലെ ദേശീയ ചാനൽ എന്ന് ക്യാമ്പയിൻ നടത്തുമ്പോഴും ഇതുവരെയും റേറ്റിംഗ് ചാർട്ടുകൾ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നല്ല സ്വാധീനം ഉണ്ടെങ്കിലും മീഡിയ വണ്ണിനും ചാനൽ റേറ്റിംഗിൽ മുന്നേറാനായിട്ടില്ല.
/sathyam/media/media_files/2025/03/27/7JtvRcYkgdmj1qgchNfq.jpg)
എന്തായാലും വരും ആഴ്ചകളിൽ മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തിനാവും കേരളം സാക്ഷിയാവുക. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ റേറ്റിംഗിൽ കുതിക്കാൻ ചാനലുകൾ തന്ത്രങ്ങൾ പയറ്റുന്നുണ്ട്. റിപ്പോർട്ടറും ഏഷ്യാനെറ്റും റിപ്പോർട്ടർമാരുടെ വൻ പടയെയാണ് നിലമ്പൂരിലേക്ക് അയച്ചിരിക്കുന്നത്.
റിപ്പോർട്ടറാവട്ടെ നിലമ്പൂരിൽ ഇലക്ഷന് വേണ്ടി മാത്രം ഒരു വൻ ബ്യൂറോ സംവിധാനം ആരംഭിച്ചു. അതിഥികൾക്ക് ചർച്ചകൾ നടത്താനും നാട്ടുകാർക്ക് വിവരങ്ങളറിയാനുമടക്കം എല്ലാ സംവിധാനങ്ങളുമുള്ളതാണ് ഈ ഓഫീസ്. ഈ ചാനൽ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അടുത്ത ബാർക്ക് റിപ്പോർട്ട് വരുമ്പോൾ അറിയാനാവും.