പൂരം കലക്കലിൽ എഡിജിപി അജിത്തിനെ സർക്കാർ താക്കീത് ചെയ്യും. താൻ വിളിച്ചിട്ട് ഫോണെടുത്തില്ലെന്നും പ്രശ്നങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ലെന്നും ആവർത്തിച്ച് മന്ത്രി രാജൻ. മന്ത്രി വിളിച്ചത് കേട്ടില്ലെന്നും ഉറങ്ങിപ്പോയെന്നും അജിത്തിന്റെ മൊഴി. തൃശൂരിലുണ്ടായിട്ടും ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി സുഖമായി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപം. കുറ്റങ്ങൾ അക്കമിട്ടു നിരത്തി ഡിജിപി. നടപടിയെടുക്കാതെ വഴിയില്ലെന്ന ബോദ്ധ്യത്തിൽ സർക്കാർ. അടുപ്പക്കാരനായ അജിത്തിന് പിണറായിയുടെ താക്കീത് വരുന്നു

ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിരുന്നിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡി.ജി.പിയുടെ റിപ്പോർട്ട്  സർക്കാരിന്റെ പക്കലുണ്ട്.  

New Update
k rajan pinarai vijayan mr ajith kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് വീഴ്ചയുണ്ടായെന്ന നിലപാടിൽ മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ മന്ത്രി കെ.രാജൻ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ഡിജിപിയുടെ അന്വേഷണം പൂർത്തിയായ ശേഷം അജിത്തിനെ സർക്കാർ താക്കീത് ചെയ്തേക്കും.

Advertisment

പൂരം നടത്തിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന മന്ത്രിയായ കെ.രാജൻ, പൂരം മുടങ്ങിയ സമയത്ത് എഡിജിപിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും പ്രശ്‌നസാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നുമാണ് ഡിജിപിയുടെ അന്വേഷണത്തിൽ മൊഴി നൽകിയത്. ഇക്കാര്യം രാജൻ പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ എഡിജിപിക്കെതിരേ നടപടിയെടുക്കാതെ തരമില്ലാതായിരിക്കുകയാണ്.


പൂര ദിവസം രാവിലെ മുതല്‍ എം.ആര്‍ അജിത്കുമാര്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നെന്നും പല തവണ നേരിട്ടും ഫോണില്‍ വിളിച്ചും സംസാരിച്ചതായും മന്ത്രി രാജന്റെ മൊഴിയിലുണ്ട്. തെക്കോട്ടിറക്കത്തിന്റെ സമയത്ത് പോലീസില്‍ നിന്ന് മോശം ഇടപെടലുണ്ടായി.

പിന്നീട് അജിത്കുമാറിനെ കണ്ടപ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും രാത്രി എഴുന്നള്ളിപ്പിന്റെ സമയത്ത് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.

k rajan

എന്നാല്‍ പൂരത്തിന്റെ ചുമതലയുണ്ടായിട്ടും അജിത്ത് ഈ നിർദ്ദേശങ്ങൾ ചെവിക്കൊണ്ടില്ലെന്നാണ് മൊഴി. പൂരം തടസ്സപ്പെട്ടപ്പോള്‍ പല തവണ എഡിജിപിയെ ഔദ്യോഗിക ഫോണിലും പഴ്‌സണല്‍ നമ്പരിലേക്കും വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നും മന്ത്രി നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


മന്ത്രിയുടെ മൊഴിയെടുത്ത ശേഷം ഡിജിപി ഷേഖ് ദർവേഷ് സാഹിബ് എഡിജിപി അജിത്തിന്റെയും മൊഴിയെടുത്തിരുന്നു. പൂരം മുടങ്ങിയ സമയത്ത് മന്ത്രി കെ.രാജൻ ഫോൺ വിളിച്ചപ്പോഴേക്കും താൻ ഉറങ്ങിയിരുന്നെന്നും പിറ്റേന്ന് രാവിലെയാണ് പ്രശ്നങ്ങൾ അറിഞ്ഞതെന്നുമാണ് അജിത്തിന്റെ മൊഴി.


പൂരത്തിൽ പ്രശ്നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നതായി എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്. രാത്രി 10.30 വരെ മന്ത്രി വിളിച്ചപ്പോൾ സംസാരിച്ചു. പൂരം തടസമില്ലാതെ നടക്കാനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകുകയും ചെയ്തു.

എന്നാൽ, രാത്രി 12നു ശേഷം താൻ ഉറങ്ങിപ്പോയി. പിറ്റേന്നാണ് വിവരങ്ങൾ അറിഞ്ഞത്. അന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്നു അജിത്ത്. തൃശൂരിലുണ്ടായിട്ടും ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി സുഖമായി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണ്.

സർക്കാരിന്റെ അടുപ്പക്കാരനായതിനാൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ അജിത്തിനെതിരേ ഉണ്ടാവില്ല. എന്നാൽ മന്ത്രി രാജൻ നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ അജിത്തിനെ താക്കീത് ചെയ്യാനാണ് സാദ്ധ്യത.


ക്രമസമാധാന പാലനത്തിൽ അജിത് കുമാർ ഗുരുതരവീഴ്ച വരുത്തിയതായി ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ് നേരത്തേ കണ്ടെത്തിയിരുന്നു. രേഖകളും ഇന്റലിജൻസ് റിപ്പോർട്ടുകളും പരിശോധിച്ചും മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തുമായിരുന്നു കണ്ടെത്തൽ.


ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിരുന്നിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ലെന്നതടക്കം അജിത്കുമാറിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തിയ ഡി.ജി.പിയുടെ റിപ്പോർട്ട്  സർക്കാരിന്റെ പക്കലുണ്ട്.  

shaikh darvesh sahib

തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലായ്മയും കാരണമാണ് കശപിശയുണ്ടായതെന്നും പൂരംഅലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് അജിത്ത് നേരത്തേ സർക്കാരിന് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ റിപ്പോർട്ട് തള്ളിയാണ് ഡി.ജി.പി അജിത്തിന്റെ മേൽനോട്ടത്തിലേതടക്കം വീഴ്ചകൾ അക്കമിട്ടുനിരത്തിയത്. 


അജിത്തിന് ഗുരുതര വീഴ്ചകളുണ്ടായെന്നാണ് ഡിജിപിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. മുൻവർഷങ്ങളിലെ സുരക്ഷാപഴുതുകൾ അടച്ച് കമ്മിഷണർ അങ്കിത്അശോകൻ തയ്യാറാക്കിയ സുരക്ഷാസ്കീം അജിത്കുമാർ അവസാനനിമിഷം മാറ്റി. കൂടുതൽ നിയന്ത്രണങ്ങൾക്ക് നിർദ്ദേശിച്ചു.


രണ്ടുദിവസം മുൻപേ തൃശൂരിലെത്തിയിട്ടും പൂരദിവസം സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല. 6 കി.മി അകലെ പൊലീസ് അക്കാഡമി ഗസ്റ്റ്ഹൗസിലും ഡി.ഐ.ജി ഓഫീസിലുമായി സമയം ചെലവിട്ടു. മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോവേണ്ടതുണ്ടായിരുന്നില്ല. രാത്രിയിൽ പ്രശ്നങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഇടപെട്ടില്ല. ഈ സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ ചുമതലയേൽക്കേണ്ടതാണ്.

പ്രശ്നങ്ങളെത്തുടർന്ന്  മന്ത്രി തുടരെവിളിച്ചിട്ടും ഫോണെടുത്തില്ല. പിന്നീട് ഫോൺ ഓഫ്ചെയ്തു. സ്ഥലത്തുണ്ടായിരുന്ന കമ്മിഷണറുടെ വീഴ്ച കവർ ചെയ്യാനായില്ല. വീഴ്ചകളെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും അഞ്ചുമാസം താമസിപ്പിച്ചു.


ഐ.ജി, ഡി.ഐ.ജി എന്നിവരുടെ വീഴ്ചകൾ മറച്ചു. ഏപ്രിൽ 19ന് പൂരദിവസം അവധിക്ക് മുൻകൂട്ടി അപേക്ഷിച്ചു. ഒരു ദിവസത്തേക്കായതിനാൽ ഡിജിപി പകരമാർക്കും ചുമതലയും നൽകിയില്ല. താൻ തൃശൂരിലുണ്ടെന്നും നോക്കിക്കോളാമെന്നും ഡിജിപിയെ അറിയിച്ചിരുന്നു.


20ന് ഉച്ചയോടെയാണ് മൂകാംബികയിലേക്ക് നീങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്. മന്ത്രി വിളിച്ചിട്ടും ഫോണെടുക്കാതിരിരുന്നതും പ്രശ്നമുണ്ടായെന്നറിഞ്ഞശേഷം ഓഫ്ചെയ്തതും ഉന്നത പൊലീസുദ്യോഗസ്ഥനെതിരേ നടപടിക്ക് മതിയായ കാരണങ്ങളാണ്.