തിരുവനന്തപുരം: രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. അതേസമയം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെടുകയും സന്തോഷ് കുമാർ എം.പി രാഷ്ട്രപതിക്ക് ഇക്കാര്യമുന്നയിച്ച് കത്ത് നൽകുകയും ചെയ്തു.
രാജ്ഭവനിലെ ചടങ്ങ് മന്ത്രി പി.പ്രസാദ് ബഹിഷ്കരിക്കുകയും ബദൽ പരിപാടി സെക്രട്ടേറിയറ്റിൽ നടത്തുകയും ചെയ്ത ശേഷം, വിവിധ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തെങ്കിലും ഗവർണർക്കെതിരേ ഒരക്ഷരം പോലും മിണ്ടിയില്ല.
ഏറെക്കാലമായി ഗവർണറുമായി അനുനയത്തിലാണ് സർക്കാർ. മുഖ്യമന്ത്രി ഇടയ്ക്കിടെ രാജ്ഭവനിലെത്തി ഗവർണറെ കാണുന്നുണ്ട്. മുഖ്യമന്ത്രിയുടെ പിറന്നാളിന് ഗവർണർ ക്ലിഫ്ഹൗസിലെത്തി ആശംസയറിയിച്ചു. ഗവർണർമാർ മുഖ്യമന്ത്രിയെ അങ്ങോട്ടു പോയി കാണില്ലെന്ന കീഴ്വഴക്കം മറികടന്നാണ് ഗവർണർ ഉപഹാരങ്ങളുമായി ക്ലിഫ്ഹൗസിലെത്തിയത്.
കഴിഞ്ഞ മാർച്ചിൽ, മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കാണാൻ ഗവർണർ ഡൽഹിയിലെത്തുകയും കേരളത്തിനായി ഒറ്റ ടീമായി നിൽക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
/sathyam/media/media_files/2025/03/15/5oxng5uK3mlmeswkIiFC.jpg)
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിന്തുണയോടെ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനെ സംസ്ഥാന സർക്കാർ കേരള ഹൗസിലേക്ക് ക്ഷണിക്കുകയും അവർ പ്രഭാത ഭക്ഷണത്തിന് എത്തുകയും ചെയ്തു.
ഗവർണർ പൂർണ പിന്തുണ നൽകി ചർച്ചയിൽ പങ്കാളിയായി. നിർമ്മല സീതാരാമൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ഗവർണർ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കൈകൂപ്പി വിജയചിഹ്നം കാണിച്ചതും ശ്രദ്ധേയമായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേരളത്തിന് കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ കേന്ദ്രം അനുവദിച്ചത്.
സാമ്പത്തിക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ കേസ് നടത്തിയതുകൊണ്ടോ, കേന്ദ്രത്തിനെതിരെ സമരം ചെയ്തതുകൊണ്ടോ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് സംസ്ഥാന സർക്കാർ പുതിയവഴി തേടിയത്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്തിനും ഏതിനും കേന്ദ്രത്തെ പഴിപറയുന്ന പ്രവണത തിരിച്ചടിയാവുമെന്ന് ആശങ്കയുണ്ടായിരുന്നു. പുതിയ ഗവർണർ എത്തിയപ്പോൾ മുതൽ ബന്ധം സൗഹൃദമാക്കാൻ സർക്കാർ ജാഗ്രത പുലർത്തിയിരുന്നു.
/sathyam/media/media_files/2025/05/24/aIerKLF3iDGZUbXUIFC3.jpg)
ഗവർണറും സൗഹൃദഹസ്തം നീട്ടിയതോടെ അത് പ്രയോജനപ്പെടുത്തുകയായിരുന്നു. അതിനാൽ ഗവർണറുമായുള്ള നല്ലബന്ധം രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ ഇല്ലാതാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതിനാലാണ് വിവാദത്തിൽ മുഖ്യമന്ത്രി മൗനം വെടിയാത്തത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷ വേദിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെച്ചൊല്ലി കൃഷിമന്ത്രി പി.പ്രസാദ് ഗവർണറുമായി ഇടഞ്ഞ് പരിപാടി റദ്ദാക്കുകയും സെക്രട്ടേറിയറ്റിലെ ദർബാർഹാളിൽ ബദൽപരിപാടി നടത്തുകയും ചെയ്തതോടെ ഗവർണറും സർക്കാരുമായുള്ള അനുനയത്തിൽ ഉലച്ചിലുണ്ടായിട്ടുണ്ട്.
ആർ.എസ്.എസ് മാത്രം ഉപയോഗിക്കുന്ന ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്താൻ രാജ്ഭവൻ ആവശ്യപ്പെട്ടതിനാലാണ് പരിപാടി മാറ്റിയതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞപ്പോൾ, എത്രയേറെ സമ്മർദ്ദത്തിലായാലും ഭാരതമാതാവിനെ കൈവിടുന്ന പ്രശ്നമില്ലെന്ന് ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ തിരിച്ചടിച്ചു.
/sathyam/media/media_files/2025/06/06/1Xn8g5TUaLSVLIqMvREP.webp)
മന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് ഗവർണർ വാർത്താക്കുറിപ്പിറക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ ഗവർണറുടെ പുഷ്പാർച്ചനയുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു.
ഡൽഹിയിലായിരുന്ന മുഖ്യമന്ത്രിയെ വിവരമറിയിച്ചപ്പോൾ നിങ്ങളുടെ നിലപാട് അങ്ങനെയാണെങ്കിൽ പോവേണ്ടതില്ല എന്നായിരുന്നു മന്ത്രി പ്രസാദിന് ലഭിച്ച മറുപടി. സി.പി.ഐ നേതാക്കൾക്ക് ഇതേ അഭിപ്രായമാണെന്ന് അറിയിച്ചപ്പോഴായിരുന്നു ഈ മറുപടി.
ഇതിൽ നിന്ന് മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടെന്ന് അനുമാനിക്കാം. അടുത്തദിവസം തന്നെ രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കുമെന്ന് സൂചനയുണ്ട്.