/sathyam/media/media_files/2025/06/10/r9CwCYYv4JqJVCvu3pPB.jpg)
തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കിടെ കേരള തീരത്ത് രണ്ട് കപ്പലുകൾ ദുരൂഹമായ സാഹചര്യത്തിൽ അപകടത്തിൽപെട്ട് കടുത്ത ആശങ്കയുണ്ടാക്കിയിട്ടും അധികാരമില്ലെന്ന് നിലപാടെടുത്ത് കൈയ്യുംകെട്ടി നോക്കിനിൽക്കുകയാണ് സംസ്ഥാന സർക്കാർ.
എം.എസ്.സി കമ്പനിയുടെ എൽസ-3 കപ്പൽ കൊച്ചി തീരത്തിന് അടുത്തായി മുങ്ങുകയും സിംഗപ്പൂർ കപ്പലായ വാൻഹായ് 503 ബേപ്പൂരിന് അടുത്തായി പൊട്ടിത്തെറിക്കുകയും കത്തുകയും ചെയ്തു. എന്നാൽ രണ്ട് സംഭവങ്ങളിലും കേസെടുക്കാൻ പോലും സർക്കാർ തയ്യാറല്ല.
സംസ്ഥാനത്തിന്റെ അതിർത്തിക്ക് അപ്പുറത്തുണ്ടായ സംഭവങ്ങളിൽ നടപടികളും കേസുമെടുക്കേണ്ടത് ഷിപ്പിംഗ് ഡയറക്ടർ ജനറലും മറൈൻ മർക്കന്റൈൻ വകുപ്പും കോസ്റ്റ് ഗാർഡുമാണെന്നാണ് സർക്കാരിന്റെ വിശദീകരണം.
കേരള തീരത്ത് അപകടമുണ്ടായാലും കേസുണ്ടാവില്ല എന്ന അവസ്ഥാവിശേഷം ഭാവിയിൽ സംജാതമാകാനും സർക്കാർ തീരുമാനം കാരണമായേക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ പരിധിയിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ കോസ്റ്റൽ പൊലീസിനു കേസെടുക്കാനാവുന്നതേയുള്ളൂ. കേരള, ലക്ഷദ്വീപ് തീരമേഖലയിലെ ഇക്കണോമിക് സോണുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാനുള്ള ചുമതല ഫോർട്ട് കൊച്ചിയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ്.
ഭാരതീയ ന്യായസംഹിതയിലെ 282, 125, 324 വകുപ്പുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 7, 8, 9, 15 വകുപ്പുകളും ചേർത്ത് കേസെടുക്കാം. കപ്പലുകൾ വഴിയുള്ള മലിനീകരണം തടയാനായുള്ള രാജ്യാന്തര ധാരണയുടെ അടിസ്ഥാനത്തിലും, ഇന്ത്യൻ മർച്ചന്റ് ഷിപ്പിംഗ് നിയമം, ഇന്ത്യൻ പോർട്സ് നിയമം എന്നിവ പ്രകാരവും നടപടിയെടുക്കാനാവും.
അപകടകരമായ കാർഗോ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനും പൊലീസിന് കേസെടുക്കാനാവും. എന്നാൽ കപ്പൽ അപകടങ്ങളിൽ സംസ്ഥാനത്തിന് കാര്യമായ റോളില്ലെന്നാണ് സംസ്ഥാന മാരിടൈം ബോർഡ് വിശദീകരിക്കുന്നത്.
വിഴിഞ്ഞം തുറമുഖവുമായി കാര്യമായി സഹകരിക്കുന്ന കപ്പൽ കമ്പനിയാണ് എം.എസ്.സി. അവരുടെ കപ്പൽ മുങ്ങിയതിൽ ക്രിമിനൽ കേസെടുക്കേണ്ടെന്നും ചർച്ചകളിലൂടെ ഇൻഷ്വറൻസ് തുക നേടിയെടുക്കാനാണ് ശ്രമിക്കേണ്ടെന്നും ചീഫ്സെക്രട്ടറി രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുക്കേണ്ടെന്ന നിലപാടിലേക്ക് സർക്കാർ മാറിയത്.
രക്ഷാദൗത്യത്തിന് കൊച്ചി, കോഴിക്കോട്, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് സഹായം നൽകുന്നുണ്ടെന്നും തീരദേശത്തേക്ക് കണ്ടെയ്നർ എത്തിയാൽ കരയ്ക്കടുപ്പിച്ച് നിർവീര്യമാക്കുമെന്നും മാരിടൈം ബോർഡ് അദ്ധ്യക്ഷൻ എൻ.എസ്. പിള്ള പറഞ്ഞു.
കപ്പൽ കത്തുന്നത് 150 കിലോമീറ്റർ അപ്പുറത്താണ്. കത്തിയ കപ്പലിലെ അപകടകരമായ രാവസ്തുക്കളുടേതടക്കം കാർഗോയുടെ 32 പേജുള്ള ലിസ്റ്റ് കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്. തീരത്തേക്ക് എത്തുമ്പോൾ മാത്രമാണ് കൂടുതൽ ജാഗരൂഗരായി നടപടികളെടുക്കേണ്ടത്.
ഇക്കാര്യത്തിൽ സംസ്ഥാനത്തിന് പരിമിതികളുണ്ട്. എല്ലാം കേന്ദ്രം ചെയ്യട്ടെയെന്നല്ല, രാജ്യത്തെ നിയമം ലംഘിക്കാൻ സംസ്ഥാനത്തിന് കഴിയില്ല. അതിനാലാണ് കാര്യമായി ഇടപെടാത്തത്. സംസ്ഥാനത്തിന് നിയമപ്രകാരം ചെയ്യാൻ അധികാരമില്ലാത്തത് ചെയ്യാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കപ്പൽ മുങ്ങിയതിലും കത്തിയതിലും കോസ്റ്റൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്നാണ് സർക്കാർ വിശദീകരണം. അങ്ങനെ കേസെടുത്താൽ അത് നിലനിൽക്കില്ല. ക്രിമിനൽ കുറ്റകൃത്യം നടന്നാലേ ക്രിമിനൽ കേസെടുക്കാനാവൂ.
കപ്പൽ മുങ്ങുന്നതുമായി ബന്ധപ്പെട്ടുള്ളത് അന്താരാഷ്ട്ര നിയമങ്ങളാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ഒപ്പിട്ട ഉടമ്പടികളുണ്ട്. നിയമപ്രകാരം ചെയ്യേണ്ടത് മാത്രമേ ചെയ്യാനാവൂ. പരിസ്ഥിതി മലിനീകരണത്തിന് കപ്പൽ അധികൃതരെ അറസ്റ്റ് ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണ്.
കേരളത്തിന്റെ തീരപ്രദേശത്തേക്ക് അപകടമുണ്ടായാൽ മറ്റ് ഏജൻസികളുമായി സഹകരിച്ച് കണ്ടെയ്നറുകൾ നീക്കം ചെയ്യും. കപ്പലുകളുടെ സാങ്കേതിക പരിശോധന നടത്തേണ്ടത് സംസ്ഥാന സർക്കാരല്ല. ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ സംഘമാണ് ഇത് ചെയ്യേണ്ടത്.
എൽസ കപ്പലിന്റെ പരിശോധന നടക്കുകയാണ്. കത്തിയ കപ്പലിന്റെ കാര്യത്തിലും സാങ്കേതിക പരിശോധനകൾ നടത്തും. അത് കേന്ദ്രത്തിനേ ചെയ്യാനാവൂ. സാങ്കേതിക പരിശോധനാ റിപ്പോർട്ട് ഷിപ്പിംഗ് ഡി.ജി പുറത്തുവിടും.
അതിൽ ക്രിമിനൽ നടപടി കണ്ടെത്തിയാൽ പോലും അധികാര പരിധിക്ക് അകത്താണെങ്കിലേ പൊലീസിന് ഇടപെടാനാവൂ. അധികാര പരിധിക്ക് പുറത്തായാൽ ഒരു തരത്തിലും ഇടപെടാനാവില്ല- ഇതാണ് കപ്പൽ അപകടത്തിൽ സർക്കാരിന്റെ നിലപാട്.
കപ്പൽ കമ്പനികൾക്കെതിരേ ക്രിമിനൽ കേസെടുക്കാതെ ഇൻഷ്വറൻസ് തുക നേടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കമ്പനിയെ ക്രിമിനൽ കേസിലേക്ക് വലിച്ചിഴച്ചാൽ ഇൻഷ്വറൻസ് തുക വൈകുമെന്നതാണ് കാരണം. ഇതേക്കുറിച്ച് കേന്ദ്ര ഷിപ്പിംഗ് ഡയറക്ടർ ജനറലിന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ വിദഗ്ദ്ധസമിതികളെ സർക്കാർ നിയോഗിച്ചിട്ടുമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വിധം കണ്ടെയ്നറുകളും ചരക്കുകളും തീരത്ത് അടിഞ്ഞ സാഹചര്യത്തിൽ, നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾക്കും എഫ്ഐആർ ആവശ്യയിരുന്നു.
കൊച്ചിയിൽ മുങ്ങിയ എൽസ 3 കപ്പലിൽ 640 കണ്ടെയ്നറുകളുണ്ടായിരുന്നു. 600കോടി മൂല്യമുള്ള വിവിധയിനം കാർഗോയുണ്ടായിരുന്നതായാണ് കണക്ക്. കടൽ ആവാസവ്യവസ്ഥയിലെ നാശനഷ്ടത്തിനും മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനോപാധി മുടങ്ങിയതിനുമടക്കം നഷ്ടപരിഹാരം നേടിയെടുക്കാനാണ് ശ്രമം. നേരത്തേ മഹാരാഷ്ട്രയിൽ എം.എസ്.സി ചിത്ര കപ്പലിൽ നിന്ന് എണ്ണ ചോർന്നപ്പോൾ പൊലീസ് കേസെടുത്തിരുന്നു.
കൊച്ചിയിൽ എൽസ കപ്പൽ മുങ്ങിയത് തോട്ടപ്പിള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ അകലെയാണ്. ഇതിലുള്ള അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ നീക്കം ചെയ്യാനായിട്ടില്ല. എണ്ണപ്പാട നീക്കാനോ കപ്പലിലുണ്ടായിരുന്ന എണ്ണ നീക്കം ചെയ്യാനോ കഴിഞ്ഞിട്ടില്ല.
കപ്പലിനൊപ്പം കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന കണ്ടെയ്നറുകളിലെ കാൽസ്യം കാർബൈഡ് അടക്കമുള്ള രാസവസ്തുക്കൾ പുറത്തുവരുമോ എന്ന ആശങ്ക ശക്തമാണ്. എൽസ കപ്പലിലെ 73 കണ്ടെയ്നറുകള്‍ കാലിയായിരുന്നു. മിക്കതിലും ഭക്ഷ്യ വസ്തുക്കളും തടിയുമൊക്കെയായിരുന്നു.
എന്നാൽ സിംഗപ്പൂർ കപ്പലിൽ അതല്ല സ്ഥിതി. തീപിടിക്കുന്ന വസ്തുക്കളും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന രാസവസ്തുക്കളും കീടനാശിനികളുമാണ് കണ്ടെയ്‌നറുകളിലുള്ളത്. 157 കണ്ടെയ്നറുകളിലെ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ഇക്കാര്യങ്ങളുള്ളത്. 20 കണ്ടെയ്നറുകളിൽ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയാണ്.
ഒരു കണ്ടെയ്നറിൽ 27,786 കിലോഗ്രാം ഈതൈൽ ക്ലോറോഫോർമേറ്റ് എന്ന മറ്റൊരു കീടനാശിനിയുണ്ട്. ഡൈമീതൈൽ സൾഫേറ്റ്, ഹെക്സാമെതിലിൻ ഡൈസോ സയനേറ്റ് തുടങ്ങി ജീവനാശ ഭീഷണിയുയർത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും കണ്ടെയ്നറുകളിലുണ്ട്.
പരിസ്ഥിതിക്കു ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോൺ, ട്രൈക്ലോറോ ബെൻസീൻ, 167 പെട്ടി ലിഥിയം ബാറ്ററികൾ എന്നിവയുമുണ്ട്. 40 കണ്ടെയ്നറുകളിൽ തീപിടിക്കാവുന്ന ദ്രാവകങ്ങളുണ്ട് (ക്ലാസ് 3). എഥനോൾ, പെയിന്റ്, ടർപന്റൈൻ, പ്രിന്റിംഗ് ഇങ്ക്, വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ഈതൈൽ മീഥൈൽ കീറ്റോൺ എന്നിവയുമുണ്ട്.
600ലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ഈ രാസവസ്തുക്കൾ കേരള തീരത്തുണ്ടാക്കുന്ന ആഘാതം ഊഹിക്കാവുന്നതിലും അപ്പുറത്തായിരിക്കും.