തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിൽ കൺസൾട്ടിംഗ് എഡിറ്ററായി ഇന്നലെ ജോലിക്ക് കയറാനിരുന്ന മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷണന്റെ ജോയിനിംഗ് തീയതി നീട്ടി ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി വാരികയിലെഴുതിയ ലേഖന പരമ്പരയാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. 'ജനാധിപത്യം കൊല ചെയ്യപ്പെട്ട 11 വർഷങ്ങൾ' എന്ന ലേഖന പരമ്പരയിൽ മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് ഉണ്ണി ബാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു.
ഇതേത്തുടർന്ന് സംഘപരിവാർ ക്യാമ്പിൽ നിന്നുണ്ടായ അതൃപ്തിയാണ് ഉണ്ണിയെ ജോലിക്ക് കയറുന്നതിൽ നിന്നും തടസപ്പെടുത്തുന്നതെന്നും കരുതപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ പ്രധാന അവതാരകരുടെ രാഷ്ട്രീയം ചികയുന്ന സംഘപരിവാർ നിലപാടാണ് മാധ്യമ രംഗത്ത് ഏറെ ശിഷ്യസമ്പത്തുള്ള ഉണ്ണി ബാലകൃഷ്ണനും വിനയായത്.
റിപ്പോർട്ടർ ടിവിയിലെ ഡിജിറ്റൽ ഹെഡായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് ഏഷ്യാനെറ്റിലേക്ക് ഉണ്ണി കൂടുമാറിയത്. മുൻ നിശ്ചയിച്ചത് പ്രകാരം ജൂൺ 10ന് ഏഷ്യാനെറ്റിൽ ജോലിക്ക് തുടക്കമിടാനായിരുന്നു തീരുമാനം.
ഇതിനിടയിലാണ് ദേശാഭിമാനി വാരികയിൽ ജൂൺ 15ന് പ്രസിദ്ധീകരിക്കാൻ തുടങ്ങുന്ന ലേഖന പരമ്പരയുടെ കവർ ചിത്രം സഹിതം ഉണ്ണി തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചത്.
ഈ പോസ്റ്റിന്റെ ലിങ്ക് അദ്ദേഹം തന്നെ വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മാനേജ്മെന്റ് വിശദീകരണം ചോദിക്കുകയും ലേഖന പരമ്പര അവസാനിച്ചിട്ട് വന്നാൽ മതിയെന്ന് നിർദ്ദേശിക്കയും ചെയ്തു എന്നാണ് അറിയുന്നത്.
റിപ്പോർട്ടറിൽ ജോലി ചെയ്ത കാലത്ത് എഴുതി നൽകിയ പരമ്പരയാണെന്ന വിശദീകരണമാണ് നിലവിൽ ഉണ്ണി നൽകിയിരിക്കുന്നത്. ഇത് സംഘപരിവാർ അനുകൂല ക്യാമ്പുകളും അവരുടെ ബൗദ്ധിക കേന്ദ്രങ്ങളും മുഖവിലയ്‌ക്കെടുത്താൽ മാത്രമാണ് ഉണ്ണിക്ക് ഏഷ്യാനെറ്റിൽ ചേരാനാവുക.
പരമ്പരയുടെ ഭാഗമായ ആദ്യ ലേഖനം അടങ്ങിയ വാരിക ഇന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. 'ഫാസിസത്തിലേക്ക് ഇനിയെത്ര ദൂരം? എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സ്വാതന്ത്ര്യസമരകാലത്ത് ആർഎസ്എസും ഹിന്ദുമഹാസഭയും സ്വീകരിച്ച നിലപാടുകളെ രൂക്ഷ വിമർശനത്തിന് വിധേയമാക്കിയിട്ടുണ്ട്.
നരേന്ദ്രമോദി 2024ലെ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലീങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളടക്കം ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. മോദി സർക്കാരിന്റെ നിലപാടുകൾക്കും നയങ്ങൾക്കും ഫാസിസ്റ്റ് സ്വഭാവമുണ്ടെന്ന വാദമാണ് ലേഖനത്തിലുടനീളം പറഞ്ഞു വെക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിലെ പോളിസി പ്രകാരം അവിടുത്തെ ജീവനക്കാർക്ക് പുറമേയുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതിന് വിലക്കുണ്ട്. മാനേജ്മെന്റിന്റെ അനുമതിയോടെ മാത്രമേ കലാസൃഷ്ടികൾ മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടുള്ളുവെന്നാണ് ഏഷ്യാനെറ്റ് ജീവനക്കാർക്ക് മാനേജ്‌മെന്റ് നൽകിയിരിക്കുന്ന നിർദ്ദേശം.
സി.പി.എമ്മിന്റെ രേഖകൾ ഉദ്ധരിച്ചാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പാർട്ടി നിലപാടുകളെ ഊട്ടി ഉറപ്പിക്കുകയും ഒപ്പം സംസ്ഥാന ഭരണകൂടത്തെ സുഖിപ്പിക്കും വിധത്തിലാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ മനസിലാവും.
ലേഖന പരമ്പരയുടെ പേരിൽ ഉണ്ണി ബാലകൃഷ്ണന് എതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്ന് കണ്ടറിയണം. നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായിരിക്കുകയും നിലവിൽ സംസ്ഥാനത്തെ ബി.ജെ.പിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഉത്തരവാദിത്വപ്പെട്ട പാർട്ടിയംഗമായ രാജീവ് ചന്ദ്രശേഖർ തന്റെ ഉടമസ്ഥതയിലുള്ള ചാനലിലെ ഒരു മുതിർന്ന ജേണലിസ്റ്റ് ഇത്തരമൊരു ലേഖന പരമ്പര സി.പി.എമ്മിന്റെ മുഖവാരികയിൽ എഴുതിയതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.