തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ എം.എസ്.സിയുടെ എൽസ കപ്പലിനെതിരേ 18-ാം ദിവസം തിരക്കുപിടിച്ച് പോലീസ് കേസെടുത്തത് ഹൈക്കോടതിയുടെ തിരിച്ചടി ഭയന്നെന്ന് വ്യക്തമായി.
കപ്പൽ മുങ്ങിയതിൽ കേസ് വേണ്ടെന്നും കമ്പനിയുമായുള്ള അനുനയത്തിലൂടെ ഇൻഷ്വറൻസ് ക്ലെയിം നേടിയെടുക്കാമെന്നുമായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ചീഫ്സെക്രട്ടറി നൽകിയ കത്തും പുറത്തുവന്നിരുന്നു.
എന്നാൽ ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഭയന്നാണ് ഇന്നലെത്തന്നെ സി.പി.എം നേതാവായ മത്സ്യത്തൊഴിലാളിയുടെ പരാതിയിൽ കേസെടുത്തത്.
കപ്പൽ കമ്പനിക്കെതിരെ ക്രിമിനലായും സിവിലായും കേസെടുക്കാമെന്നും നടപടികളിൽ ഒരു പഴുതും ഉണ്ടാവരുതെന്നുമാണ് ഹൈക്കോടതി സർക്കാരിന് നൽകിയ നിർദ്ദേശം.
സർക്കാർ ചെലവാകുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതേത്തുടർന്ന് വിഴിഞ്ഞം തുറമുഖത്തുണ്ടായിരുന്ന എം.എസ്.സിയുടെ മറ്റൊരു കപ്പൽ പിടിച്ചിടാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
മുങ്ങിയ കപ്പലിൽ 50 കണ്ടെയ്നറുകളിൽ അതീവ അപകടകാരിയായ ഹൈഡ്രസീൻ, ഡൈസയൻഡയമൈഡ് എന്നീ രാസവസ്തുക്കളുണ്ട്. വെള്ളത്തിൽ കലർന്നാൽ കടൽആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതും അതീവ പരിസ്ഥിതിനാശത്തിന് വഴിവയ്ക്കുന്നതുമാണിവ.
ഇതിനുപുറമെ 388 കണ്ടെയ്നറുകളിൽ പ്രകൃതിക്ക് ദോഷകരമായ രാസവസ്തുക്കളുണ്ട്. മാത്രമല്ല, പരിസ്ഥിതിനാശത്തിനടക്കം നഷ്ടപരിഹാരം ലഭിക്കേണ്ട കപ്പലിന്റെ ഇൻഷ്വറൻസിലും ഇതുവരെ വ്യക്തതയില്ല. ഇത്രയേറെ അപകടകാരികളായ രാസവസ്തുക്കളുണ്ടെന്ന് കപ്പൽ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.
കപ്പലപകടങ്ങളിൽ ആൾനാശമില്ലാത്തതിനാൽ പരിസ്ഥിതിനാശത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതായതിനുമടക്കം ഇൻഷ്വറൻസ് തുക നേടിയെടുക്കാനായിരുന്നു സർക്കാരിന് കിട്ടിയ നിയമോപദേശം. കേസുവേണ്ടെന്ന് ചീഫ്സെക്രട്ടറിയും മുഖ്യമന്ത്രിയെ അറിയിച്ചു.
കേസില്ലാതെയും നഷ്ടപരിഹാരം നേടിയെടുക്കാമെന്നും കേസെടുത്താൽ കാലതാമസമുണ്ടാവുമെന്നും സുപ്രീംകോടതിയിയിലെ മുതിർന്ന അഭിഭാഷകനടക്കം സർക്കാരിന് ഉപദേശംനൽകി. നഷ്ടപരിഹാരത്തിനായി കേസെടുക്കേണ്ട ആവശ്യമില്ലെന്ന് നിയമോപദേശം ഉദ്ധരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ ജലജീവികൾക്കാകെ ഭീഷണിയാവുന്ന രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന വിവരം പുറത്തുവന്നതോടെ, വിവാദങ്ങളും വിമർശനങ്ങളും ഭയന്ന് കേസെടുക്കാൻ നിർബന്ധിതമാവുകയായിരുന്നു.
കേസെടുത്തില്ലെങ്കിൽ കോടതി ഇടപെടലിനുള്ള സാദ്ധ്യതയും സർക്കാർ മണത്തു. അതോടെ, കേസെടുക്കാനുള്ള സർക്കാർതീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപി ഷേഖ്ദർവേഷ് സാഹിബിനെ അറിയിക്കുകയായിരുന്നു.
കേസെടുത്തതോടെ, കപ്പലിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യാനും ഇൻഷ്വറൻസ് രേഖകൾ വിളിപ്പിക്കാനുമടക്കം കഴിയും. അപകടമുണ്ടായതെങ്ങനെയെന്നും അന്വേഷിക്കാം.
28വർഷം പഴക്കമുള്ള കപ്പലിലെ സാങ്കേതികപിശക് പരിഹരിക്കാൻ പരിചയക്കുറവുള്ള ജീവനക്കാർക്ക് കഴിഞ്ഞില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്.
കൊച്ചിയിൽ മുങ്ങിയ കപ്പലിന് കടലിൽ ബാലൻസ് ഉറപ്പാക്കുന്ന ബല്ലാസ്റ്റ് മാനേജ്മെന്റ് സംവിധാനം തകരാറിലായിരുന്നു. മെഡിറ്ററേനിയൻ കടലിലെ 15 മീറ്റർവരെ ഉയരമുള്ള തിരകൾ മറികടക്കാനാവുന്ന കപ്പൽ, കൊച്ചിയിൽ 26 ഡിഗ്രി ചരിഞ്ഞപ്പോൾ 12 മണിക്കൂർ കൊണ്ട് പൂർണമായി മുങ്ങി.
കപ്പൽ ചരിഞ്ഞാലും ബല്ലാസ്റ്റിൽ വെള്ളം നിറയ്ക്കാനാവുമായിരുന്നു. മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന വിധത്തിൽ അപകടകരമായും ഉദാസീനമായും കപ്പൽ കൈകാര്യംചെയ്തതിനാണ് എഫ്.ഐ.ആറെങ്കിലും പരിസ്ഥിതിനാശമുണ്ടാക്കിയതടക്കം വകുപ്പുകൾ പിന്നീട് കൂട്ടിച്ചേർക്കാം. കണ്ടെയ്നറുകൾ കയറ്റിയതുമുതലുണ്ടായ സാങ്കേതിക, ഓപ്പറേഷണൽ തകരാറുകളെക്കുറിച്ചും അന്വേഷിക്കാനാവും.