തിരുവനന്തപുരം: നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങൾക്ക് എതിരു നിൽക്കുന്ന ഐ.എ.എസുകാരെ ഒതുക്കാൻ സെക്രട്ടറിമാരുടെ തലയ്ക്ക് മീതെ എക്സ് ഒഫിഷ്യോ സെക്രട്ടറി എന്ന പദവി സൃഷ്ടിച്ച് സർക്കാർ. വിരമിച്ച ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവരെയുമടക്കം എക്സ് ഒഫിഷ്യോ സെക്രട്ടറിയായി നിയമിക്കാൻ സർക്കാരിന് കഴിയും.
വകുപ്പ് സെക്രട്ടറിക്ക് താഴെയാണ് ഈ തസ്തികയെങ്കിലും സെക്രട്ടറി അറിയാതെയോ സെക്രട്ടറിയെ മറികടന്നോ ഏത് തീരുമാനവുമെടുക്കാനും ഫയലുകൾ ഒപ്പിടാനും ഉത്തരവുകളിറക്കാനും എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് കഴിയും. മാത്രമല്ല, ഈ തസ്തികയിൽ നിയമനത്തിന് യാതൊരു പ്രത്യേക യോഗ്യതയും നിശ്ചയിച്ചിട്ടില്ല. ഫലത്തിൽ ഏതൊരാളെയും സെക്രട്ടറിക്ക് താഴെയുള്ള ഈ ഉന്നത പദവിയിൽ നിയമിക്കാൻ സർക്കാരിന് കഴിയും.
യു.പി.എസ്.സി പരീക്ഷ പാസായി 16 വർഷമെങ്കിലും സർക്കാർ സർവ്വീസുള്ള, കുറ്റമറ്റ കരിയറുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് നിലവിൽ സെക്രട്ടറിമാരാവുന്നത്. വഴിവിട്ട സർക്കാർ തീരുമാനങ്ങൾക്ക് തടയിടുന്നത് ഈ സെക്രട്ടറിമാരാണ്.
കേരളത്തിൽ ഐ.എ.എസുകാരുടെ എണ്ണം വളരെ കുറവാണ്. ഉള്ളവർ തന്നെ കേന്ദ്ര ഡെപ്യൂട്ടേഷനും, വിദേശ പഠനവുമായി നാടു വിട്ടിരിക്കുന്നു. അതിനാൽ റിട്ടയർ ചെയ്യുന്നവരെയെല്ലാം പുനർനിയമിക്കുകയാണ്. ഇവരുടെ നിയമനത്തിനെല്ലാം നിയമ പ്രാബല്യം നൽകാൻ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്താണ് എക്സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയുണ്ടാക്കിയത്.
റിട്ടയർ ചെയ്യുമ്പോൾ പെൻഷൻ വാങ്ങണമെന്നും ക്രിമിനൽ കേസുകളിൽ പെടരുതെന്നും മറ്റും ഭയന്ന് തീരുമാനങ്ങളെടുക്കാത്ത, നിലവിലെ ചട്ടം - നോക്കി - ഉദ്യോഗസ്ഥർക്ക് പകരം വരുന്ന, താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഈ എക്സ് ഒഫീഷ്യോ സെക്രട്ടറികൾ ചട്ടവിരുദ്ധമായ തീരുമാനങ്ങളെടുക്കാൻ സർക്കാരിന് തുണയായിരിക്കും. ഇവർ അനാവശ്യമായി നിയമവും ചട്ടവും പറയുന്ന സർക്കാർ ഉദ്യോഗസ്ഥരല്ല.
ഐ.എ.എസുകാരുടെ അധികാരങ്ങൾ കവർന്ന് സെക്രട്ടറിമാർക്ക് ഭീഷണിയായി എക്സ് ഒഫിഷ്യോ സെക്രട്ടറിമാരെ നിയമിക്കുന്നതിനെതിരേ ഐ.എ.എസ് അസോസിയേഷൻ സർക്കാരിനെതിരേ കേസുകൊടുക്കാൻ ഒരുങ്ങുകയാണ്.
ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പോരിനു കളമൊരുങ്ങുകയാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ അധികാരം കവര്‍ന്നെടുക്കുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ച് സര്‍ക്കാര്‍ കാര്യങ്ങള്‍ ചട്ട വിരുദ്ധമായി നേടിയെടുക്കാനായാണ് നീക്കമെന്നാണ് ഐ.എ.എസുകാർ പറയുന്നത്.
സര്‍ക്കാര്‍ തലത്തില്‍ ചില ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥര്‍ നടത്തുന്ന ചില നിയമനങ്ങള്‍ക്ക് അടക്കം നിയമസാധുത നല്‍കുന്നതിനാണ് എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരം നല്‍കി വിജ്ഞാപനം ഇറക്കിയതെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം.
കേന്ദ്ര സര്‍ക്കാര്‍ മാതൃകയിലാണ് സെക്രട്ടറിക്കു പകരം എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്കു പദവി നല്‍കുന്ന അധികാരമെന്നു വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും ചട്ടപ്രകാരം ഇതു ശരിയല്ലെന്ന് ഐ.എ.എസുകാർ പറയുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍ എത്തുന്നവര്‍ അടക്കമുള്ള അണ്ടര്‍ സെക്രട്ടറി റാങ്കിനു മുകളിലുള്ളവര്‍ക്ക് ചില പ്രത്യേക ഫയലുകളില്‍ തീരുമാനമെടുക്കാന്‍ വേണ്ടി മാത്രമാണ് ഈ അധികാരം നല്‍കിയിട്ടുള്ളതെന്നും അവര്‍ പറയുന്നു.
ആഭ്യന്തര മന്ത്രാലയം അടക്കമുള്ള സ്ഥലങ്ങളില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ ഡപ്യൂട്ടേഷനില്‍ എത്താറുണ്ട്. ഇത്തരം ചുരുക്കം സ്ഥലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സെക്രട്ടറിയുടെ അധികാരം നല്‍കാന്‍ വേണ്ടി മാത്രമാണ് കേന്ദ്രത്തില്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറി പദം ഉപയോഗിക്കുന്നത്.
എന്നാല്‍ കേരളത്തിൽ ശാസ്ത്ര, സാങ്കേതിക വകുപ്പിലും കെ ഡിസ്‌കിലും കിഫ്ബിയിലും ആസൂത്രണ വകുപ്പിലും എക്‌സ് ഒഫിഷ്യോ സെക്രട്ടറിമാരുണ്ട്. ഭേദഗതിയിലൂടെ ഈ തസ്തികകള്‍ക്കെല്ലാം നിയമപ്രാബല്യം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥ ശ്രേണിയില്‍ സെക്രട്ടറിക്ക് താഴെ എക്സ് ഒഫിഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തി റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയതു വഴി സര്‍ക്കാരിന്റെ എല്ലാ ഉത്തരവുകളിലും ഒപ്പിടാന്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിമാര്‍ക്ക് അധികാരം വരും.
വിരമിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നടത്തിയ പാര്‍ട്ടി നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള ചില കേസുകള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കൂടിയാണ് ഇപ്പോള്‍ ഇത്തരമൊരു റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി കൊണ്ടുവന്നതെന്ന ആരോപണവും ശക്തമാണ്.
എക്‌സ് ഒഫിഷ്യോ സെക്രട്ടറിയുടേത് പുതിയ കാറ്റഗറിയല്ലെന്നും വിജ്ഞാപനത്തിന് ഒപ്പമുള്ള വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്