ഗവർണറുമായി സർക്കാരിന്‍റെ അന്തർധാര സജീവം. എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം വയ്ക്കണമെന്ന് രാവിലെ നിർദ്ദേശിച്ച ഗവ‌ർണർ വൈകിട്ട് സർക്കാർ ചടങ്ങുകളിൽ ചിത്രം വേണ്ടെന്ന് ചുവടുമാറ്റി. അനുനയം മുഖ്യമന്ത്രിയുടെ മുൻകൈയിൽ. മദ്ധ്യസ്ഥനായത് ആർഎസ്എസ് നേതാവായ കേന്ദ്രമന്ത്രി. ഗവർണർ ആർലേക്കറെ പിണക്കാൻ പിണറായി തയ്യാറല്ല. പുതിയ ഗവർണർ കേന്ദ്രത്തിനും പിണറായിക്കുമിടയിലെ പാലമാവുമ്പോൾ

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷചടങ്ങിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിൽ പ്രശ്നം വഷളാക്കിയത് പ്രോട്ടോക്കോൾ പ്രശ്നമല്ല, കൃഷിവകുപ്പിന്റെ പിടിവാശിയാണെന്ന് വിമർശിച്ച് ഗവർണറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ രംഗത്തെത്തിയിരുന്നു. 

New Update
pinarai vijayan rajendra viswanath arlekar

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള അന്തർധാര കൂടുതൽ സജീവമായെന്ന സൂചന നൽകിയാണ് രാജ്ഭവനിലെ സർക്കാർ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കാനുള്ള തീരുമാനം ഗവർണർ കൈക്കൊണ്ടത്. 

Advertisment

രാജ്ഭവനിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും അതിലെ പുഷ്‌പാർച്ചനയും വിളക്കു തെളിക്കലും തുടരാനായിരുന്നു ഉദ്യോഗസ്ഥർക്ക് ഗവർണർ നിർദ്ദേശം നൽകിയിരുന്നത്. 


എന്നാൽ മന്ത്രിമാരുടെയും ചീഫ് ജസ്റ്റിസിന്റെയും സത്യപ്രതിജ്ഞ പോലുള്ള ചടങ്ങുകളിൽ ഭാരതാംബ ചിത്രവും നിലവിളക്കും ഉണ്ടാവേണ്ടതില്ലെന്നും നിലവിളക്കു കൊളുത്തുന്നത് അത്തരം ചടങ്ങുകളുടെ ഭാഗമല്ലെന്നും ഗവർണർ നിലപാടെടുത്തിരുന്നു. 

എന്നാൽ ഇന്നലെ വൈകിട്ടോടെ ഗവർണർ തീരുമാനം മാറ്റുകയായിരുന്നു. ഇന്ന് കേരള സർവകലാശാലയിലെത്തിയ ഗവർണറെ ഏറെ അകലെ നിന്ന് എസ്.എഫ്.ഐക്കാർ ബാനർ ഉയർത്തിക്കാട്ടുകയല്ലാതെ കാര്യമായ പ്രതിഷേധമുണ്ടായില്ലെന്നതും ഇതുമായി കൂട്ടിവായിക്കണം. 

‘വീ നീ‍ഡ് ചാൻസലർ നോട്ട് സവർക്കർ’ എന്നെഴുതിയ ഫ്ലക്സ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിക്കാതെ ഫ്ലക്സ് ഉയർ‌ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐക്കാർ വഴിയിൽ തടയുകയും കാർ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.


മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്തു നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലാണ് തീരുമാനം മാറ്റിയത്. ആർ.എസ്.എസ് നേതാവായ ഒരു കേന്ദ്രമന്ത്രിയുമായി സർക്കാർ നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് ഗവർണറുടെ അനുനയം എന്നാണ് സൂചന. 


സർക്കാർ പരിപാടികളിൽ നിന്ന് ചിത്രം മാറ്റിയെങ്കിലും രാജ്ഭവനിൽ ഗവർണർ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലെല്ലാം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവും അതിലെ പുഷ്‌പാർച്ചനയും വിളക്കു തെളിക്കലും തുടരും. 

പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചത് വിവാദമായിരുന്നു.
 
അതേസമയം, രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷചടങ്ങിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിൽ പ്രശ്നം വഷളാക്കിയത് പ്രോട്ടോക്കോൾ പ്രശ്നമല്ല, കൃഷിവകുപ്പിന്റെ പിടിവാശിയാണെന്ന് വിമർശിച്ച് ഗവർണറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാർ രംഗത്തെത്തിയിരുന്നു. 


ലേഖനം. നിലവിളക്കിനെയും ചിത്രത്തെയും വകുപ്പ് എതിർത്തു. പിന്നീട് നിലവിളക്കിനെതിരായ എതിർപ്പ് പിൻവലിച്ചെങ്കിലും ഭാരതാംബ ചിത്രം ആർ.എസ്.എസുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് എതിർത്തു. 


ദേശീയപതാക കൈയിലേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കാമെന്നും പുഷ്പാർച്ചന നിർബന്ധമല്ലെന്നും രാജ്ഭവൻ അറിയിച്ചെങ്കിലും പരിപാടി റദ്ദാക്കുകയായിരുന്നു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണ് കൃഷിമന്ത്രി ചെയ്തതെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി.

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായതോടെ, രാജ്ഭവനിലെ പരിപാടികൾക്ക് തുടക്കത്തിൽ വിളക്ക് കൊളുത്തുന്നതും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതും തുടക്കത്തിലും ഒടുക്കവും ദേശീയഗാനം ആലപിക്കുന്നതും നിർബന്ധമാക്കിയിരുന്നു. 

രാജ്യത്തിന്റെ പാരമ്പര്യത്തോടും ഏകതയോടുമുള്ള ബഹുമാനത്തിന്റെ ഭാഗമായാണിത്. ഒരു വിവാദവുമില്ലാതെ പല ചടങ്ങുകളും ഇത്തരത്തിൽ നടത്തി. പരിസ്ഥിതി ദിനാഘോഷച്ചിൽ നിലവിളക്കും ചിത്രവും നീക്കണമെന്നാണ് കൃഷിവകുപ്പ് ആവശ്യപ്പെട്ടത്. 


താത്പര്യമില്ലാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തിലെ പുഷ്പാർച്ചന നടത്തേണ്ടതില്ലെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു. എന്നിട്ടും വിഷയം രാഷ്ട്രീയവത്കരിക്കാനാണ് കൃഷിമന്ത്രി ശ്രമിച്ചത്.


പുഷ്പാർച്ചന പ്രോട്ടോക്കോൾ വിരുദ്ധമാണെന്ന് പരിപാടിയുടെ അന്ന് രാവിലെയാണ് സർക്കാർ അറിയിച്ചത്. ദേശീയ ചിഹ്നങ്ങളിൽ പുഷ്പാർച്ചന നടത്തുന്നതും നിലവിളക്കു കൊളുത്തുന്നതും വിലക്കി എന്തെങ്കിലും പ്രോട്ടോക്കോളുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. 

ഭാരതമാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാവും? ദേശീയഗാനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് എന്നു പറയാമെങ്കിൽ ചിത്രത്തിൽ പുഷ്പം അർപ്പിക്കുന്നതിൽ എന്താണ് തെറ്റ് ? 

സത്യപ്രതിജ്ഞ പോലുള്ള ചടങ്ങുകളിൽ ചിത്രം ഉണ്ടാകുമോ എന്നതാണ് പലരും ചോദിക്കുന്നത്. നിലവിളക്കു കൊളുത്തുന്നത് അത്തരം ചടങ്ങുകളുടെ ഭാഗമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.


ഭാരതാംബ എന്ന സങ്കൽപ്പം ഏതെങ്കിലും സംഘടനയുടെ അജൻഡയുടെ ഭാഗമായി ഉയർന്നുവന്നതല്ല. കാവിക്കൊടിയും സിംഹവുമുള്ള ഭാരതാംബയുടെ ചിത്രത്തെ രാഷ്ട്രീയചിത്രമായി കുറച്ചുകാണുന്നത് ആ സങ്കൽപത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ആഴം അവഗണിക്കുന്നതിനു തുല്യമാണ്. 


ഭാരതാംബയെ വർഗീയവത്കരിക്കുന്നതും അപകടകരമായ കീഴ‌്‌വഴക്കമാണ്. ഫ്രാൻസിന് മാരിയാനും ഗ്രീസിന് അഥീനയും പോലെ ഇന്ത്യയ്ക്ക് ഭാരതാംബയുണ്ട്. 

അതൊരു ആധിപത്യ പ്രതീകമല്ല, ഭക്തിയുടെയും സമർപ്പണത്തിന്റെയും പ്രതീകമാണ്. ദേശസ്നേഹത്തിന്റെ സാംസ്‌കാരിക പ്രകടനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകാത്ത മനോഭാവമാണ് സർക്കാരിന്റേത്. 

സമവായം കണ്ടെത്താൻ ശ്രമിക്കാതെ ചടങ്ങ് ഉപേക്ഷിച്ച സർക്കാർ നടപടി ദേശീയതയുടെ സാംസ്‌കാരിക ആവിഷ്‌കാരം അംഗീകരിക്കാനുള്ള വിമുഖതയാണ് പ്രകടമാക്കുന്നത്. 

ഭാരതാംബയെന്ന ആശയം തന്നെ ചിലർക്കുള്ള അസ്വസ്ഥതയായി മാറുകയാണെന്നും രാജ്യത്തിന്റെ പ്രതീകങ്ങളെ പാർട്ടിപരമായ കണ്ണിലൂടെ കാണുന്നത് അവസാനിപ്പിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.