കോളേജ് രാഷ്ട്രീയം എത്രയും വേഗം നിർത്തുന്നതാണ് ഭാവിക്ക് നല്ലത് - സർക്കാരിന് മുന്നറിയിപ്പുമായി ഗവർണർ. തലതിരിഞ്ഞ രാഷ്ട്രീയക്കളി കാരണം കുട്ടികൾ പുറത്തേക്ക് ഒഴുകുന്നു. സർവകലാശാലകളെയും കോളേജുകളെയും രാഷ്ട്രീയ അതിപ്രസരം നശിപ്പിക്കുന്നു. സർവകലാശാലകളുടെ വിഹിതം 50% വരെ സർക്കാർ വെട്ടിക്കുറയ്ക്കുന്നതിലും ഇടപെടും. സർക്കാരിനെതിരേ കടുപ്പിച്ച് ഗവർണർ

സർവകലാശാലകൾക്ക് സ്വയംഭരണമുണ്ടാവണം. കുട്ടികളുടെ ഒഴുക്കിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കണം. യൂണിവേഴ്സിറ്റികൾ സ്വതന്ത്രമായി പ്രവർത്തിക്കണം. രാഷ്ട്രീയപരമായല്ലാതെ തീരുമാനങ്ങളെടുക്കാൻ സർവകലാശാലാ സംവിധാനത്തിന് സ്വാതന്ത്ര്യമുണ്ടാവുകയും വേണം.

New Update
rajendra arlekar

തിരുവനന്തപുരം: യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയക്കളി എത്രയും വേഗം നിർത്തുന്നതാണ് നല്ലതെന്ന് കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സംസ്ഥാന സർക്കാരിനെ പൊരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സർവകലാശാലകളെയും കോളേജുകളെയും രാഷ്ട്രീയ അതിപ്രസരം നശിപ്പിക്കുമെന്നും പുനർവിചിന്തനം നടത്തിയില്ലെങ്കിൽ അടുത്ത തലമുറകളുടെ ഭാവി അവതാളത്തിലാവുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.

Advertisment

യൂണിവേഴ്സിറ്റികളിലെ സർക്കാരിന്റെ ഇടപെടൽ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയതിലൂടെ, തന്റെ പരിഗണനയിലുള്ള 2 യൂണിവേഴ്സിറ്റി ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചനയും ഗവർണർ നൽകി. ഇവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനാണ് സാദ്ധ്യത.


കേരളത്തിലെ തലതിരിഞ്ഞ രാഷ്ട്രീയക്കളി കാരണം കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പഠനത്തിന് ഒഴുകുന്നതായി കേരള സർവകലാശാലയിൽ ഗവർണർ വ്യക്തമാക്കി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ന്യൂനതയാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട ക്യാമ്പസുകൾ. ഇതിനെ പോസിറ്റീവായല്ല സമൂഹം കാണുന്നത്.  

സർവകലാശാലകൾക്ക് സ്വയംഭരണമുണ്ടാവണം. കുട്ടികളുടെ ഒഴുക്കിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കണം. യൂണിവേഴ്സിറ്റികൾ സ്വതന്ത്രമായി പ്രവർത്തിക്കണം. രാഷ്ട്രീയപരമായല്ലാതെ തീരുമാനങ്ങളെടുക്കാൻ സർവകലാശാലാ സംവിധാനത്തിന് സ്വാതന്ത്ര്യമുണ്ടാവുകയും വേണം. രാഷ്ട്രീയം കാരണം ഇത് ഇപ്പോൾ സാദ്ധ്യമാവുന്നില്ല.


ക്യാമ്പസുകളിലെ രാഷ്ട്രീയം വിദ്യാർത്ഥികളെ മടുപ്പിക്കുന്നു. ഇത് തിരിച്ചറിഞ്ഞേ പറ്റൂ. പൂനെയിലെ ബാലാജി സർവകലാശാലയിൽ പോയപ്പോൾ നൂറുകണക്കിന് മലയാളി വിദ്യാർത്ഥികളെ കണ്ടു. അവിടത്തെ കോർപറേഷന്റെ ഒരു വാർഡിൽ ഒരു ലക്ഷത്തിലേറെ മലയാളികളുണ്ട്. രാഷ്ട്രീയ അതിപ്രസരം മടുത്താണ് ഈ ഒഴുക്ക്.


ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിൽ നിന്നുള്ള ഈ ഒഴുക്കിന് കാരണമെന്താണെന്ന് ആത്മപരിശോധന നടത്തണം. കാരണം കണ്ടെത്തി പരിഹരിക്കണം. സർവകലാശാലകളെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തിന് ഹിതകരമല്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് രാഷ്ട്രീയം ഒഴിവാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മികച്ച അടിസ്ഥാനസൗകര്യങ്ങളും കോഴ്സുകളുമൊരുക്കി വിദ്യാർത്ഥികളുടെ ഒഴുക്ക് നിരുത്സാഹപ്പെടുത്തണം- ഗവർണർ വ്യക്തമാക്കി.

സർവകലാശാലകളുടെ പദ്ധതി വിഹിതത്തിൽ 50%വരെ സർക്കാർ വെട്ടിക്കുറയ്ക്കുന്നെന്നും ഇത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നെന്നും വൈസ്ചാൻസലർമാർ ഗവർണറോട് പരാതിപ്പെട്ടു.


വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെയടക്കം ഇത് ബാധിക്കുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുമെന്ന് ഗവർണർ ആർ.വി ആർലേക്കർ വി.സിമാർക്ക് ഉറപ്പു നൽകി. 


ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയുടെ (ഇഗ്നോ) കോഴ്സുകൾ എല്ലാ സർവകലാശാലകളും അംഗീകരിക്കണമെന്ന് ഗവർണർ വി.സിമാരോട് നിർദ്ദേശിച്ചു. കോഴ്സുകൾ അംഗീകരിക്കുന്നതിൽ തടസമില്ലെന്നും പി.എസ്.സി തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതാണ് പ്രശ്നമെന്നും വി.സിമാർ അറിയിച്ചു. അക്കാഡമിക് കലണ്ടർ കൃത്യമായി പാലിക്കണമെന്നും പരീക്ഷയും ഫലപ്രഖ്യാപനവും സമയത്ത് നടത്തണമെന്നും ഗവർണർ നിർദ്ദേശിച്ചു.