/sathyam/media/media_files/2025/06/19/v-sivankutty-rajendra-viswantah-arlekar-2025-06-19-13-50-09.jpg)
തിരുവനന്തപുരം: രാജ്ഭവനെ ആർ.എസ്.എസ് ശാഖയുടെ നിലവാരത്തലേക്ക് താഴ്‌ത്താൻ ശ്രമിക്കരുതെന്നും ആർ.എസ്.എസ് അജൻഡ നടപ്പാക്കാനുള്ള സ്ഥലമായി മാറ്റാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശിച്ചതിന് പിന്നാലെ തിരിച്ചടിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതാണ് വിവാദമായത്.
ഇതിൽ പ്രതിഷേധിച്ച് ചടങ്ങിൽ പങ്കെടുക്കാതെ മന്ത്രി വി.ശിവൻകുട്ടി മടങ്ങുകയും ചെയ്തു. ഭാരതാംബയുടെ ചിത്രം വേദിയിലുള്ളതിനാൽ ബഹിഷ്കരിക്കുകയാണെന്ന് മന്ത്രി ശിവൻകുട്ടി രാജ്ഭവൻ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് സംസ്ഥാന സർക്കാരിന്റെ പരിപാടിയല്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം.
ഭാരതാംബയുടെ ചിത്രം വേദിയിൽ ഉണ്ടാവില്ലെന്ന് മന്ത്രിക്ക് നേരത്തേ രാജ്ഭവൻ ഉറപ്പു നൽകിയിരുന്നു. ഇക്കാര്യം ഉറപ്പാക്കിയ ശേഷമാണ് ശിവൻകുട്ടി രാജ്ഭവനിലെ പരിപാടിക്ക് എത്തിയത്. എന്നാൽ വേദിയിലേക്ക് കയറാൻ തുടങ്ങും മുൻപേ വേദിയുടെ വലതുഭാഗത്ത് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മന്ത്രിയുടെ ശ്രദ്ധയിൽപെട്ടു. ഇത് മന്ത്രി ചോദ്യം ചെയ്തു. പിന്നാലെ ബഹിഷ്കരിക്കുകയായിരുന്നു.
സംസ്ഥാന സർക്കാരും രാജ്ഭവനും സംഘടിപ്പിക്കുന്ന ചടങ്ങിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചിത്രം പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പിന്നീട് പറഞ്ഞു. പുരസ്കാരം നേടിയ കുട്ടികൾക്കെല്ലാം അഭിനന്ദനം അറിയിച്ച ശേഷം, ഭാരതാംബ ചിത്രം അംഗീകരിക്കാൻ ആവില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രം മാറ്റുമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്ന് രാജ്ഭവൻ പറയുന്നു. സത്യപ്രതിജ്ഞ പോലുള്ള ചടങ്ങുകളിൽ മാത്രമാണ് ഭാരതാംബ ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചു. ഇന്ത്യ എന്റെ രാജ്യം, ഭരണഘടനയാണ് നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കൽപ്പവും അതിനു മുകളില്ല എന്ന് മൈക്കിലൂടെ പറഞ്ഞാണ് ശിവൻകുട്ടി വാക്കൗട്ട് നടത്തിയത്.
ഗവർണറുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നെന്ന് പ്രഖ്യാപിച്ച ശേഷമാണ് ശിവൻകുട്ടി പുറത്തേക്ക് പോയത്. പരിപാടിയുടെ മിനുട്ട് ടു മിനുട്ട് ഷെഡ്യൂളിലും ഭാരതാംബയുടെ ചിത്രത്തിലെ പുഷ്പാർച്ചനയും വിളക്ക് കൊളുത്തലും ഉണ്ടായിരുന്നില്ല. രാജ്ഭവനെ ആർ.എസ്.എസ് കേന്ദ്രമാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. മുൻ ഗവർണർ ഖാനേക്കാൾ കടുത്ത നിലപാടാണ് ആർലേക്കർ സ്വീകരിക്കുന്നത്.
മുഖ്യമന്ത്രി നിലപാട് പ്രഖ്യാപിച്ച ശേഷവും അഹങ്കാരവും ധിക്കാരവുമാണ് രാജ്ഭവൻ കാട്ടുന്നത്. ഗവർണർ വിളിച്ചാൽ കുട്ടികൾ പോവില്ല. മാന്യമായ രീതിയാണെന്ന് കരുതിയാണ് കുട്ടികളെ പോവാൻ അനുവദിച്ചത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളെയും വിളിച്ചുകൊണ്ട് ഇറങ്ങാമായിരുന്നു. മാന്യത കൊണ്ടാണ് അത് ചെയ്യാതിരുന്നത്. കുട്ടികളിൽ വർഗ്ഗീയത തിരുകിക്കയറ്റാനാണ് ഗവർണർ ശ്രമിച്ചത്.
ഭാരതാംബ എന്ന ചിത്രം കുട്ടികൾ കണ്ടിട്ടില്ല. ഇനി പാഠപുസ്കത്തിലും ഭാരതാംബ ചിത്രം ഉൾപ്പെടുത്തുമായിരിക്കും. ഇത്തരം ചിത്രം വർഗീയതയാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന ചിത്രം ഒരു സ്കൂളിലും അനുവദിക്കില്ല. ഇനി സർക്കാർ പരിപാടി രാജ്ഭവനിൽ നടത്തുന്നത് ആലോചിച്ച് മാത്രം.
രാജ്ഭവൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കുത്തകയല്ല. സത്യപ്രതിജ്ഞയ്ക്ക് പോവുമ്പോൾ ഭാരതാംബ ചിത്രം വച്ചാൽ അത് അപ്പോൾ ആലോചിക്കും. രാജ്ഭവൻ കാട്ടുന്നത് അഹങ്കാരവും ധിക്കാരവും. ഗവർണറെ വിളിക്കുന്ന പരിപാടിക്കെല്ലാം ഭാരതാംബയുടെ ചിത്രം വയ്ക്കാൻ പറ്റുമോ ? ഇനി കുട്ടികളെ രാജ്ഭവനിലെ പരിപാടികൾക്ക് വിടില്ല.
ശക്തമായ മുന്നറിയിപ്പാണ് രാജ്ഭവന് മന്ത്രി ശിവൻകുട്ടി നൽകുന്നത്. ഇനി പരിപാടികളിൽ ആർ.എസ്.എസ് ചിത്രം വച്ചാൽ ബഹിഷ്കരിക്കുമെന്നാണ് ശിവൻകുട്ടി വിശദീകരിക്കുന്നത്. അതേസമയം, ഔദ്യോഗിക പരിപാടികളിൽ ഭാരതാംബ ചിത്രം ഇനിയുണ്ടാവില്ലെന്ന് രാജ്ഭവൻ അറിയിച്ചെന്നാണ് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചത്.
സർക്കാർ പരിപാടികളിൽ ഭരണഘടന അംഗീകരിച്ചിട്ടുള്ള പൊതുബിംബങ്ങളേ ആകാവൂ. ഭാരതാംബയുടെ ചിത്രം വച്ചതിൽ അപാകതയുണ്ടെന്ന് ഗവർണർക്കും വ്യക്തമായതിനാലാണ് ഔദ്യോഗിക പരിപാടികളിൽ ഈ ചിത്രം വയ്ക്കില്ലെന്ന് അറിയിച്ചത് - ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് ഇങ്ങനെ - ഓരോരുത്തരുടെയും താത്പര്യമറിയിച്ചുള്ള പ്രദർശനം പാടില്ല. പൊതുവിൽ രാജ്യത്തിന് അംഗീകരിക്കാനാവുന്നതാവണം രാജ്ഭവനിൽ പ്രദർശിപ്പിക്കേണ്ടത്. അല്ലാത്തത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അംഗീകരിക്കാനാവില്ല.
രാജ്ഭവനെ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുത്. ഭാരതാംബയുടെ ചിത്രം ഭരണഘടന ഉയർത്തിപ്പിടിക്കുന്നതല്ല. ചിത്രത്തിലുള്ള കൊടി ആർ.എസ്.എസിന്റേതാണ്. അത് ആർ.എസ്.എസുകാർ ബഹുമാനിച്ചോട്ടെ. എല്ലാവരും അംഗീകരിക്കണമെന്ന് ശഠിച്ചാൽ നടക്കില്ല. രാജ്യത്ത് ഔദ്യോഗികമല്ലാത്ത ചിത്രം അങ്ങനെയാണെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്.
രാജ്ഭവനിലുള്ള ചിത്രത്തിലുള്ളത് ഇന്ത്യയുടെ ഭൂപടമല്ല. ബ്രിട്ടീഷ് ഭരണപ്രദേശങ്ങളുൾപ്പെട്ടതാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഒറ്റ ഹിന്ദുത്വ രാഷ്ട്രമാക്കി ഏകീകരിക്കുകയെന്ന ആർ.എസ്.എസ് പ്രോജക്ടിന് ഭരണഘടനയുടെ പിൻബലമില്ല. ഇത് അംഗീകരിക്കാൻ സർക്കാരിനാവില്ല.
സ്വാതന്ത്ര്യ സമരത്തോടും സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടന രൂപംകൊണ്ടപ്പോഴും ആർ.എസ്.എസ് അതൃപ്തിയും അസന്തുഷ്ടിയും പരസ്യമായി പ്രകടിപ്പിച്ചതാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയാണ് ആവശ്യമെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറഞ്ഞത്.
സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ളതായിരിക്കണമെന്നും വാദിച്ചു. രാജ്ഭവനിൽ വച്ച ചിത്രത്തിലെ പതാക അതാണ്. ഭരണഘടനയോടും ദേശീയപതാകയോടും അസഹിഷ്ണുതയുള്ള സംഘടനയാണ് ആർ.എസ്.എസ് - മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്ഭവൻ ഓഡിറ്റോറിയത്തിലെ സർക്കാരിന്റെ പരിപാടിയിൽ സ്ഥാപിച്ച ഭാരതാംബ ചിത്രത്തിലുണ്ടായിരുന്ന താമര ചിത്രം രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്നും വിഭാഗീയ ധ്വനിയുണ്ടാക്കുന്നതാണെന്നും സർക്കാർ.
പ്രമുഖ സാമൂഹ്യ സംഘടനയുടെ യോഗങ്ങളിൽ പതിവായി ഉപയോഗിക്കന്നതാണ് ചിത്രമെന്നും കൊടി പ്രത്യക്ഷത്തിൽ വിഭാഗീയമാണെന്നും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോക് ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു.
ഈ ചിത്രം മാറ്റാത്തതിനാൽ മന്ത്രി പി.പ്രസാദ് പരിപാടി റദ്ദാക്കിയിരുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിക്ക് പുറമെയുള്ള ബിംബങ്ങളും ചിത്രങ്ങളും സർക്കാർ പരിപാടികളിൽ ഒഴിവാക്കണമെങ്കിൽ മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ച് ഗവർണർക്ക് ഉപദേശം നൽകണം. നിയമ, പൊതുഭരണ വകുപ്പുകളും ഇക്കാര്യം പരിശോധിക്കണമെന്നും കൃഷിവകുപ്പിന്റെ കുറിപ്പിലുണ്ട്.