കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കാന്‍ ശശി തരൂര്‍ ? തരൂരിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസും ! പ്രിയങ്കാ ഗാന്ധിപോലും പ്രചരണത്തിനെത്തിയിട്ടും നിലമ്പൂരിലേയ്ക്ക് തിരിഞ്ഞു നോക്കാതെ ഉലകം ചുറ്റി നടന്ന തരൂരിന്‍റെ പുതിയ ആവലാതി പാര്‍ട്ടിയുമായി അകലാന്‍ ലക്ഷ്യം വച്ച് ! കരുതലോടെ കോണ്‍ഗ്രസും !

കഴിഞ്ഞ ഏതാനും നാളുകളായി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നകലാന്‍ കാരണം തേടി നടക്കുകയാണെന്ന നിരീക്ഷണം ശക്തമാണ്. തരൂര്‍ ബിജെപിയുമായി അടുക്കുകയാണെന്ന അഭ്യൂഹങ്ങള്‍ പല തലത്തില്‍ പ്രചരിക്കുന്നതിനിടെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

New Update
sasi tharoor nilamboor

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്ഷണം കിട്ടിയില്ലെന്ന ഡോ. ശശി തരൂരിന്‍റെ പ്രതികരണം കരുതിക്കൂട്ടിയുള്ളതെന്ന് നിരീക്ഷണം. തരൂരിനെ ഇലക്ഷന്‍റെ താരപ്രചാരകനായി ഉള്‍പ്പെടുത്തി ഇലക്ഷന്‍ കമ്മീഷന് പാര്‍ട്ടി നല്‍കിയ കത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടതോടെ ശശി തരൂര്‍ ശരിക്കും വെട്ടിലായി.

Advertisment

പാര്‍ട്ടി യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ ഉലകം ചുറ്റി നടന്ന ശേഷം ക്ഷണം കിട്ടിയില്ലെന്ന വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത് പുറത്തേയ്ക്ക് ചാടാനുള്ള കാരണം തേടിയുള്ള തരൂരിന്‍റെ നീക്കമാണെന്ന സംശയമാണ് കോണ്‍ഗ്രസിനുള്ളത്.


അതിനാല്‍ തന്നെ തരൂരിനെ പ്രതികരിച്ച് പ്രകോപിപ്പിക്കേണ്ടെന്ന നിര്‍ദേശമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ശശി തരൂരിനെ പാര്‍ട്ടിയില്‍ എത്തിച്ച് തിരുവനന്തപുരത്ത് മല്‍സരിപ്പിച്ച് വിജയിപ്പിച്ചത് കോണ്‍ഗ്രസാണ്. 4 തവണയാണ് തരൂരിന് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് സീറ്റ് നല്‍കിയത്. അതിനിടയില്‍ കേന്ദ്ര സഹമന്ത്രിയുമാക്കി.

മന്ത്രിപദവിയുടെ ആദ്യ കാലയളവില്‍ ലളിത് മോദിയുമായി ചേര്‍ന്ന് ഐപിഎല്‍ ടീമുണ്ടാക്കി ബ്രോക്കറിംങ്ങ് ഇടപാട് നടത്തി പണം നേടാന്‍ ശ്രമിച്ച വിവാദത്തില്‍ ഒരു തവണ രാജിവയ്ക്കേണ്ടി വന്നു. 

പിന്നീട് ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തരൂരിന്‍റെ രാജി ആവശ്യം ഉയര്‍ന്നെങ്കിലും അന്ന് സംരക്ഷണം നല്‍കിയതും പാര്‍ട്ടിയായിരുന്നു.


എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ സജീവമാകാന്‍ കഴിയാതെ വന്നിട്ടുള്ളപ്പോഴാണ് തരൂരിന് തിരുവനന്തപുരത്ത് ഭൂരിപക്ഷം കുറഞ്ഞത്. രണ്ട് തവണയും കഷ്ടിച്ചാണ് കടന്നു കൂടിയത്.


എന്തായാലും കഴിഞ്ഞ ഏതാനും നാളുകളായി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നകലാന്‍ കാരണം തേടി നടക്കുകയാണെന്ന നിരീക്ഷണം ശക്തമാണ്. തരൂര്‍ ബിജെപിയുമായി അടുക്കുകയാണെന്ന അഭ്യൂഹങ്ങള്‍ പല തലത്തില്‍ പ്രചരിക്കുന്നതിനിടെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ ചില അന്തര്‍ദേശീയ ദൗത്യങ്ങള്‍ ഏല്പിക്കാന്‍ ഒരുങ്ങുകയാണെന്നും അതല്ല, കേരളത്തില്‍ തരൂരിനെ മുമ്പില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി നീക്കമെന്നുമുള്ള അഭ്യൂഹങ്ങളൊക്കെ ശക്തമാണ്.

അതിനിടയിലാണ് പാര്‍ട്ടി ഉപതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അവിടെയെത്തി പ്രചരണത്തില്‍ പങ്കെടുക്കാന്‍ ബാധ്യത ഉണ്ടെന്നിരിക്കെ അത് ചെയ്യാതെ തന്നെ ക്ഷണിച്ചില്ലെന്ന പരാതി ഉയര്‍ത്തിയത് കോണ്‍ഗ്രസും നിരീക്ഷകരും ഗൗരവതരമായ നീക്കമായാണ് കാണുന്നത്.