ശശി തരൂര്‍ നടത്തുന്നത് നിര്‍ണായക നീക്കം. ബിജെപിയിലേയ്ക്കില്ലെന്ന് പറയുന്നത് വ്യക്തമായ ധാരണയോടെ. തരൂരിന് പുതിയ അന്തര്‍ദേശീയ ചുമതല. പുതിയ പാര്‍ട്ടി ദൗത്യവും തരൂരിന് നല്‍കിയെന്ന് സൂചന. പറഞ്ഞും പിണങ്ങിയും അഭയം നല്‍കിയ കോണ്‍ഗ്രസിനെ 'ശശി'യാക്കാനൊരുങ്ങി തരൂര്‍ !

കോൺഗ്രസിലെ വിമതരെ പുറത്തെത്തിച്ച് പുതിയ പാർ‍ട്ടി ഉണ്ടാക്കുക എന്നത് സംഘപരിവാറിൻെറ പദ്ധതിയാണ്. ഇതിന് ശശി തരൂരിനെ ഉപയോഗപ്പെടുത്താനുളള സാധ്യത തളളിക്കളയാനാവില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

New Update
sasi tharoor Controversy
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നി‍ർണായക സന്ദർഭങ്ങളിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പ്രവണത തുടരുന്ന ശശി തരൂരിൻെറ മനസിലിരുപ്പ് എന്തെന്ന് വ്യക്തമാകാതെ നേതൃത്വം.

Advertisment

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ച ഘട്ടത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി സംസാരിച്ച് ശ്രദ്ധനേടിയ തരൂർ, പിന്നീട് സർ‍ക്കാരിൻെറ നയതന്ത്ര ദൗത്യം ഏറ്റെടുത്ത് അമേരിക്ക ഉൾപ്പെടെയുളള രാജ്യങ്ങളിൽ പോയിരുന്നു.


നയതന്ത്ര ദൗത്യങ്ങൾക്ക് സ്ഥിരം സമിതിയേ നിയോഗിക്കാൻ ആലോചിക്കുന്ന കേന്ദ്രസർക്കാർ അതിൻെറ തലപ്പത്തേക്ക് തരൂരിനെ നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഡൽഹി വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ട്.


ഇതുകൊണ്ടുതന്നെ പുതിയ ഓഫറെന്തെങ്കിലും ലഭിച്ചത് അനുസരിച്ചാണോ തരൂർ പാ‍ർട്ടിയെ വെട്ടിലാക്കുന്ന പ്രവണത തുടരുന്നതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും സംശയമുണ്ട്.

ദേശിയ തലത്തിൽ കോൺഗ്രസിലെ അസംതൃപ്തരെ കൂട്ടി തരൂരിൻെറ നേതൃത്വത്തിൽ പുതിയ പാർട്ടി ഉണ്ടാക്കാൻ നീക്കം നടക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഇതാണ് കോൺഗ്രസ് നേതൃത്വത്തിൽ സംശയം ബലപ്പെടാൻ കാരണം.

sasi tharoor-6

കോൺഗ്രസിലെ വിമതരെ പുറത്തെത്തിച്ച് പുതിയ പാർ‍ട്ടി ഉണ്ടാക്കുക എന്നത് സംഘപരിവാറിൻെറ പദ്ധതിയാണ്. ഇതിന് ശശി തരൂരിനെ ഉപയോഗപ്പെടുത്താനുളള സാധ്യത തളളിക്കളയാനാവില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.


എഴുതിയ പുസ്തകങ്ങളും പ്രസിദ്ധീകരിച്ച ലേഖനങ്ങളും പൊതുമണ്ഡലത്തിൽ ഉളളതുകൊണ്ട് തരൂരിന് ബി.ജെ.പിയിൽ ചേരാൻ പ്രയാസമുണ്ടാകും. ബി.ജെ.പിയിൽ ചേരാതെയുളള ഓപ്ഷൻ എന്ന നിലയിലാണ് ദേശിയതലത്തിൽ പുതിയ പാ‍ർട്ടിയെന്ന ആശയത്തോട് അടുക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കളുടെ സംശയം. ഇതാണ് താന്‍ ബിജെപിയിലേയ്ക്ക് ഇല്ലെന്ന് തരൂര്‍ ആവര്‍ത്തിക്കുന്നത്.


ഇതോടെ തരൂരിലുളള അവിശ്വാസം കോൺഗ്രസിൻെറ എല്ലാതലങ്ങളിലേക്കും പടർ‍ന്നിട്ടുമുണ്ട്. തരൂരിനെ അടുത്തിടെയായി ബി.ജെ.പി വേദികളിലാണ് കാണുന്നതെന്നും പാർട്ടി വേദികളിൽ കാണാറില്ലെന്നുമുളള കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻെറ പ്രതികരണം ഇതിൻെറ തെളിവാണ്.

നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന പരാതി പുറത്തുവിടാൻ വോട്ടെടുപ്പ് ദിവസം തന്നെ തരൂർ തിരഞ്ഞെടുത്തതാണ് നേതൃത്വത്തിൻെറ സംശയം വർദ്ധിപ്പിക്കുന്നത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻെറ പ്രാധാന്യം പ്രവർത്തക സമിതി അംഗമായ ശശി തരൂരിന് തിരിച്ചറിയാവുന്നതാണ്. 


എന്നാൽ വോട്ടർമാ‌ർ പോളിങ്ങ് ബൂത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് തരൂർ പരാതി പുറത്തുവിട്ടത്. അത് കാലേകൂട്ടി തീരുമാനിച്ചതാണെന്നും കെ.പി.സി.സി നേതൃത്വത്തിന് ബോധ്യമുണ്ട്. 


ഉച്ചക്ക് 12ന് വഴുതക്കാട്ടെ വസതിയിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്ന് ശശി തരൂരിൻെറ ഓഫീസിൽ നിന്ന് ഇന്നലെ വൈകുന്നേരം തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അപ്പോൾ വോട്ടെടുപ്പ് ദിവസം തന്നെ വെടിപൊട്ടിക്കാൻ ഒരുങ്ങിയാണ് തരൂർ വന്നതെന്ന് വ്യക്തമാണ്.

അതാണ് തരൂരിൻെറ പ്രതികരണം ഏതെങ്കിലും രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് കൊണ്ടാണോ എന്ന് സംശയിക്കാൻ കാരണം. പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ ലൈൻ അംഗീകരിക്കാൻ മടിയുണ്ടെങ്കിൽ എന്തിനാണ് പാർട്ടിയിൽ തുടരുന്നതെന്ന ചോദ്യവും കോൺഗ്രസിൽ നിന്ന് തരൂരിനെതിരെ ഉയരുന്നുണ്ട്.

sasi tharoor nilamboor

നിലമ്പൂർ ഉപതിര‍ഞ്ഞെടുപ്പിൻെറ പ്രചരണത്തിന് ക്ഷണിച്ചില്ലെന്ന ശശി തരൂരിൻെറ പരാതിക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. 


തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച താരപ്രചാരകരുടെ പട്ടികയിൽ ഉണ്ടായിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസിന്‍റെ താര പ്രചാരകരുടെ പട്ടികയില്‍ ഉണ്ടായിരുന്നുവെന്നതിൻെറ തെളിവും കോൺഗ്രസ് പുറത്തുവിട്ടു.


തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖ പ്രകാരം 40 താര പ്രചാരകരില്‍ എട്ടാമനായാണ് തരൂരിൻെറ പേര് ചേര്‍ത്തിരിക്കുന്നത്. ഇതിനപ്പുറം ഉപതിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിനായി ആരെയും ക്ഷണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

കെ.പി.സി.സിയുടെ മുൻ അധ്യക്ഷന്മാരായ വി.എം.സുധീരനും മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉൾപ്പെടയുളള നേതാക്കൾ വരുന്ന വിവരം അറിയിച്ചപ്പോഴാണ് അവർക്കായി പരിപാടികൾ ക്രമീകരിച്ചത്. ഓരോ ദിവസും മണ്ഡലത്തിൽ എത്തുന്ന നേതാക്കൾക്ക് അനുസരിച്ചാണ് പരിപാടികളിട്ടത്.

തരൂർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനായും പരിപാടികൾ ഒരുക്കുമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കൾ വിശദീകരിക്കുന്നത്.  

എന്നാൽ വോട്ടെടുപ്പ് ദിവസം പരാതി ഉന്നയിച്ച് വന്ന തരൂരിൻെറ നടപടി കഴിഞ്ഞ 25 ദിവസക്കാലം ഊണും ഉറക്കവും ഉപേക്ഷിച്ച് മുന്നണി സ്ഥാനാ‌ർത്ഥിക്ക് വേണ്ടി പ്രവർത്തിച്ച പാ‍ർട്ടി പ്രവർത്തകരോടുളള നീതികേടാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ശശി തരൂരിന് എതിരെ കേരളത്തിലെ കോൺഗ്രസിൽ നുരയുന്ന പ്രതിഷേധത്തിൻെറ തെളിവുകളാണിത്.