ഉദ്യോഗ നിയമനങ്ങളിൽ അഴിമതി തടയാൻ ഇൻറർവ്യൂവിൻറെ മാർക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണം, പകർപ്പ് നല്കണം - സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം

ഇൻറർവ്യൂ ബോഡ് അംഗങ്ങൾ സ്കോർഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാർക്ക് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന വിശദീകരണങ്ങൾ തള്ളിയാണ് കമ്മിഷൻറെ നിർദ്ദേശം. 

author-image
ഇ.എം റഷീദ്
New Update
a abdul hakkim pathanamthitta

തിരുവനന്തപുരം: ഉദ്യോഗ നിയമനങ്ങളിലെ അഴിമതി തടയാൻ ഇൻറർവ്യൂകളിൽ ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന മാർക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണമെന്നും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ പകർപ്പ് നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം ഉത്തരവായി. 

Advertisment

ഇൻറർവ്യൂ ബോഡ് അംഗങ്ങൾ സ്കോർഷീറ്റ് മുഴുവനും പൂരിപ്പിക്കാതെ ആകെ മാർക്ക് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന വിശദീകരണങ്ങൾ തള്ളിയാണ് കമ്മിഷൻറെ നിർദ്ദേശം. 

കൊട്ടാരക്കര സെൻറ് ഗ്രിഗോറിയസ് കോളജിൽ ഓഫീസ് അസിസ്റ്റൻറ് നിയമനത്തിൽ ക്രമക്കേടുണ്ടായി എന്നാരോപിച്ചും ഇൻറർവ്യൂ സ്കോർ ഷീറ്റിൻറെ പകർപ്പ് ആവശ്യപ്പെട്ടും സമർപ്പിച്ച രണ്ടാം അപ്പീൽ തീർപ്പാക്കിയാണ് കമ്മിഷൻ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമാകുന്ന പൊതു ഉത്തരവ് പുറപ്പെടുവിച്ചത്. 

പത്തനംതിട്ട സ്വദേശി ശ്രീവൃന്ദ നായർക്ക് അസിസ്റ്റൻറ് പ്രൊഫസർ ജോലി നിഷേധിക്കാൻ എം ജി സർവ്വകലാശാല അധികൃതർ പറഞ്ഞതും സ്കോർ ഷീറ്റിൽ വിശദാംശം ഇല്ലെന്നാണ്. ഇത് അനാസ്ഥയോ അഴിമതിക്ക് കൂട്ടുനില്ക്കലോ ആണ്. തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാൻ വഴിയൊരുക്കലുമാണ്. 

സ്കോർഷീറ്റിലെ എല്ലാ കോളങ്ങളും ഇൻറർവ്യൂ ബോഡ് അംഗങ്ങൾ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇത് കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. 

ഇതനുസരിച്ച് ഗവൺമെൻറ് സെക്രട്ടേറിയറ്റിലെ പൊതുഭരണ സെക്രട്ടറി സർക്കുലർ പുറപ്പെടുവിക്കണം. അതിൽ ഇൻറർവ്യൂവിന് ഉദ്യോഗാർത്ഥികൾ നേടുന്ന ആകെ മാർക്കും സ്കോർഷീറ്റിലെ കോളങ്ങളിൽ അവ ഇനം തിരിച്ചും രേഖപ്പെടുത്തുകയും അവയുടെ വിഭജിത വിശദാംശം (Split details) വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ പാകത്തിൽ സൂക്ഷിക്കുകയും വേണമെന്ന് നിർദ്ദേശിക്കണം. 

ആ നിർദ്ദേശം എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളും സർവ്വകലാശാലകളും അഫലിയേറ്റഡ് /എയിഡഡ് കോളജുകളും സ്കൂളുകളും സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നടപ്പിലാക്കണം.