കോൺഗ്രസ് നിലനിൽപ്പിനായി ജീവന്മരണ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ 'ചോറിങ്ങും, കൂറങ്ങും' നിലപാടുമായി ശശി തരൂര്‍ ? തരൂർ സ്വയം തയ്പ്പിച്ചെടുത്ത വിമത വേഷം എടുത്തണിയുമ്പോള്‍ പ്രതികരിച്ച് പുറത്തേയ്ക്ക് വഴി വെട്ടി കൊടുക്കാതിരിക്കാന്‍ ജാഗ്രതയോടെ കോണ്‍ഗ്രസ്. തരൂര്‍ മനപൂര്‍വം വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്നും വിലയിരുത്തല്‍

പാർട്ടിയുടെ പരമോന്നത സമിതിയിൽ അംഗമായിരുന്നുകൊണ്ട് രാഷ്ട്രീയ ശത്രുക്കളെ പോലെ പെരുമാറുന്ന തരൂരിൻെറ ഉളളിലിരുപ്പ് എന്താണെന്നതിൽ കെ.പി.സി.സിക്കോ കോൺഗ്രസ് ഹൈക്കമാൻഡിനോ ഒരു വ്യക്തതയുമില്ല.

New Update
sasi tharoor-7
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻെറ പ്രചരണത്തിന് ക്ഷണിച്ചില്ലെന്ന പരാതി ആവ‍ർത്തിക്കുന്ന പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പിയുടെ വിമത നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കെ.പി.സി.സിക്ക് എ.ഐ.സി.സി നിര്‍ദേശം. ഇത് പ്രകാരം ചാടിക്കയറി പ്രതികരിക്കേണ്ടതില്ലെന്ന് നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്‍റ് നിര്‍ദേശം നല്കി.

Advertisment

പ്രകോപനം ഉണ്ടാക്കി വിവാദം ആളിക്കത്തിക്കാനാണോ തരൂർ ശ്രമിക്കുന്നതെന്ന സംശയം കൊണ്ടാണ് തരൂരിനെ അവഗണിക്കാൻ തീരുമാനിച്ചത്.


ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോൺഗ്രസിൽ അഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ശശി തരൂരും കെ.മുരളീധരനും തമ്മിലുളള വാക്പോരിൻെറ കാര്യം എടുത്തുപറഞ്ഞിരുന്നു.


ഇതോടെ തരൂരിനെ പാ‌ർട്ടിക്കെതിരെ അണിനിരത്താൻ സി.പി.എമ്മും ശ്രമിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതിൻെറ കൂടി അടിസ്ഥാനത്തിലാണ് തരൂർ ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കേണ്ടെന്ന ധാരണയിലെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അടുക്കുന്ന കാലത്ത് കേരളത്തിലെ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നാണ് നേതൃത്വത്തിൻെറ നിർദ്ദേശം. ഇതിന് വിഘാതമായ നീക്കങ്ങൾ നടത്തുന്ന പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ നിരവധി തവണ എ.ഐ.സി.സി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.


ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചിട്ടും തിരുത്താൻ കൂട്ടാക്കാത്ത തരൂരിൻെറ നടപടിയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അത‍ൃപ്തിയുണ്ട്.


നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തിലെ പാർട്ടിയുടെ സാധ്യതകൾ ഇല്ലാതാക്കുക എന്നതാണോ തരൂരിൻെറ ഉദ്ദേശം എന്ന് സംശയിക്കുന്നവരും കോൺഗ്രസിലുണ്ട്.

 എങ്കിലും ചാവേറിനെ പോലെ പാർട്ടിയെ കുഴപ്പത്തിലാക്കാൻ നടക്കുന്ന തരൂർ സൃഷ്ടിക്കുന്ന വിവാദങ്ങൾക്ക് തൽക്കാലം ചെവി കൊടുക്കേണ്ടെന്നാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് നൽകിയിരിക്കുന്ന നിർദ്ദേശം.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പ് ദിവസം തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന പരാതി ഉന്നയിച്ച തരൂരിനെതിരെ കടുത്ത പ്രതികരണത്തിന് ചില നേതാക്കൾ തുനിഞ്ഞിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അടക്കം തരൂരിന് മറുപടി കൊടുക്കാൻ മുതിർന്ന നേതാക്കളെ സംസ്ഥാന നേതൃത്വം വിലക്കുകയായിരുന്നു.


പാർട്ടിയിൽ നിന്ന് പ്രകോപനം ഉണ്ടായി എന്നതിൻെറ പേരിൽ തരൂരിന് വിവാദം സൃഷ്ടിക്കാൻ അവസരം കൊടുക്കരുതെന്നാണ് കെ.പി.സി.സി നേതൃത്വത്തിൻെറ നിലപാട്. 


രണ്ടാഴ്ചത്തെ വിദേശ പര്യടനത്തിന് പോകുന്നതിനാൽ കുറച്ച് ദിവസത്തേക്ക് തരൂരിനെ കൊണ്ട് പ്രശ്നമൊന്നും ഉണ്ടാകില്ലെന്നാണ് നേതൃത്വം കരുതുന്നത്.

പാർട്ടിയുടെ പരമോന്നത സമിതിയിൽ അംഗമായിരുന്നുകൊണ്ട് രാഷ്ട്രീയ ശത്രുക്കളെ പോലെ പെരുമാറുന്ന തരൂരിൻെറ ഉളളിലിരുപ്പ് എന്താണെന്നതിൽ കെ.പി.സി.സിക്കോ കോൺഗ്രസ് ഹൈക്കമാൻഡിനോ ഒരു വ്യക്തതയുമില്ല.

  "ചോറിങ്ങും, കൂറങ്ങും" എന്ന പഴഞ്ചൊല്ലിൻെറ ആശയം പോലെയാണ് ശശി തരൂരിൻെറ പ്രവർത്തനമെന്നാണ് കോൺഗ്രസിൽ ഉയരുന്ന വിമർശനം. അധികാരമില്ലാതെ പോയതാണ് തരൂരിന്റെ ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണമെന്നാണ് സൂചന.

യു.എന്നിൽ ഉന്നത പദവി വഹിച്ച തരൂർ, പിന്നീട് രാജിവെച്ച് ഇന്ത്യയിലെത്തിയപ്പോഴും അദ്ദേഹത്തിന് വലിയ വേദികളും അധികാരങ്ങളും ഉണ്ടായിരുന്നു. 


അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി ‍ഡോ.മൻമോഹൻ സിങ്ങും മുൻകൈയ്യെടുത്താണ് തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കുന്നതും ജയിച്ച് അധികം കഴിയാതെ മന്ത്രിയാക്കുന്നതും.


എന്നാൽ 2014 മുതൽ അധികാരമില്ലാതായതോടെ തരൂർ അസ്വസ്ഥനാണ്. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിലും യു.പി.എക്ക് അധികാരം പിടിക്കാൻ കഴിയാതെ വന്നതോടെ അസ്വസ്ഥത കൂടി. ഇതിനൊപ്പം  രാഷ്ട്രീയേതര താല്പര്യങ്ങളും വർദ്ധിച്ചതോടെയാണ് തരൂർ സ്വയം തയ്പ്പിച്ചെടുത്ത വിമത വേഷം എടുത്ത് അണിയുന്നത്.

കോൺഗ്രസ് നിലനിൽപ്പിനായി ജീവന്മരണ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, രാഷ്ട്രീയ എതിരാളികളോട് കൂറു പുലർത്തികൊണ്ട് താരമായി നടന്നാൽ ആർക്കുമിഷ്ടപ്പെടില്ലെന്ന് തിരിച്ചറിയാനുളള വിവേകമൊക്ക തരൂരിന് ഉണ്ട്.

 കേന്ദ്രത്തിലും കേരളത്തിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയ കാലത്തിനുതകുന്ന തരത്തിൽ പുതുക്കിയ രാഷ്ട്രീയവും, നേതൃത്വവും കെട്ടിപ്പടുക്കുമ്പോൾ അതിനോടൊപ്പമില്ലെന്ന് പ്രഖ്യാപിക്കുന്ന തരൂരിനോട് മാറിനിൽക്കണം എന്ന് പറയാൻ നേതൃത്വം തയാറാകണമെന്നാണ് യുവനേതാക്കളുടെ കൂട്ടായ അഭിപ്രായം.