തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളില്‍ സിപിഎമ്മിന് പിന്നിലായി പോകുന്ന കോണ്‍ഗ്രസ് ദൗര്‍ബല്യം തിരുത്തി പ്രതിപക്ഷ നേതാവിന്‍റെ ഇലക്ഷന്‍ മാനേജ്മെന്‍റ് ! ചിട്ടയായ പ്രവര്‍ത്തനവും കൃത്യമായ ഏകോപനവും. സ്വന്തം നേതാക്കളെയും യുഡിഎഫ് നേതാക്കളെയും ഒരേ ചരടില്‍ കോര്‍ത്തിണക്കി ഐക്യവും ആവേശവും സൃഷ്ടിച്ചു. സതീശന്‍ പറഞ്ഞ ടീം യുഡിഎഫ് ഇങ്ങനെ...

മാസങ്ങള്‍ക്ക് മുന്‍പേ എല്ലാ ബൂത്തു കമ്മിറ്റികളും സജീവമാക്കിയതിനൊപ്പം എണ്ണായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ക്കാനും യു.ഡി.എഫിന് സാധിച്ചു.400ൽപരം കുടുംബ യോഗങ്ങളാണ് നിലമ്പൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
vd satheesan-14
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ചിട്ടയായ ഇലക്ഷൻ പ്രവർത്തനവും ഫലപ്രദമായ ഏകോപനവുമാണ് നിലമ്പൂരിൽ എൽ.ഡി.എഫ് സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കുന്നതിന് യു.ഡി.എഫിന് സഹായകമായത്.

Advertisment

വോട്ടെടുപ്പിൻെറ മുന്നൊരുക്കുങ്ങളിൽ പലപ്പോഴും സി.പി.എമ്മിന് പിന്നിലായി പോകുന്ന ചരിത്രം മാറ്റിയെഴുതി കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറയും കെ.പി.സി.സിയുടെ പുതിയ നേതനിരയുടെയും കീഴിൽ യു.ഡി.എഫ് പുതിയ വിജയഗാഥ രചിച്ചത്.


തിരഞ്ഞെടുപ്പുകളെ ഗൌരവമായികാണാനും ഓരോ മണ്ഡലങ്ങളിലെയും സാഹചര്യം വിലയിരുത്തി തന്ത്രങ്ങൾ ഒരുക്കാനും യു.ഡി.എഫ് ശ്രദ്ധവെയ്ക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകും.

പി.വി.അൻവർ  രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. മണ്ഡലത്തിൻെറ ചുമതലയിലേക്ക് എ.പി.അനിൽകുമാറിനെ നിയമിക്കുന്നതായിരുന്നു തുടക്കം. 

മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് തല കമ്മിറ്റികളും വിളിച്ചുചേർത്ത എ.പി.അനിൽകുമാർ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ 263 ബൂത്തിലും കോൺഗ്രസിന് കമ്മിറ്റികൾ ഉണ്ടാക്കി. 

ഇതോടെ ഏത് സമയത്ത് തിരഞ്ഞെടുപ്പ് വന്നാലും പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാൻ കോൺഗ്രസിന് കഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുന്നേ അവലോകന യോഗങ്ങള്‍ ചേര്‍ന്നതും അവലോകന യോഗങ്ങൾ ബൂത്ത് തലം വരെ കാര്യക്ഷമായി സംഘടിപ്പിക്കാനായതും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കുന്നതിന് സഹായകരമായി.


ഇതിന് പുറമേ ബൂത്ത് തല വെരിഫിക്കേഷന്‍ ക്യാമ്പുകളും മണ്ഡലം തലത്തില്‍ അവലോകന യോഗങ്ങളും സംഘടിപ്പിച്ചു. മണ്ഡലത്തിലെ പ്രബല ശക്തികളായ മുസ്ളീം ലീഗുമായി സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും മികച്ച ഏകോപനം ഉറപ്പാക്കുന്നതിലും നേതൃത്വത്തിൻെറ ആകെ സഹായത്തോടെ എ.പി.അനിൽകുമാറിന്‍റെയും ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയുടെയും നേതൃത്വത്തിലുളള ടീം വിജയം കണ്ടു. 


മാസങ്ങള്‍ക്ക് മുന്‍പേ എല്ലാ ബൂത്തു കമ്മിറ്റികളും സജീവമാക്കിയതിനൊപ്പം എണ്ണായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ക്കാനും യു.ഡി.എഫിന് സാധിച്ചു.400ൽപരം കുടുംബ യോഗങ്ങളാണ് നിലമ്പൂരിൽ യു.ഡി.എഫ് സംഘടിപ്പിച്ചത്. 

പൊതുയോഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം പര്യടനത്തിന്റെ ഭാഗമായുള്ള മണ്ഡലം തല പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതായിരുന്നു മറ്റൊരു മാറ്റം. വോട്ടര്‍ പട്ടിക സൂഷ്മമായി പരിശോധിച്ച് കൊണ്ട് ഇരട്ടിപ്പും കളളവോട്ടും തടയാനുളള ക്രമീകരണങ്ങളും നടത്തി. 


രാജ്യത്തിന് പുറത്തും കേരളത്തിന് പുറത്തുമുള്ള 4300 വോട്ടർമാരുടെ പട്ടികയുണ്ടാക്കുകയും അവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങളും യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇതില്‍ 70 ശതമാനത്തോളം വോട്ടുകള്‍ പോള്‍ ചെയ്തതും വിജയ ഘടകമായി മാറി. 


മെയ് 25ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകംതന്നെ ആര്യാടൻ ഷൌക്കത്തിനെ സ്ഥാനാര്‍ത്ഥിയായി  പ്രഖ്യാപിച്ചതും നേട്ടമായി. പ്രചരണത്തിൻെറ ആദ്യറൌണ്ടിൽ എതിരാളികൾക്ക് മേൽ വ്യക്തമായ മേൽക്കൈ നേടാൻ വേഗത്തിലുളള സ്ഥാനാർഥി പ്രഖ്യാപനം ഉപകരിച്ചു.