തിരുവനന്തപുരം: ഇടത് ഭരണത്തിന്റെ അവസാന മാസങ്ങളിൽ സംസ്ഥാനത്ത് ഡി.ജി.പിയാവാൻ രവാഡ ചന്ദ്രശേഖറിന് നറുക്ക് വീണേക്കും. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മിഷണർ നിധിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരുൾപ്പെട്ട പട്ടികയാണ് യു.പി.എസ്.സി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുള്ളത്.
സർക്കാരിനും മുഖ്യമരന്തിക്കും ഏറെ പ്രിയങ്കരനായ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ, വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം, പധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരെ കേന്ദ്രം പരിഗണിച്ചില്ല.
/filters:format(webp)/sathyam/media/media_files/2025/06/26/manoj-abraham-suresh-raj-purohit-mr-ajith-kumar-2025-06-26-17-26-34.jpg)
ഡൽഹിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി ഡോ.എസ് ദർവേഷ് സാഹിബ് എന്നിവരാണ് പങ്കെടുത്തത്.
നിലവിലെ സാഹചര്യത്തിൽ രവാഡ ചന്ദ്രശേഖറിന് തന്നെയാണ് വഴി തെളിയുന്നത്. കഴിഞ്ഞയാഴ്ച്ച അദ്ദേഹം തലസ്ഥാനത്തെത്തി മുഖ്യമരന്തിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പട്ടികയിൽ ആദ്യസ്ഥാനത്തുള്ള സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗർവാൾ കേന്ദ്രത്തിൽ നിന്നും അച്ചടക്ക നടപടി നേരിട്ട് മടങ്ങി എത്തിയ ആളാണ്. മറ്റൊരു പേരുകാരനായ ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത സംസ്ഥാന സർക്കാരുമായി തെറ്റി നിൽക്കുകയാണ്. അതുകൊണ്ട് തന്നെ രവാഡയ്ക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കൂത്ത് പറമ്പ് വെടിവയ്പ്പ് കേസിലടക്കം പ്രതിയായിരുന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. എം.വി രാഘവനെ കൂത്തുപറമ്പിൽ തടഞ്ഞ ഡി.വൈ.എഫ്.ഐക്കാർക്ക് നേരെ നിറയൊഴിക്കാൻ കൂട്ടു നിന്നുവെന്ന് ആരോപണവിധേയനായ രവാഡ അന്ന് കണ്ണൂർ എ.എസ്.പിയായിരുന്നു.
കൂത്തുപറമ്പ് സമരത്തിന് ആധാരമായ സ്വാശ്രയ വിഷയത്തിൽ സി.പി.എമ്മും സർക്കാരും നിലപാട് മാറ്റിയെങ്കിലും എല്ലാ വർഷവും കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിക്കുന്ന പതിവാണുള്ളത്.
വെടിവെയ്പ്പിന് കാരണക്കാരനായ എം.വി രാഘവനുമായി പാർട്ടി പിന്നീട് ചർച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മകനായ എം.വി നികേഷ് കുമാറിനെ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ രവാഡയോട് സർക്കാരിനും പാർട്ടിക്കും തൊട്ടുകൂടായ്മയുണ്ടാവാൻ വഴിയില്ല.
ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്കു കൈമാറാൻ ചീഫ് സെക്രട്ടറിയുടെ പക്കൽ കൊടുക്കുകയാണ് പതിവ്. പട്ടിക മന്ത്രിസഭ ചർച്ച ചെയ്ത ശേഷമാണ് പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക.
എന്നാൽ ദർവേഷ് സാഹിബ് 30ന് വിരമിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയെ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്ത് പ്രഖ്യാപിക്കുകയാകും ചെയ്യുക. ദർവേഷ് സാഹിബ് വിരമിക്കുന്ന ചടങ്ങിൽ തന്നെ പുതിയ പൊലീസ് മേധാവിക്ക് അധികാരം കൈമാറും.