തിരുവനന്തപുരം: കോട്ടയം - തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ അനാസ്ഥയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ജൾ കത്തുന്നതിനിടെ ആരേഗ്യ വകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാൻ രംഗത്ത്.
സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ലെന്നും സർക്കാർ ആശുപത്രിയിലെ ചികിത്സ മൂലം മരിക്കാറായ അവസ്ഥയായപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണെന്നുമാണ് മന്ത്രി തുറന്നടിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ ചികിത്സയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടയിലാണ് മന്ത്രി വിവാദമായ പ്രസ്താവന നടത്തിയത്.
2019ൽ ഡെങ്കി ബാധിച്ചപ്പോൾ ആദ്യം താൻ സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗവ. ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യതയുണ്ട് എന്ന സ്ഥിതി വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. 14 ദിവസം ബോധമില്ലാതെ കിടന്ന ഞാൻ അവിടത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു.
സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ജീവൻ രക്ഷിച്ചത്. സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ല. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്‌നോളജിയുണ്ട്. അത്രയും സർക്കാർ ആശുപത്രിയിൽ ഉണ്ടാകണമെന്നില്ല. കൂടുതൽ ആളുകൾ ചികിത്സ തേടുന്നതിനാൽ അത്രയും മികച്ച ടെക്‌നോളജികൾ ഉണ്ടായിരിക്കണമെന്നില്ല. അതൊക്കെയാണോ ഇവിടുത്തെ പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു.
സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. ആ ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ, അവരെന്തു ചെയ്തു. അതൊന്നും അംഗീകരിച്ചുകൊടുക്കില്ല. വീണജോർജിനെയും സർക്കാർ സംവിധാനങ്ങളെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാരും സാധാരണക്കാരും ചികിത്സക്ക് പോകും. ഏത് ആശുപത്രിയിലാണോ നല്ല ചികിത്സ കിട്ടുന്നത് അങ്ങോട്ടുപോകും. മെഡിക്കൽ കോളജിൽ പോകുന്ന എത്ര മന്ത്രിമാരുണ്ട് ?
ഞാനും മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. ഇതൊന്നും വലിയ പ്രശ്‌നമാക്കേണ്ട വിഷയമല്ലെന്നും ആരോഗ്യമേഖലയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വലിയ വിവാദങ്ങളിൽ പെട്ട് നിൽക്കുന്ന ആരോഗ്യ വകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രതികരണം. മുമ്പ് ഭരണഘടനയെപ്പറ്റി മോശം പദങ്ങളുപയോഗിച്ച് അധിക്ഷേപാർഹമായ പരാമർശം മരന്തി നടത്തിയതും വലിയ വിവാദമായിരുന്നു. പിന്നീട് അത് നിയമക്കുരുക്കിലും കലാശിച്ചു.