തിരുവനന്തപുരം: അടിയന്തിരാവസ്ഥയ്ക്കും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കുമെതിരായ വിമർശനമടങ്ങുന്ന ശശി തരൂരിന്റെ ലേഖനം ദീപികയിൽ വന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭയിലെ വൈദികൻ രംഗത്ത്.
തരൂർ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച ദീപിക പത്രവും അതിന്റെ ഉടമകളായ കത്തോലിക്ക സഭയും ബി.ജെ.പി ഭരണകാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ കാണാതെ കണ്ണടച്ചിരിക്കയാണെന്ന അതിരൂക്ഷ വിമർശനവുമാണ് സഭയിലെ വൈദികനായ ഫാദർ ജോസ് വള്ളിക്കാട്ട് നടത്തിയിരിക്കുന്നത്.
സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ബി.ജെ.പിക്കും സഭയ്ക്കും ദീപിക പത്രത്തിനും തരൂരിനുമെതിരെ ആഞ്ഞടിച്ച് അദ്ദേഹം രംഗത്തിറങ്ങിയിട്ടുള്ളത്.
ബി.ജെ.പിയെ നിരന്തരമായി അധികാരത്തിലെത്തിക്കാൻ കത്തോലിക്കാ സഭാ നേതൃത്വവും ദീപികയും നടത്തുന്ന ഹീനമായ ഇടപെടലുകൾക്ക് രാഷ്ട്രീയപരമായ വിധിയെഴുതു ജനം നൽകും എന്നതിന് പുറമെ അത് സഭയുടെ ധാർമിക ആണിക്കല്ല് ഇളക്കി വിശ്വാസികൾ അകന്നു പോകുന്ന ശുഷ്‌കമായ ഒരു പഞ്ജരമായി തീരും എന്നതിൽ സംശയം ഇല്ലെന്നാണ് അദ്ദേഹം വിമർശനത്തിൽ വ്യക്തമാക്കുന്നത്.
അമ്പത് വർഷങ്ങൾക്ക് മുമ്പുണ്ടായ അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ ഇവിടെ നിലനിൽക്കുന്നു.
അടിയന്തരാവസ്ഥയുടെ ഭീകരതയിൽ നിന്ന് പാഠം ഉൾക്കൊള്ളണം എന്ന് നിഷ്‌കർഷിക്കുന്ന തരൂർ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ കാണുന്നില്ല എന്ന് മാത്രമല്ല, അതിന് ഓശാന പാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/07/12/sasi-tharoor-article-2025-07-12-19-33-09.jpg)
അടിയന്തരാവസ്ഥയെക്കാൾ ഗോപ്യമായ രീതിയിൽ പ്രതിപക്ഷ സ്വരങ്ങളെയും ന്യൂനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്ത് ഏകതാനമായ ഒരു വലതു പക്ഷ ഹൈന്ദവ ഫാസിസ്റ്റ് രാജ്യത്തിലേക്ക് ഓരോ ദിനവും നടന്നടുക്കുന്ന നാട്ടിൽ കത്തോലിക്കാ സഭയിലെ ചില പ്രമുഖ വ്യക്തികൾക്കും, ദീപിക പോലുള്ള മാധ്യമങ്ങൾക്കും അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിക്കണം എന്ന അജൻഡ മാത്രമാണുള്ളത്.
ധാർമികതയിൽ നിന്നാണ് ഉദാത്തമായ രാഷ്ട്രീയം ഉരുത്തിരിയേണ്ടത് എന്ന് പരോക്ഷമായി ക്രിസ്തുവും, പ്രത്യക്ഷമായി സഭാ പഠനങ്ങളും, പിന്നെ ക്രിസ്തുവിനാൽ പ്രകാശിപ്പിക്കപ്പെട്ട ഗാന്ധിജിയെ പോലുള്ള രാഷ്ട്രീയ വിചക്ഷണന്മാരും സ്ഥാപിച്ചിട്ടുള്ളത് കത്തോലിക്കാ സഭ അമ്പേ മറന്നിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ മത പരിവർത്തന നിയമം കൊണ്ട് വരാൻ പോവുകയാണ്. അനധികൃതമായ 199 പള്ളികൾ ആറു മാസത്തിനകം പൊളിച്ചു നീക്കും എന്ന് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ഒരു ജനപ്രതിനിധി പ്രഖ്യാപിച്ചു കഴിഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ പ്രാബല്യത്തിൽ വന്ന ഈ കിരാത നിയമം ക്രൈസ്തവ വിശ്വാസികൾക്കും ആത്മീയ പാലകർക്കും മിഷനറിമാർക്കും സമീപകാലത്തു വരുത്തി വെച്ച ദുരിതങ്ങൾ കത്തോലിക്കാ സഭയുടെ നേതൃത്വവും, ദീപികയും ഇനിയും കണ്ടില്ലേ എന്നും അദ്ദേഹം കുറിപ്പിൽ ചോദ്യമുയർത്തുന്നുണ്ട്.
ഒരു മത പീഡനം ഉണ്ടാകുമ്പോൾ ഭൂരിപക്ഷ വർഗീയതയെ സമീകരിക്കുന്ന ന്യൂനപക്ഷ വർഗീയതയും ഉൾപ്പെടുത്തിയുള്ള ഒരു അഴകൊഴമ്പൻ ബാലൻസിങ് പ്രസ്താവനയും വല്ലപ്പോഴുമുണ്ടാകുന്ന ഒരു എഡിറ്റോറിയലും കൊണ്ട് ഒരു കാര്യവുമില്ല.
അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന വിധത്തിൽ ഭാജപ്പ നടത്തുന്ന ന്യൂനപക്ഷ ധ്വംസനങ്ങളെ കുറിച്ചും, വർഗ്ഗീയതയെ കുറിച്ചും, ജാതി വിവേചനങ്ങളെ കുറിച്ചും ശക്തവും നിരന്തരവുമായ എഡിറ്റോറിയൽ എഴുതാൻ പറ്റുമോ ദീപികയ്‌ക്കെന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നുണ്ട്.